പഹൽഗാം ഭീകരാക്രമണം: സൗദി സന്ദർശനം വെട്ടിച്ചുരുക്കി മോദിയെത്തി, വിമാനത്താവളത്തിൽ അടിയന്തര യോഗം
ഡൽഹിയിൽ വിമാനമിറങ്ങിയ മോദിയെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ സ്ഥിതിഗതികൾ വിശദീകരിച്ചു നൽകി.

ശ്രീനഗർ: ജമ്മുകശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് സൗദി അറേബ്യ സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിൽ തിരിച്ചെത്തി.
ഡൽഹിയിൽ വിമാനമിറങ്ങിയ മോദിയെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ സ്ഥിതിഗതികൾ വിശദീകരിച്ചു നൽകി. ഭീകരാക്രമണത്തിന്റെ സാഹചര്യം വിലയിരുത്താൻ വിമാനത്താവളത്തിൽ തന്നെ ഉന്നതതല യോഗം ആരംഭിച്ചു. ടെക്നിക്കൽ ഏരിയ ലോഞ്ചിലാണ് ആദ്യം യോഗം ചേർന്നത്.
സൗദിയിലെ ഔദ്യോഗിക അത്താഴവിരുന്നിൽ പങ്കെടുക്കാതെ രാത്രി തന്നെ മോദി ഇന്ത്യയിലേക്ക് തിരിക്കുകയായിരുന്നു. ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ നീക്കങ്ങൾക്ക് വിവിധ ലോകരാജ്യങ്ങൾ പിന്തുണ അറിയിച്ചു. അമേരിക്ക, ഇസ്രായേൽ, ബ്രിട്ടൻ, ആസ്ട്രേലിയ അടക്കം ലോകരാജ്യങ്ങൾ ഭീകരാക്രമണത്തെ അപലപിച്ചു.
ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം. 28 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. കൊല്ലപ്പെട്ടവരില്‍ രണ്ട് വിദേശികളും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. സമീപ വര്‍ഷങ്ങളിലുണ്ടായ ഏറ്റവും വലിയ ആക്രമണമാണിതെന്നാണ് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള വ്യക്തമാക്കുന്നത്.
പ്രാദേശിക വാസികളെയും കച്ചവടക്കാരേയും ഒഴിവാക്കി വിനോദസഞ്ചാരികളെയാണ് അക്രമികൾ ലക്ഷ്യമിട്ടത്. സൈനിക വേഷത്തിലാണ് ഭീകരര്‍ എത്തിയത്. മിനി സ്വിറ്റ്സർലാൻ്റ് എന്നറിയപ്പെടുന്ന ബൈസരൻ വാലിയിലാണ് ആക്രമണം. കുതിരപ്പുറത്തും നടന്നും മാത്രം കയറാവുന്ന ഭാഗമാണിത്. അതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായി. അതേസമയം അക്രമികളെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
Adjust Story Font
16

