മോദിയുടെ സന്ദര്‍ശനം; ഇന്ത്യ ലോകത്തെ വന്‍ശക്തിയെന്ന് നെതന്യാഹു, ഇസ്രായേലുമായി ചേര്‍ന്ന് പ്രതിരോധം ശക്തിപ്പെടുത്താന്‍ ഇന്ത്യ
25, 26 തീയതികളിലായാണ് പ്രധാനമന്ത്രിയുടെ ഇസ്രായേൽ സന്ദർശനം

- Updated:
2026-02-21 12:15:22.0

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തിന് മുന്നോടിയായി ഇസ്രായേലുമായുള്ള പ്രതിരോധ സംവിധാനങ്ങളും പദ്ധതികളും ആവിഷ്‌കരിക്കാനും വിപുലീകരിക്കാനുമൊരുങ്ങി ഇന്ത്യ. ബാലിസ്റ്റിക് പ്രതിരോധ മിസൈല്‍ സംവിധാനങ്ങള്‍, ലേസറുകള്‍, ഡ്രോണുകള്‍ എന്നിവയുടെ വികസനവും വിപുലീകരണവും പദ്ധതിയില്‍ പെടും. 25, 26 തീയതികളിലായാണ് പ്രധാനമന്ത്രിയുടെ ഇസ്രായേൽ സന്ദർശനം.
ഇരുരാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ സഹകരണവുമായി ബന്ധപ്പെട്ട് ധാരണാപത്രം ഒപ്പുവെക്കാനിടയുണ്ടെങ്കിലും പ്രതിരോധകരാറില്‍ ഒപ്പുവെക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മോദിയുടെ സന്ദര്‍ശനത്തെ കുറിച്ച് ഇരുരാജ്യങ്ങളും പ്രസ്താവനകള്‍ നടത്താന്‍ മടിക്കുന്നുണ്ടെങ്കിലും ഏറ്റവും പുതിയ പ്രതിരോധ സംവിധാനങ്ങള്‍ മുൻപില്ലാത്ത വിധം ഇന്ത്യയുമായി പങ്കുവെക്കാന്‍ ഇസ്രായേല്‍ ഒരുക്കമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കേന്ദ്ര പ്രതിരോധ സെക്രട്ടറി ആര്‍.കെ സിങ് കഴിഞ്ഞ നവംബറില്‍ നടത്തിയ ഇസ്രായേല്‍ സന്ദര്‍ശനത്തിലാണ് പ്രതിരോധമേഖലയിലെ സഹകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും ധാരണയായത്.
ഇസ്രായേലുമായി ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനത്തിന് ഇന്ത്യ കൈകോര്‍ക്കുന്നുവെന്നതാണ് കൂടിക്കാഴ്ചയില്‍ പ്രധാനം. ശത്രുക്കളുടെ ദീര്‍ഘദൂര മിസൈലുകളില്‍ നിന്ന് ഇന്ത്യന്‍ ഉള്‍പ്രദേശങ്ങളെ സംരക്ഷിക്കുന്നതിനായി ആരംഭിച്ച മിഷന്‍ സുദര്‍ശന്റെ ഭാഗമായാണിത്. കഴിഞ്ഞ ജൂണില്‍ ഇറാന്‍ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലുകളില്‍ 98 ശതമാനവും തടയാനായ ഇസ്രായേലുമായി സഹകരണമുണ്ടാക്കുന്നത് ഇന്ത്യക്ക് നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യ ലോകത്തെ വൻ ശക്തിയാണെന്നും അവരുമായി കരാറുണ്ടാക്കുന്നത് ഇരുരാജ്യങ്ങൾക്കും ഫലപ്രദമായിരിക്കുമെന്നും ബെന്യമിൻ നെതന്യാഹു നേരത്തെ പ്രതികരിച്ചിരുന്നു.
എന്നാല്‍, പ്രധാനമന്ത്രിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തിനെതിരെ പ്രതിഷേധവുമായി ഫലസ്തീന്‍ അനുകൂല സംഘടനകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. മോദി ഇസ്രായേല്‍ സന്ദര്‍ശിക്കരുതെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഗസ്സ പീസ് ബോര്‍ഡില്‍ ചേരാനുള്ള ക്ഷണം നിരസിക്കണമെന്നും ഇന്ത്യന്‍ പീപ്പിള്‍ ഇന്‍ സോളിഡാരിറ്റി വിത്ത് ഫലസ്തീന്‍ ആവശ്യപ്പെട്ടു.
2025 ഒക്ടോബറില്‍ ഇസ്രായേലും ഹമാസും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിന് ശേഷവും, ഇസ്രായേല്‍ അധിനിവേശ സേന ഫലസ്തീനികള്‍ക്ക് നേരെ ആക്രമണം തുടരുകയാണ്. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിന് ശേഷം മാത്രം 500ലധികം ഫലസ്തീനികളെ ഇസ്രായേല്‍ അധിനിവേശസേന കൊലപ്പെടുത്തിയിരുന്നു.
Adjust Story Font
16
