Quantcast

'വോയിസ് ഓഫ് ഹിന്ദ് റജബിന് പ്രദര്‍ശനാനുമതി നല്‍കണം, ആവിഷകാരസ്വാതന്ത്ര്യം തടയരുത്'; പ്രതിഷേധമറിയിച്ച് എംപിമാര്‍

ഇസ്രായേല്‍ സൈന്യം ഫലസ്തീനിലുടനീളം നടത്തിയ കൊടുംക്രൂരതകളുടെ പര്യായമായിരുന്നു ഹിന്ദ് റജബിന്റെ കൊലപാതകം.

MediaOne Logo
വോയിസ് ഓഫ് ഹിന്ദ് റജബിന് പ്രദര്‍ശനാനുമതി നല്‍കണം, ആവിഷകാരസ്വാതന്ത്ര്യം തടയരുത്; പ്രതിഷേധമറിയിച്ച് എംപിമാര്‍
X

ന്യൂഡല്‍ഹി: ഇസ്രായേല്‍ കൊലപ്പെടുത്തിയ അഞ്ചുവയസുള്ള ഫലസ്തീന്‍ ബാലിക ഹിന്ദ് റജബിന്റെ അവസാന നിമിഷങ്ങള്‍ വിവരിക്കുന്ന 'വോയിസ് ഓഫ് ഹിന്ദ് റജബ്' സിനിമക്ക് രാജ്യത്ത് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ പ്രതിപക്ഷ എംപിമാര്‍. പ്രദര്‍ശനാനുമതി നിഷേധിച്ചതിലൂടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് തടയിടുകയാണ് ചെയ്യുന്നതെന്നും എത്രയും വേഗം നിരോധനം നീക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് പ്രതിപക്ഷ എംപിമാര്‍ സംയുക്തമായി കത്തെഴുതി.

എംപിമാരായ ജയറാം രമേഷ്, ജോണ്‍ ബ്രിട്ടാസ്, രാംഗോപാല്‍ യാദവ്, മനോജ് ജ്ജാ, സല്‍മ, ഹാരിസ് ബീരാന്‍, ജാവേദ് അലി ഖാന്‍ എന്നിവരാണ് നിരോധനം നീക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ആഗോളതലത്തില്‍ ഏറെ ശ്രദ്ധ നേടുകയും ഓസ്‌കാര്‍ നോമിനേഷനിലേക്ക് എത്തുകയും ചെയ്ത സിനിമക്ക് നിരോധനമേര്‍പ്പെടുത്തുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ടെന്ന് എംപിമാര്‍ കത്തിലൂടെ അറിയിച്ചു. ഇന്ത്യ പോലൊരു ജനാധിപത്യരാജ്യത്ത് കലാകാരന്റെ ആവിഷ്‌കാരസ്വാതന്ത്ര്യം, സുതാര്യത പോലുള്ളവയില്‍ ഇത്തരത്തിലുള്ള ഇടപെടലുകള്‍ നടത്തുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്നും കത്തില്‍ പറയുന്നു.

സിനിമ വൈകാരികതയുയര്‍ത്തുന്നതാണെന്നും ഇന്ത്യ-ഇസ്രായേല്‍ ബന്ധത്തെ ബാധിക്കുമെന്നുമുള്ള സംശയത്തെ തുടര്‍ന്നാണ് അനുമതി നല്‍കാത്തതെന്ന് സെന്‍സര്‍ ബോര്‍ഡ് അംഗം അനൗദ്യോഗികമായി പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ഓസ്‌കര്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ട ചിത്രം ഫ്രഞ്ച് ടുണീഷ്യന്‍ സംവിധായിക കൗതര്‍ ബെന്‍ ഹനിയയാണ് സംവിധാനം ചെയ്തത്. 82ാം വെനീസ് ചലിച്ചിത്രമേളയില്‍ സില്‍വര്‍ ലയണ്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ചിത്രം നേടിയിട്ടുണ്ട്.

ഇസ്രായേല്‍ സൈന്യം ഫലസ്തീനിലെ ഗസ്സയില്‍ കാണിച്ചുകൂട്ടിയ ക്രൂരത ലോകത്തിന് മുന്‍പില്‍ ഏറെ ചര്‍ച്ച ചെയ്യാനിടയാക്കിയ സംഭവങ്ങളിലൊന്നായിരുന്നു ഹിന്ദ് റജബിന്റെ കൊലപാതകം. 2024 ജനുവരി 29-നായിരുന്നു സംഭവം. ഗസ്സ സിറ്റിയിലെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേല്‍ സൈന്യം അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്ന് ആളുകള്‍ ഒഴിഞ്ഞുപോകുകയായിരുന്നു. അഞ്ചോളം ബന്ധുക്കളുമായി യാത്ര ചെയ്യുകയായിരുന്നു ഹിന്ദ്. യാത്രയ്ക്കിടെ ഇസ്രായേല്‍ സൈന്യം ഇവരെ തടയുകയും കാറിന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. കാറിലുണ്ടായിരുന്നവര്‍ രക്ഷക്കായി ബന്ധുക്കളെ ഫോണില്‍ വിളിച്ചു.

ഇവര്‍ ഫലസ്തീന്‍ റെഡ് ക്രസന്റുമായി ബന്ധപ്പെട്ടു. അതിനിടെ വെടിവെപ്പില്‍ ഹിന്ദ് റജബ് ഒഴികെ ബന്ധുക്കളെല്ലാം കൊല്ലപ്പെട്ടു. റെഡ് ക്രസന്റ് സംഘം വിളിച്ചപ്പോള്‍ കാറില്‍ റജബ് മാത്രമായിരുന്നു ജീവനോടെയുണ്ടായിരുന്നത്. മരണത്തെ മുഖാമുഖം കണ്ടുനിന്ന ആ കുഞ്ഞുമായി മൂന്നുമണിക്കൂറോളം റെഡ് ക്രസന്റ് സംഘം സംസാരിച്ചു. ഹിന്ദിനെ രക്ഷിക്കാനായി ഇവര്‍ ആംബുലന്‍സ് സംഘത്തെ സ്ഥലത്തേക്ക് അയക്കുകയും ചെയ്തു.

അതിനിടെ റെഡ് ക്രസന്റ് സംഘം ഹിന്ദിന്റെ ഉമ്മയെ ബന്ധപ്പെടുകയും മകളുമായി സംസാരിക്കാന്‍ അവസരമൊരുക്കുകയും ചെയ്തു. ഉമ്മയുടെ ശബ്ദം കേട്ട് നിര്‍ത്താതെ കരഞ്ഞ അവള്‍ ഫോണ്‍ കട്ട് ചെയ്യല്ലേയെന്ന് ആവശ്യപ്പെടട്ു. അധികം വൈകാതെ ഹിന്ദിനെ രക്ഷിക്കാനെത്തിയ ആംബുലന്‍സിലെ ഡ്രൈവര്‍മാരെയും ഹിന്ദിനെയും ഇസ്രായേല്‍ സൈന്യം വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്തു. ഇസ്രായേല്‍ സൈന്യം ഫലസ്തീനിലുടനീളം നടത്തിയ കൊടുംക്രൂരതകളുടെ പര്യായമായിരുന്നു ഹിന്ദ് റജബിന്റെ കൊലപാതകം.

TAGS :

Next Story