ഉത്തർപ്രദേശ്, ബിഹാർ എന്നിവടങ്ങളിൽ നിന്നുള്ളവരെ ബംഗാളിലെ വോട്ടർപട്ടികയിൽ അനധികൃതമായി ചേർക്കുന്നു; ഗുരുതര ആരോപണവുമായി തൃണമൂൽ കോൺഗ്രസ്
പുതിയ വോട്ടർമാരെ ചേർക്കുന്നതിനായുള്ള 'ഫോം 6' അപേക്ഷകൾ വൻതോതിൽ നിയമവിരുദ്ധമായി സമർപ്പിക്കപ്പെടുന്നുവെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ പ്രധാന ആരോപണം

- Published:
31 March 2026 4:37 PM IST

കൊൽക്കത്ത: ഉത്തർപ്രദേശ്, ബിഹാറിൽ നിന്നുള്ളവരെ അനധികൃതമായി വോട്ടർപട്ടികയിൽ ചേർത്ത് ബംഗാളിലെ ജനസംഖ്യാ ഘടന അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ മനോജ് അഗർവാളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അഭിഷേക് ബാർജിയുടെ ആരോപണം.
പുതിയ വോട്ടർമാരെ ചേർക്കുന്നതിനായുള്ള 'ഫോം 6' അപേക്ഷകൾ വൻതോതിൽ നിയമവിരുദ്ധമായി സമർപ്പിക്കപ്പെടുന്നുവെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ പ്രധാന ആരോപണം. ഏഴ് മണിക്കൂറിനുള്ളിൽ 30,000-ത്തോളം ഫോം 6 അപേക്ഷകൾ സിഇഒ ഓഫീസിൽ ലഭിച്ചതായി അഭിഷേക് ബാനർജി പറഞ്ഞു. ഒരാൾക്ക് പരമാവധി 50 അപേക്ഷകൾ മാത്രമേ സമർപ്പിക്കാൻ അനുവാദമുള്ളൂ എന്നിരിക്കെ, ഒരു ബിജെപി നേതാവിന്റെ പ്രതിനിധി ചാക്കുകളിലാക്കി അപേക്ഷകൾ എത്തിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. സുപ്രിംകോടതി നിർദേശങ്ങളുടെ ലംഘനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ കണ്ട ടിഎംസി സംഘം അഞ്ച് ആവശ്യങ്ങൾ ഉന്നയിച്ചുള്ള കത്തും നൽകിയിട്ടുണ്ട്. സിഇഒ ഓഫീസിലെ 24 മണിക്കൂർ സിസിടിവി ദൃശ്യങ്ങൾ പരസ്യപ്പെടുത്തണം, ലഭിച്ചതും സ്വീകരിച്ചതുമായ ഫോം 6 അപേക്ഷകളുടെ പൂർണ്ണ വിവരങ്ങൾ വെളിപ്പെടുത്തണം, നിയമവിരുദ്ധമായും കൂട്ടായും സമർപ്പിച്ച അപേക്ഷകൾ ഉടനടി റദ്ദാക്കണം, ആരുടെ നിർദ്ദേശപ്രകാരമാണ് ഈ അപേക്ഷകൾ സ്വീകരിച്ചതെന്ന് വ്യക്തമാക്കുക, സിഇഒ ഓഫീസിന് ഇത്തരം അപേക്ഷകൾ നേരിട്ട് സ്വീകരിക്കാൻ അധികാരമില്ലെന്നിരിക്കെ എങ്ങനെ സംഭവിച്ചു എന്ന് വ്യക്തമാക്കുക. ടിഎംസി സംഘം സമർപ്പിച്ച കത്തിലെ അഞ്ചിന ആവശ്യങ്ങൾ ഇവയാണ്.
ബിജെപിയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് ബിഹാറിൽ നിന്നും ഉത്തർപ്രദേശിൽ നിന്നുമുള്ളവരെ വോട്ടർ പട്ടികയിൽ കുത്തികയറ്റുന്നത്. ബംഗാളിനെ ഉത്തർപ്രദേശോ ബിഹാറോ ആക്കി മാറ്റാനാണ് ബിജെപി ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനും ഇതിന് കൂട്ട് നിൽക്കുകയാണ്. ബംഗാളിൽ ദുർഗാപൂജ നടത്താൻ പോലും പ്രധാനമന്ത്രിയുടെ അനുമതി വാങ്ങേണ്ടി വരുന്ന സാഹചര്യം ഉണ്ടാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും അഭിഷേക് ബാനർജി പറഞ്ഞു.
Adjust Story Font
16
