Quantcast

നെഞ്ചുവേദനയുള്ള രോഗിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകവെ ആംബുലൻസിന്റെ ടയർ പഞ്ചറായി; 65കാരന് ദാരുണാന്ത്യം

ഈ ആംബുലൻസിൽ തന്റെ ആദ്യത്തെ ദിവസമാണെന്നാണ് ഡ്രൈവറുടെ വാദം.

MediaOne Logo

Web Desk

  • Published:

    3 Nov 2025 7:58 AM IST

Patient dies after ambulance tyre punctures in Madhya Pradesh
X

ഭോപ്പാൽ: ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് രോഗിക്ക് ദാരുണാന്ത്യം. മധ്യപ്രേദശിലെ ഗുണയിലാണ് സംഭവം. 65കാരനായ ജഗദീഷ് ഓജയാണ് മരിച്ചത്. പഞ്ചറായ ടയറിന് പകരം മാറ്റിയിടാൻ മറ്റൊരു ടയർ ഇല്ലാതിരുന്നതും പ്രശ്നം ഗുരുതരമാക്കി.

നെഞ്ചുവേദനയും ഉയർന്ന രക്തസമ്മർദവും അനുഭവപ്പെട്ടതിനെത്തുടർന്ന് ജഗദീഷ് ഓജയെ മ്യാന ഹെൽത്ത് സെന്ററിൽ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് സംഭവം. ദേശീയപാത 46ലൂടെയുള്ള യാത്രാമധ്യേ സർക്കാർ ആംബുലൻസിന്റെ ടയറുകളിൽ ഒന്ന് ‌‌പഞ്ചറാവുകയായിരുന്നു. ആംബുലൻസിൽ സ്റ്റെപ്നി ടയർ ഉണ്ടായിരുന്നില്ല. ഇതോടെ, റോഡരികിൽ ആംബുലൻസ് ഏറെ നേരം കിടന്നു. ഇതിനിടെ ഓജയുടെ നില വഷളാവുകയും ആശുപത്രിയിലെത്തുംമുമ്പ് മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

ഈ ആംബുലൻസിൽ തന്റെ ആദ്യത്തെ ദിവസമാണെന്നാണ് ഡ്രൈവറുടെ വാദം. അതിനാൽ തന്നെ സ്റ്റെപ്നി ടയർ ഇല്ലെന്ന കാര്യം അറിയില്ലായിരുന്നെന്നും ഇയാൾ പറയുന്നു. മ്യാനയിൽ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് രോഗിയെയുംകൊണ്ട് പോകാൻ മാത്രമാണ് തനിക്ക് കിട്ടിയ നിർദേശമെന്നും ഇയാൾ പറഞ്ഞു.

ടയർ പഞ്ചറായതിനെ തുടർന്ന് ആംബുലൻസ് ആശുപത്രിയിലെത്താൻ 45 മിനിറ്റ് വൈകിയെന്ന് ഓജയുടെ മകൻ പ്രതികരിച്ചു. 'മ്യാനയിൽ നിന്ന് പുറപ്പെടുമ്പോൾ തന്നെ അച്ഛന് നെഞ്ചുവേദനയുണ്ടായിരുന്നു. യാത്ര തുടങ്ങി ഏകദേശം 10 കിലോമീറ്റർ കഴിഞ്ഞപ്പോൾ ആംബുലൻസിന്റെ ടയർ പഞ്ചറായി. ഞങ്ങൾ മറ്റൊരു വാഹനം ഏർപ്പെടുത്തി ആശുപത്രിയിൽ എത്തിയപ്പോഴേക്കും അദ്ദേഹം മരിച്ചതായി ഡോക്ടർമാർ അറിയിച്ചു'- മകൻ വിശദമാക്കി.

സംഭവത്തിൽ അധികൃതർക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എംഎൽഎ റിഷി അഗർവാൾ രംഗത്തെത്തി. ആശുപത്രിയിലെത്തിയ അദ്ദേഹം, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ആരോഗ്യവകുപ്പിനെതിരെ അഴിമതി ആരോപണമുന്നയിച്ച എംഎൽഎ, ആംബുലൻസുകൾക്കുള്ള 600 കോടി രൂപ ദുരുപയോഗം ചെയ്തെന്നും വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

TAGS :

Next Story