'ബിജെപിയുടെ അജണ്ട അടിച്ചേൽപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് മേൽ സമ്മര്‍ദം': യുപിയിലെ ബിഎല്‍ഒമാരുടെ ആത്മഹത്യയില്‍ പ്രതിപക്ഷം
ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ തള്ളി. എസ്ഐആർ നടപടികൾ സുഗമമായി പുരോഗമിക്കുന്നു എന്നാണ് വാദം

ലക്‌നൗ: ഉത്തർപ്രദേശിലെ ബൂത്ത് ലെവൽ ഓഫീസർമാരുടെ (ബിഎല്‍ഒ)ആത്മഹത്യയിൽ പ്രതിഷേധം ശക്തം. രണ്ട് ബിഎല്‍ഒമാരാണ് ജോലി സമ്മർദത്തെ തുടർന്ന് ആത്മഹത്യ ചെയ്തത്. ഫത്തേപ്പൂർ ജില്ലയിലെ റവന്യൂ ക്ലാർക്കായ സുധീർ കുമാർ കോരി ആണ് ഇന്നലെ ആത്മഹത്യ ചെയ്തത്. വിവാഹം നടക്കാനിരിക്കെയാണ് ജീവനൊടുക്കിയത്. എസ്ഐആർ ഡ്യൂട്ടിക്കിടെ ആത്മഹത്യക്ക് ശ്രമിച്ച ഗോണ്ടയിലെ അധ്യാപകൻ വിപിൻ യാദവും കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ അജണ്ട അടിച്ചേൽപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് മേൽ അമിത സമ്മർദം നടത്തുന്നു എന്നാണ് പ്രതിപക്ഷ ആരോപണം. അതേസമയം ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ തള്ളി. എസ്ഐആർ നടപടികൾ സുഗമമായി പുരോഗമിക്കുന്നു എന്നാണ് വാദം
എസ്ഐആര്‍ സമ്മര്‍ദത്തില്‍ ആത്മഹത്യ ചെയ്തതും കുഴഞ്ഞുവീണ് മരിച്ചതുമായ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ ചിത്രങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. 'എസ്ഐആര്‍ സമ്മര്‍ദ്ദം വധശിക്ഷയാകുമ്പോള്‍, ആരാണ് ഉത്തരവാദി' എന്ന ചോദ്യത്തോടെ ബിഎല്‍ഒമാരുടെ ചിത്രവും പേരും സംസ്ഥാനവും ഉള്‍പ്പെടുത്തിയുള്ള പോസ്റ്ററാണ് കോണ്‍ഗ്രസ് എക്സിലൂടെ പുറത്തു വിട്ടിരുന്നത്.
വോട്ടര്‍പട്ടിക പുതുക്കലിന്റെ മറവില്‍ രാജ്യത്തുടനീളം അരാജകത്വം അഴിച്ചുവിട്ടിരിക്കുകയാണെന്നും തത്ഫലമായി മാനസിക സമ്മര്‍ദം മൂലം മൂന്നാഴ്ചയ്ക്കിടെ 16 ബിഎല്‍ഒമാര്‍ മരിച്ചെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. എസ്‌ഐആര്‍ ഒരു പരിഷ്‌കാരമല്ല, മറിച്ച് അടിച്ചേല്‍പ്പിക്കപ്പെട്ട സ്വേച്ഛാധിപത്യമാണെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു.
Adjust Story Font
16

