Quantcast

യു.പിയിൽ മത്സരിക്കും, അതുകേട്ട് ആർക്കും വയറുവേദന ഉണ്ടാവേണ്ട കാര്യമില്ല: ഉവൈസി

യു.പിയിൽ മജ്ലിസിന് മികച്ച സംഘടനാ സംവിധാനം; മൂന്നു വർഷത്തിനിടെ അടിത്തറ ശക്തമാക്കിയെന്നും ഉവൈസി

MediaOne Logo

Web Desk

  • Published:

    7 Sep 2021 12:30 PM GMT

യു.പിയിൽ മത്സരിക്കും, അതുകേട്ട് ആർക്കും വയറുവേദന ഉണ്ടാവേണ്ട കാര്യമില്ല: ഉവൈസി
X

ഉത്തർപ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പിൽ ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം) മത്സര രംഗത്തുണ്ടാകുമെന്ന് പാർട്ടി തലവൻ അസദുദ്ദീൻ ഉവൈസി. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഭരണഘടനാപരമായ അവകാശം വിനിയോഗിക്കുമെന്നും ബി.എസ്.പിയും സമാജ്‌വാദി പാർട്ടിയും ഇങ്ങോട്ട് സമീപിക്കുകയാണെങ്കിൽ ചർച്ചയ്ക്ക് തയാറാണെന്നും ഉവൈസി പറഞ്ഞു.

'ഞങ്ങൾ തെരഞ്ഞെടുപ്പിൽ മത്സരിക്കും. ഞങ്ങൾ ആരുടെയും അടിമകളല്ല. ദൈവകൃപയുണ്ടെങ്കിൽ ഉത്തർ പ്രദേശിലെ മുസ്ലിംകൾ വിജയിക്കും. ഇത്രയും കാലം സഹോദരനാക്കിയും മകനാക്കിയും നേതാവാക്കിയും മറ്റുള്ളവരെ ഞങ്ങൾ വിജയിപ്പിക്കുകയായിരുന്നു. എത്രകാലം ഇങ്ങനെ മുന്നോട്ടുപോകും? തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ട്. അതിന് നിങ്ങൾക്ക് വയറുവേദന ഉണ്ടാകുന്നത് എന്തിനാണ്?' - ഉവൈസി പത്രസമ്മേളനത്തിൽ ചോദിച്ചു.

സി.എസ്.ഡി.എസ് കണക്കുപ്രകാരം 2019-ലെ തെരഞ്ഞെടുപ്പിൽ 70 ശതമാനം മുസ്ലിംകളും ബി.എസ്.പിക്കോ എസ്.പിക്കോ ആണ് വോട്ട് ചെയ്തതെന്നും എന്നാൽ ഹിന്ദുമതസ്ഥരിൽ 50 ശതമാനത്തിലേറെ പേർ ബി.ജെ.പിക്കു വോട്ടു നൽകിയെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിൽ നിന്ന് ബി.ജെ.പിയെ പുറത്താക്കുക എന്നതും എ.ഐ.എം.ഐ.എമ്മിന് അധികാരപങ്കാളിത്തമുണ്ടാക്കുക എന്നതുമാണ് ലക്ഷ്യമെന്നും ഉവൈസി വ്യക്തമാക്കി.

മറ്റേത് പാർട്ടിയെയും വെല്ലുന്ന സംഘനടാസംവിധാനം എ.ഐ.എം.ഐ.എമ്മിന് ഉത്തർപ്രദേശിലുണ്ടെന്ന് ഉവൈസി അവകാശപ്പെട്ടു. ഇതുസംബന്ധിച്ച് ചോദ്യമുന്നയിച്ച റിപ്പോർട്ടറോട്, താങ്കളെ വാഹനത്തിൽ പത്ത്-പതിനഞ്ച് ജില്ലകളിൽ കൊണ്ടുപോയി സംഘടനാ സംവിധാനം നേരിട്ടു കാണിച്ചു ബോധ്യപ്പെടുത്താമെന്നാണ് ഉവൈസി വെല്ലുവിളിച്ചത്. 2016-ൽ തങ്ങളുടെ സംവിധാനം ദുർബലമായിരുന്ന് സമ്മതിക്കാം. എന്നാൽ, കഴിഞ്ഞ മൂന്നുവർഷത്തിനിടെ 50 ജില്ലകളിൽ കഠിനാധ്വാനം ചെയ്ത് പാർട്ടിക്ക് അടിത്തറയുണ്ടാക്കിയിട്ടുണ്ട്. - ഉവൈസി പറഞ്ഞു.

അഫ്ഗാനിസ്താനിൽ താലിബാൻ അധികാരത്തിലെത്തിയത് യു.പിയിലെ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ എന്ന ചോദ്യത്തിന്, അഫ്ഗാനിലെ സംഭവ വികാസങ്ങൾക്ക് മറുപടി നൽകേണ്ടത് കേന്ദ്രസർക്കാറാണ് എന്നായിരുന്നു ഉവൈസിയുടെ മറുപടി.

