ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട പിഎംഎൽഎ കേസ്; അനിൽ അംബാനി ഇഡിക്ക് മുന്നിൽ ഹാജരായി
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) അനിൽ അംബാനിയുടെ മൊഴി ഇഡി രേഖപ്പെടുത്തും

മുംബൈ: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരായി. രാവിലെ 11 മണിയോടെയാണ് അനിൽ അംബാനി സെൻട്രൽ ഡൽഹിയിലെ കേന്ദ്ര അന്വേഷണ ഏജൻസിയുടെ ഓഫീസിലെത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) 66 കാരനായ അനിൽ അംബാനിയുടെ മൊഴി ഇഡി രേഖപ്പെടുത്തും. ജൂലൈ 24 ന് മുംബൈയിലെ 50 കമ്പനികളിൽ 35 ഇടങ്ങളിലും ബിസിനസ് ഗ്രൂപ്പിലെ എക്സിക്യൂട്ടീവുകൾ ഉൾപ്പെടെ 25 ആളുകളെയും റെയ്ഡ് നടത്തിയതിന് ശേഷമാണ് ഇഡി സമൻസ് അയച്ചത്.
2017 നും 2019 നും ഇടയിൽ അംബാനിയുടെ ഗ്രൂപ്പ് കമ്പനികൾക്ക് യെസ് ബാങ്ക് നൽകിയ ഏകദേശം 3,000 കോടി രൂപയുടെ 'നിയമവിരുദ്ധ' വായ്പ വകമാറ്റവുമായി ബന്ധപ്പെട്ടതാണ് ആദ്യത്തെ ആരോപണം. വായ്പ അനുവദിക്കുന്നതിന് തൊട്ടുമുമ്പ് യെസ് ബാങ്ക് പ്രൊമോട്ടർമാർക്ക് അവരുടെ കമ്പനികളിൽ നിന്ന് പണം ലഭിച്ചതായി ഇഡി സംശയിക്കുന്നതായി വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.
യെസ് ബാങ്ക് വായ്പാ അനുമതികളിൽ 'ഗുരുതരമായ ലംഘനങ്ങൾ' നടത്തിയെന്ന ആരോപണവും ഇഡി അന്വേഷിക്കുന്നുണ്ട്. വായ്പകൾ നൽകിയ സ്ഥാപനങ്ങൾ നിരവധി ഗ്രൂപ്പ് കമ്പനികളിലേക്കും 'ഷെൽ' (വ്യാജ) കമ്പനികളിലേക്കും 'വഴിതിരിച്ചുവിട്ടു' എന്നും ആരോപിക്കപ്പെടുന്നു. സാമ്പത്തികമായി ദുർബലമായ സ്ഥാപനങ്ങൾക്ക് വായ്പ നൽകിയ ചില കേസുകൾ, വായ്പകളുടെ ശരിയായ രേഖകളുടെ അഭാവം, കൃത്യമായ പരിശോധന എന്നിവ ഇല്ലാത്തത്, പൊതുവായ വിലാസങ്ങളും കമ്പനികളിൽ പൊതുവായ ഡയറക്ടർമാരും ഉള്ള വായ്പക്കാർ തുടങ്ങിയവയും ഏജൻസി പരിശോധിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
Adjust Story Font
16

