മെനുവിൽ നിന്ന് പൊറോട്ടയും ബീഫ് ഫ്രൈയുമെല്ലാം ഔട്ടാകും; ഗ്യാസില്ല, ഹോട്ടലുകൾ പൂട്ടുന്നു, സിലിണ്ടറുകൾക്കായി കിലോമീറ്ററുകൾ നീളുന്ന ക്യൂ
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് മാര്‍ച്ച് ഒമ്പതിനാണ് പെട്രോളിയം, പ്രകൃതിവാതകം എന്നിവക്ക് കേന്ദ്രസര്‍ക്കാര്‍ അവശ്യവസ്തു നിയമം പ്രഖ്യാപിച്ചത്

- Updated:
2026-03-12 07:23:48.0

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യങ്ങള്‍ക്ക് പിന്നാലെ രാജ്യത്ത് പാചകവാതക പ്രതിസന്ധി അതിരൂക്ഷം. രാജ്യത്ത് പലയിടങ്ങളിലും എല്‍പിജി സിലിണ്ടറുകള്‍ കിട്ടാനില്ലാത്ത അവസ്ഥയെ തുടര്‍ന്ന് ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, കാന്റീനുകള്‍ എന്നിവയെല്ലാം അടച്ചുപൂട്ടലിന്റെ വക്കിലെത്തിനില്‍ക്കുകയാണ്. ഗ്യാസ് സിലിണ്ടറുകൾ ലഭ്യമാകാത്ത സാഹചര്യത്തില്‍ മുന്നോട്ടുപോകാന്‍ നിവൃത്തിയില്ലാതെ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയോ മറ്റ് ഇന്ധനങ്ങളെ ആശ്രയിക്കുന്നതിനോ നിര്‍ബന്ധിതരായിരിക്കുകാണ് അധികപേരും.
നഗരപ്രദേശങ്ങളിലെ റെസ്റ്റോറന്റുകളെയാണ് പ്രധാനമായും പ്രതിസന്ധി പിടിച്ചുലച്ചിരിക്കുന്നത്. പാചകവാതക സിലിണ്ടറുകള്‍ കിട്ടാത്തത് കാരണം രാജ്യത്ത് നിരവധി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പലരും മെനു വെട്ടിക്കുറയ്ക്കുകയോ മറ്റ് ഇന്ധനങ്ങളെ ആശ്രയിക്കാനുള്ള ആലോചനകള്‍ക്ക് ഇതിനോടകം തുടക്കമിടുകയോ ചെയ്തിട്ടുണ്ട്.
ഹോട്ടലുകള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ വിതരണം ചെയ്യാന്‍ വിതരണക്കാര്‍ വിസമ്മതിക്കുകയാണെന്നും ഇത് തങ്ങളുടെ കച്ചവടത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും ഡല്‍ഹിയിലെ വ്യവസായി ഗഗന്‍ദീപ് സിങ് സപ്ര പറഞ്ഞു. 'പ്രധാനമായും രണ്ട് പ്രശ്‌നങ്ങളാണ് ഞങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഒന്ന്, വസന്ത് കുഞ്ചില്‍ എല്‍പിജി കിട്ടാനില്ല. ഉണ്ടെങ്കില്‍ തന്നെ ഞങ്ങള്‍ക്ക് തരാന്‍ വിതരണക്കാര്‍ വിസമ്മതിക്കുകയാണ്. രണ്ട്, നിലവിലെ പ്രതിസന്ധി കാരണം ഞങ്ങളുടെ മെനുവിലെ 80 ശതമാനവും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതാണ് അവസ്ഥ. എങ്കിലും, സാധ്യമാകുന്നതുപോലെ മുന്നോട്ടുപോകും'. ഗഗന്‍ദീപ് സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
ഉയര്‍ന്ന പാചകവാതകം ഉപയോഗിച്ച് തയ്യാറാക്കുന്ന ഭക്ഷണങ്ങളെല്ലാം മെനുവില്‍ നിന്ന് വെട്ടിമാറ്റിയാണ് നിലവിലെ പ്രതിസന്ധിയെ മറികടക്കാനുള്ള മുംബൈയുടെ ശ്രമം. തൊട്ടടുത്തുള്ള ബാങ്ക് ജീവനക്കാര്‍, തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍ എന്നിങ്ങനെ നിരവധി സ്ഥിരം കസ്റ്റമേഴ്‌സിന്റെ ഇഷ്ടഭക്ഷണമായ ദോശയും ബജിയുമെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. എത്രയും വേഗം പാചകവാതക പ്രതിസന്ധി പരിഹരിക്കപ്പെട്ടിട്ടില്ലെങ്കില്‍ കടകളെല്ലാം അടച്ചുപൂട്ടേണ്ടിവരുമെന്ന് റെസ്റ്റോറന്റ് ഉടമകള്‍ പ്രതികരിച്ചു.