"ഭാരതത്തിലെ നികുതിദായകരുടെ പണത്തിൽനിന്ന് 55,000 കോടി രൂപയാണ് അഫ്ഗാനിൽ ചെലവഴിച്ചത്. വാജ്‌പെയ് സർക്കാറും മൻമോഹൻ സിങ് സർക്കാറും മോദി സർക്കാറും അവിടെ പണം ചെലവഴിച്ചു. ഈ 55,000 കോടി ഉപയോഗിച്ച് നമ്മൾ അണക്കെട്ട് നിർമിച്ചു, അഫ്ഗാൻ പാർലമെന്റ് കെട്ടിടം നിർമിച്ചു, ഇറാനിൽ നിന്നുള്ള വ്യാപാരം എളുപ്പമാക്കുന്നതിനായി ഛഭാർ പോർട്ട് നിർമിച്ചു. ഇപ്പോൾ അഫ്ഗാനിൽ താലിബാൻ വന്നിരിക്കുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിൽ ഓരോ വർഷവും നമ്മൾ 800 മുതൽ 900 വരെ അഫ്ഗാനികളെ ഇന്ത്യയിൽ കൊണ്ടുവന്ന് വിദ്യാഭ്യാസം നൽകി ഡോക്ടർമാരും എഞ്ചിനീയർമാരുമാക്കുന്നു. ഇങ്ങനെ 16,000 പേരുണ്ടാകും."

"സർവകക്ഷി യോഗത്തിൽ മോദി സർക്കാറിനോട് ഞാൻ ചോദിച്ചു, താലിബാൻ ഒരു ഭീകരസംഘടന ആണോ എന്ന്. ആണെങ്കിൽ, ഐക്യരാഷ്ട്രസഭയിലെ ഉപരോധ കമ്മിറ്റിയുടെ ചെയർമാൻ ഇന്ത്യയാണ്. താലിബാനെ ഡിലിസ്റ്റ് ചെയ്യുകയാണോ ഇപ്പോഴുള്ളതു പോലെ നിലനിർത്തുകയാണോ ചെയ്യുക? അല്ലെങ്കിൽ യു.എ.പി.എ നിയമത്തിൽ അവരെ ഭീകരവാദ ലിസ്റ്റിൽ ഉൾപ്പെടുത്തുമോ? ഈ ചോദ്യം ഞാൻ സർവകക്ഷി യോഗത്തിലും പൊതുജനമധ്യത്തിലും ചോദിച്ചു. ഇപ്പോൾ നിങ്ങളുടെ മുന്നിലും ഉന്നയിക്കുന്നു. എനിക്ക് പറയാനുള്ളത് ഇത്രയുമാണ്, അഫ്ഗാനിൽ വന്ന മാറ്റങ്ങൾ ഇന്ത്യയ്ക്ക് നല്ലതല്ല."

"ഇന്നലത്തെ ഹിന്ദുസ്ഥാൻ ടൈംസ് പത്രത്തിൽ അഫ്ഗാനിലെ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയിലെ ഉന്നത ഉദ്യോഗസ്ഥന്റെ ഒരു അഭിമുഖമുണ്ട്. അദ്ദേഹം പറയുന്നത് ഇന്ത്യ, തങ്ങളുടെ രാജ്യത്തെ മുസ്ലിംകളെ അപരവൽക്കരിച്ചു കൊണ്ട് വലിയ അബദ്ധമാണ് ചെയ്യുന്നത് എന്നാണ്. ഇന്ത്യയിൽ മതത്തിന്റെയും ദേശീയതയുടെയും പേരിൽ നടക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറയുന്നു. അഫ്ഗാനിലെ സി.ഐ.എയുടെ ഈ പ്രതിനിധി പറയുന്നത് സത്യമാണോ കള്ളമാണോ എന്നാണ് എനിക്ക് മോദി സർക്കാറിനോട് ചോദിക്കാനുള്ളത്. കള്ളം പറയുകയാണെങ്കിൽ അതിനെ അപലപിക്കൂ... അഫ്ഗാനിൽ നടന്നതും നടക്കാനിരിക്കുന്നതും പാകിസ്താന് ഗുണം ചെയ്യുന്ന കാര്യങ്ങളാണ്. ഭാവിയിൽ ഇന്ത്യക്ക് വെല്ലുവിളി ഉണ്ടാകാൻ ഇത് കാരണമാകും. കേന്ദ്രസർക്കാർ ആണ് ഇക്കാര്യത്തിൽ മറുപടി പറയേണ്ടത്." - ഉവൈസി പറഞ്ഞു.

TAGS :

Next Story