Quantcast

വിവാഹസൽക്കാരത്തിനിടെ ഡിജെ നിര്‍ത്തിവച്ചു; പിന്നെ അടിയോടടി, നാല് പേര്‍ക്ക് ഗുരുതര പരിക്ക്

ദേഹത് കോട്‌വാലി പ്രദേശത്തെ മോഹൻഗഞ്ച് ബസാറിൽ നിന്നുള്ള അമിത് ഗുപ്തയുടെ വിവാഹത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്

MediaOne Logo
വിവാഹസൽക്കാരത്തിനിടെ ഡിജെ നിര്‍ത്തിവച്ചു; പിന്നെ അടിയോടടി, നാല് പേര്‍ക്ക് ഗുരുതര പരിക്ക്
X

പ്രതാപ്ഗഡ്: ഉത്തർപ്രദേശിലെ പ്രതാപ്ഗഡ് ജില്ലയിൽ വിവാഹാഘോഷത്തിനിടെ ഡിജെ നിര്‍ത്തി വച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വധൂവരന്‍മാരുടെ കുടുംബാംഗങ്ങൾ തമ്മിലുള്ള കയ്യാങ്കളിയിലേക്ക് നീങ്ങി. ദിലീപ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗസ്റ്റ് ഹൗസിൽ ഉണ്ടായ സംഘർഷത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ദേഹത് കോട്‌വാലി പ്രദേശത്തെ മോഹൻഗഞ്ച് ബസാറിൽ നിന്നുള്ള അമിത് ഗുപ്തയുടെ വിവാഹത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. പരമ്പരാഗതമായ 'ദ്വാരപൂജ' ചടങ്ങിനും ലഘുഭക്ഷണത്തിനും ശേഷം രാത്രി 10:30 ഓടെ ഡിജെ നിര്‍ത്തിവച്ചതാണ് അടിപിടിയിൽ കലാശിച്ചത്. രാത്രി നിയന്ത്രണങ്ങളും നടന്നുകൊണ്ടിരിക്കുന്ന ബോർഡ് പരീക്ഷകളും സംബന്ധിച്ച പൊലീസ് നിർദ്ദേശങ്ങൾ ചൂണ്ടിക്കാട്ടി ഡിജെ ഓപ്പറേറ്റർ രാംജി മൊദൻവാൾ ഡിജെ നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇത് ചൂടേറിയ വാഗ്വാദത്തിലേക്ക് നയിച്ചു.

സംഘർഷം രൂക്ഷമായതോടെ ഉന്തും തള്ളും ഉണ്ടായി. ഇത് അതിഥികളിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും തിക്കിലും തിരക്കിലും കലാശിക്കുകയും ചെയ്തു. ലല്ലു ഗുപ്ത, ശുഭം ഗുപ്ത (35), റാംജി മൊദൻവാൾ (50), കൗശൽ കുമാർ (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കയ്യാങ്കളിക്കിടെ ഡിജെ ഓപ്പറേറ്ററെ അസഭ്യം പറഞ്ഞതായി ദൃക്‌സാക്ഷികൾ പറഞ്ഞു. വേദി അലങ്കോലമായതോടെ പല അതിഥികളും വിവാഹത്തിൽ പങ്കെടുത്തില്ല. തുടര്‍ന്ന് പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.

അക്രമത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ തിരിച്ചറിയാൻ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു. ബോർഡ് പരീക്ഷകൾ പോലുള്ള സമയങ്ങളിൽ, അനുവദനീയമായ സമയത്തിനപ്പുറം ഉച്ചത്തിൽ സംഗീതം വയ്ക്കുന്നത് നടപടിക്ക് കാരണമാകുമെന്ന് പൊലീസ് ആവർത്തിച്ചു.

TAGS :

Next Story