ഏഴ് വർഷത്തിനിടെ 400 ലേറെ കസ്റ്റഡി മരണങ്ങൾ; ജാർഖണ്ഡ് സർക്കാറിനോട് സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം
മാർച്ച് 13-നകം ആഭ്യന്തര സെക്രട്ടറി ഇതുസംബന്ധിച്ച വിശദമായ സത്യവാങ്മൂലം സമർപ്പിക്കണം

- Published:
22 Feb 2026 6:23 PM IST

ജാർഖണ്ഡ്:കഴിഞ്ഞ ഏഴുവർഷത്തിനിടെ ജാർഖണ്ഡിൽ സംഭവിച്ച കസ്റ്റഡി മരണങ്ങളിൽ സത്യവാങ്മൂലം നൽകാൻ സർക്കാറിനോട് നിർദേശിച്ച്് ഹൈക്കോടതി. 2018 നും 2025 നും ഇടയിൽ 400 ലേറെ കസ്റ്റഡി മരണങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായത്. ഈ മരണങ്ങളിൽ നിയമപ്രകാരം നിർബന്ധമായ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അന്വേഷണങ്ങൾ നടന്നിട്ടുണ്ടോ എന്ന് വ്യക്തമാക്കാൻ കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് എം.എസ് സോനക്, ജസ്റ്റിസ് രാജേഷ് ശങ്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. മാർച്ച് 13-നകം ആഭ്യന്തര സെക്രട്ടറി ഇതുസംബന്ധിച്ച വിശദമായ സത്യവാങ്മൂലം സമർപ്പിക്കണം.
സംസ്ഥാന ആഭ്യന്തര വകുപ്പ് സമർപ്പിച്ച കണക്കുകൾ പ്രകാരം 437 കസ്റ്റഡി മരണങ്ങളാണ് ഈ കാലയളവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ, ഇതിൽ എത്ര കേസുകളിൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് അന്വേഷണം നടത്തിയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് കോടതി നിരീക്ഷിച്ചു. ക്രിമിനൽ നടപടിച്ചട്ടം (CrPC) സെക്ഷൻ 176(1-A), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) സെക്ഷൻ 196 എന്നിവ പ്രകാരം കസ്റ്റഡിയിലുള്ള ഒരാൾ മരിക്കുകയോ കാണാതാവുകയോ ചെയ്താൽ പൊലീസ് അന്വേഷണത്തിന് പുറമെ ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലും അന്വേഷണവും നിർബന്ധമാണ്. മരണങ്ങൾ സ്വാഭാവികമാണോ അതോ അസ്വാഭാവികമാണോ എന്ന് പൊലീസ് സ്വയം തീരുമാനിക്കേണ്ടതല്ലെന്നും അത് മജിസ്ട്രേറ്റ് തലത്തിലുള്ള അന്വേഷണത്തിലൂടെയാണ് വ്യക്തമാകേണ്ടതെന്നും കോടതി വ്യക്തമാക്കി.
പൊതുതാൽപ്പര്യ ഹരജിയിലാണ് കോടതിയുടെ നടപടി. 2022 ൽ ഹരജി ഫയൽ ചെയ്ത സമയത്ത് 160 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ, കോടതി നിർദ്ദേശപ്രകാരം പുതുക്കിയ കണക്കുകൾ വന്നപ്പോൾ അത് 400ലേറെയായി. അഡ്വക്കേറ്റ് മുഹമ്മദ് ഷദാബ് അൻസാരിയാണ് ഹരജിക്കാരന് വേണ്ടി ഹാജരായത്. സംസ്ഥാനത്ത് നിയമപരമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച പ്രതികളുടെ എണ്ണം കുറച്ച് കാണിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ മരിച്ചുവെന്ന തരത്തിലുള്ള വിശദീകരണങ്ങളാണ് നൽകുന്നതെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.
നിയമത്തിൽ 'മജിസ്ട്രേറ്റ്' എന്ന് പ്രതിപാദിക്കുന്നത് ജുഡീഷ്യൽ മജിസ്ട്രേറ്റിനെയാണോ അതോ എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റിനെയാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് നിലവിൽ ശ്രമിക്കുന്നതെന്ന് സർക്കാർ അഭിഭാഷകൻ ഗൗരവ് രാജ് അറിയിച്ചു. ഇക്കാര്യത്തിൽ അടുത്ത സത്യവാങ്മൂലത്തിൽ മറുപടി നൽകുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
Adjust Story Font
16
