രാഷ്ട്രപതിയുടെ വേദിമാറ്റം; ബംഗാൾ സർക്കാരിനെതിരെ പ്രധാനമന്ത്രി; രാഷ്ട്രപതി രാഷ്ട്രീയം കളിക്കരുതെന്ന് മമത ബാനർജി
പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ദ്രൗപതി മുർമു പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയുടെ വേദി മാറ്റിയതുമായി ബന്ധപ്പെട്ട തർക്കം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള രൂക്ഷമായ വാക്പോരിലേക്ക് വഴിമാറുന്നു

- Published:
7 March 2026 9:00 PM IST

പശ്ചിമ ബംഗാൾ: പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ദ്രൗപതി മുർമു പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയുടെ വേദി മാറ്റിയതുമായി ബന്ധപ്പെട്ട തർക്കം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള രൂക്ഷമായ വാക്പോരിലേക്ക് വഴിമാറുന്നു. വിഷയത്തിൽ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാർ എല്ലാ അതിരുകളും ലംഘിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. അതേസമയം, ബിജെപിയുടെ ഉപദേശപ്രകാരം രാഷ്ട്രപതി രാഷ്ട്രീയം കളിക്കരുതെന്ന് മുഖ്യമന്ത്രി മമത ബാനർജി തിരിച്ചടിച്ചു.
അന്താരാഷ്ട്ര സാന്താൾ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ രാഷ്ട്രപതി മുർമു, തന്റെ പരിപാടിയുടെ വേദി അവസാന നിമിഷം മാറ്റിയതിൽ ശക്തമായ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. നിശ്ചയിച്ചിരുന്ന വേദിയിൽ സ്ഥലപരിമിതി ഉണ്ടെന്ന് പറഞ്ഞാണ് സർക്കാർ വേദി മാറ്റിയത്. എന്നാൽ, അവിടെ ലക്ഷക്കണക്കിന് ആളുകൾക്ക് ഒത്തുകൂടാനുള്ള സൗകര്യമുണ്ടായിരുന്നുവെന്നും, സാന്താൾ ജനതയ്ക്ക് എത്താൻ കഴിയാത്ത ദൂരെയുള്ള ഒരിടത്തേക്ക് പരിപാടി മാറ്റിയത് തന്നെ വേദനിപ്പിച്ചുവെന്നും രാഷ്ട്രപതി പറഞ്ഞു. സന്ദർശനവേളയിൽ മുഖ്യമന്ത്രി മമത ബാനർജി തന്നെ വന്നു കാണാതിരുന്നത് പ്രോട്ടോക്കോൾ ലംഘനമാണെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
വിഷയത്തിൽ സോഷ്യൽ മീഡിയയിൽ പ്രതികരിച്ച പ്രധാനമന്ത്രി മോദി, തൃണമൂൽ സർക്കാരിന്റേത് ലജ്ജാകരമായ നടപടിയാണെന്ന് വിശേഷിപ്പിച്ചു. 'ജനാധിപത്യത്തിലും ഗോത്രവർഗ ശാക്തീകരണത്തിലും വിശ്വസിക്കുന്ന എല്ലാവരെയും ഈ സംഭവം നിരാശപ്പെടുത്തിയിരിക്കുന്നു. ഒരു ഗോത്രവർഗ വിഭാഗത്തിൽ നിന്നുള്ള രാഷ്ട്രപതി പ്രകടിപ്പിച്ച വേദന ഇന്ത്യയിലെ ജനങ്ങളുടെ മനസിലും വലിയ വിഷമമുണ്ടാക്കി. ബംഗാൾ സർക്കാർ എല്ലാ പരിധികളും ലംഘിച്ചു.' മോദി കുറിച്ചു. രാഷ്ട്രപതിയുടെ പദവി രാഷ്ട്രീയത്തിന് അതീതമാണെന്നും അത് ബഹുമാനിക്കപ്പെടണമെന്നും അദേഹം ഓർമിപ്പിച്ചു.
പ്രധാനമന്ത്രിയുടെ ആരോപണങ്ങൾക്ക് പിന്നാലെ രാഷ്ട്രപതിക്കെതിരെ രൂക്ഷ വിമർശനവുമായി മമത ബാനർജി. 'മധ്യപ്രദേശിലോ ഛത്തീസ്ഗഡിലോ ഗോത്രവർഗക്കാർക്കെതിരെ അതിക്രമങ്ങൾ നടക്കുമ്പോൾ എന്തുകൊണ്ട് നിങ്ങൾ പ്രതിഷേധിക്കുന്നില്ല?' മമത ചോദിച്ചു. ബിജെപിയുടെ ഉപദേശപ്രകാരം തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയം കളിക്കരുതെന്നും ബംഗാളിനെ അപകീർത്തിപ്പെടുത്താൻ ബിജെപി രാഷ്ട്രപതിയെ ഉപയോഗിക്കുകയാണെന്നും മമത ആരോപിച്ചു.
Adjust Story Font
16