പാചകവാതക പ്രതിസന്ധി ചെന്നൈ അടക്കമുള്ള തമിഴ്‌നാട്ടിലെ നിരവധി നഗരങ്ങളെയും ഹൈദരാബാദിനെയും കാര്യമായി ബാധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. പലയിടത്തും ഹോട്ടലുകള്‍ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരിക്കുകയാണ്. എല്‍പിജി സിലിണ്ടറുകളുടെ ലഭ്യതക്കുറവ് തലസ്ഥാനനഗരിയിലെ വിവിധ കാന്റീനുകളെയും റെസ്‌റ്റോറന്റുകളെയും ബാധിച്ചിട്ടുണ്ട്. പാകം ചെയ്ത് തയ്യാറാക്കുന്ന ഭക്ഷണങ്ങളെല്ലാം നീക്കം ചെയ്ത മെനുവാണ് പലയിടങ്ങളിലുമുള്ളത്.
രാജ്യത്ത് വ്യാവസായിക സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമായതോടെ കൊച്ചി നഗരത്തില്‍ ഇന്നലെ നിരവധി ഹോട്ടലുകളാണ് അടച്ചുപൂട്ടിയിരിക്കുന്നത്. സിലിണ്ടറുകൾക്കായി കിലോമീറ്ററുകളോളം ക്യൂ നിൽക്കേണ്ട സാഹചര്യമാണുള്ളതെന്നും ഇഷ്ടഭക്ഷണങ്ങളെല്ലാം മെനുവിൽ നിന്ന് വെട്ടിമാറ്റേണ്ട സാഹചര്യമാണെന്നും നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഹോട്ടൽ മേഖല പൂര്‍ണമായും സ്തംഭിക്കുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് അസീസ് മീഡിയവണിനോട് പറഞ്ഞിരുന്നു.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് മാര്‍ച്ച് ഒമ്പതിനാണ് പെട്രോളിയം, പ്രകൃതിവാതകം എന്നിവക്ക് കേന്ദ്രസര്‍ക്കാര്‍ അവശ്യവസ്തു നിയമം പ്രഖ്യാപിച്ചത്. ഇത് പ്രകാരം ഗ്യാസ് ഉപഭോക്താക്കളെ വ്യത്യസ്ത മുന്‍ഗണനാ വിഭാഗങ്ങളായി തിരിച്ചിരിക്കുകയാണ്. ഓരോ മേഖലയിലേക്കുമുള്ള വിതരണം അവരുടെ മുന്‍കാല ഉപഭോഗത്തെ അടിസ്ഥാനമായി നിശ്ചയിച്ചിട്ടുണ്ട്. ദൈനംദിന ഉപയോഗത്തിനും ഊര്‍ജ വിതരണത്തിനും അത്യാവശ്യമായി കണക്കാക്കപ്പെടുന്ന മേഖലകള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കിയിരിക്കുന്നത്. പിന്നാലെയാണ് ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, കാന്റീനുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലേക്ക് എത്തിപ്പെട്ടത്.
Adjust Story Font
16
