ബിഹാറിൽ എൻഡിഎ ഭരണം അവസാനിപ്പിക്കാൻ മഹാഗഡ്ബന്ധനുമായി കൈകോർക്കാൻ തയ്യാറെന്ന് ഉവൈസി
ഈ വർഷം അവസാനമാണ് ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഹൈദരാബാദ്: ബിഹാറിൽ ബിജെപി നയിക്കുന്ന എൻഡിഎ സഖ്യത്തെ പരാജയപ്പെടുത്താൻ മഹാഗഡ്ബന്ധനുമായി കൈകോർക്കാൻ തയ്യാറെന്ന് അസദുദ്ദീൻ ഉവൈസി. ബിഹാറിൽ എൻഡിഎ അധികാരത്തിൽ തിരിച്ചെത്താതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം. സഖ്യം ചേരുന്നതുമായി ബന്ധപ്പെട്ട് മഹാഗഡ്ബന്ധൻ നേതാക്കളുമായി ചർച്ച നടത്താൻ എഐഎംഐഎം ബിഹാർ പ്രസിഡന്റ് അഖ്താറുൽ ഇമാനെ ചുമതലപ്പെടുത്തിയെന്നും ഉവൈസി വ്യക്തമാക്കി.
അതേസമയം മഹാഗഡ്ബന്ധൻ സഹകരിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ ഒറ്റക്ക് മത്സരിക്കുമെന്ന് ഉവൈസി പറഞ്ഞു. ബിഹാറിലെ സീമാഞ്ചൽ മേഖലയിൽ ഉവൈസിയുടെ പാർട്ടിക്ക് ശക്തമായ സ്വാധീനമുണ്ട്. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നാല് സീറ്റുകളിൽ എഐഎംഐഎം സ്ഥാനാർഥികൾ വിജയിച്ചിരുന്നു. എന്നാൽ ഇവർ പിന്നീട് ആർജെഡിയിൽ ചേർന്നത് ഉവൈസിക്ക് വലിയ തിരിച്ചടിയായിരുന്നു.
ഈ വർഷം അവസാനമാണ് ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് മുന്നോടിയായി സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം വലിയ വിവാദമായിരുന്നു. സംസ്ഥാനത്ത് നിലവിലുള്ള 7.89 കോടി വോട്ടർമാരിൽ 2.96 കോടി പേരും തങ്ങളുടെ ഇന്ത്യൻ പൗരത്വം തെളിയിക്കണമെന്നാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ശക്തമായ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ച എൻആർസി പിൻവാതിലിലൂടെ നടപ്പാക്കാനാണ് കേന്ദ്ര ശ്രമിക്കുന്നത് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
Adjust Story Font
16

