പതഞ്ജലി മുളകുപൊടിയിൽ മായം : ഉപഭോക്താക്കളോട് മുളക് പൊടി തിരിച്ചു കൊടുക്കാൻ ആവശ്യപ്പെട്ട് പതഞ്ജലി
ഭക്ഷ്യ നിയന്ത്രണ സ്ഥാപനമായ എഫ്എസ്എസ്എഐയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി

ന്യൂഡൽഹി : ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ പതഞ്ജലിയുടെ മുളക്പൊടി വിപണികളിൽ നിന്ന് തിരിച്ചുവിളിക്കാൻ ആവശ്യപ്പെട്ട് നിർദ്ദേശം. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പരിശോധനയിൽ കീടനാശിനി അവശിഷ്ടത്തിന്റെ അമിത സാന്നിധ്യം കണ്ടതിനെതുടർന്നാണ് നടപടി. AJD2400012 എന്ന ബാച്ചിന്റെ മുഴുവൻ ഉത്പന്നങ്ങളുമാണ് നിലവിൽ തിരിച്ചുവിളിച്ചിരിക്കുന്നത്.
പായ്ക്ക് ചെയ്ത നാല് ടൺ ചുവന്ന മുളകുപൊടിയാണ് തിരിച്ചുവിളിച്ചത്. ഉൽപ്പന്നത്തിന്റെ സാമ്പിൾ പരിശോധിച്ചപ്പോൾ കീടനാശിനികളുടെ അവശിഷ്ടത്തിന്റെ അളവ് അനുവദനീയമായതിൽ കൂടുതൽ കണ്ടെത്തിയതിനെതുടർന്നാണ് നടപടി.
മുളകുപൊടി വിതരണം ചെയ്തവരെ അറിയിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഉൽപ്പന്നം വാങ്ങിയ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുന്നതിനായി പരസ്യങ്ങൾ പുറത്തിറക്കിയിട്ടുണ്ടെന്നും കമ്പനി സിഇഒ സഞ്ജീവ് അസ്താന പറഞ്ഞു. ഉൽപ്പന്നം വാങ്ങിയ സ്ഥലത്ത് തിരികെ നൽകാനും മുഴുവൻ റീ ഫണ്ടും അവകാശപ്പെടാനും അദ്ദേഹം ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.
1986-ൽ സ്ഥാപിതമായ ബാബാ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ആയുർവേദ ഗ്രൂപ്പ് സ്ഥാപനമായ പതഞ്ജലി ഫുഡ്‌സ് ഇന്ത്യയിലെ മുൻനിര എഫ്‌എംസിജിയിൽ ഒന്നാണ്. 2024-25 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 8,198.52 കോടി രൂപയാണ് കമ്പനി വരുമാനം. കഴിഞ്ഞ കൊല്ലം 7,845.79 കോടി രൂപയായിരുന്നു.
Adjust Story Font
16

