ഇന്ത്യയും ബ്രസീലും തമ്മിലുള്ളത് മികച്ച വ്യാപാരബന്ധം: ബ്രസീല്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ മോദി
ബ്രസീൽ പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സംയുക്ത വാർത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം

ന്യൂഡല്‍ഹി: ഇന്ത്യയും ബ്രസീലും തമ്മില്‍ മികച്ച വ്യാപാരബന്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇന്‍കാസിയോ ലൂല ഡ സില്‍വയുടെ വീക്ഷണങ്ങള്‍ വളരെക്കാലമായി പ്രയോജനം ചെയ്തിട്ടുണ്ടെന്നും ലുലയുടെ സന്ദര്‍ശനം തന്ത്രപരമായ പങ്കാളിത്തത്തിന് പുതിയ ഊര്‍ജം നല്‍കുന്നതാണെന്നും മോദി പറഞ്ഞു. ബ്രസീല്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
'കൂടിക്കാഴ്ചയില്‍ ഞങ്ങള്‍ ഇരുവരും വളരെ സന്തോഷത്തിലായിരുന്നു. എല്ലാ മേഖലകളിലും നടപ്പിലാക്കേണ്ട പദ്ധതികളെ കുറിച്ചും അനുഭവസമ്പത്തിനെ കുറിച്ചും ഞങ്ങള്‍ സംസാരിക്കുകയുണ്ടായി. ഈ ബന്ധം ഇരുരാജ്യങ്ങൾക്കുമിടയിൽ ദീർഘകാലത്തേക്ക് പ്രയോജനപ്രദമായിരിക്കും'. മോദി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയ്ക്കും ബ്രസീലിനുമിടയില്‍ നടന്നത് മഹത്തരമായ കൂടിക്കാഴ്ചയായിരുന്നുവെന്ന് ബ്രസീല്‍ പ്രസിഡന്റ് പ്രതികരിച്ചു. 'ഭൂമിശാസ്ത്രപരമായി രണ്ട് വലിയ ജനാധിപത്യരാഷ്ട്രങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ച മാത്രമായിരുന്നില്ല ഇന്ന് നടന്നത്, മറിച്ച്, ഒരു ഡിജിറ്റല്‍ വന്‍ശക്തിയും പുനരുപയോഗ ഊര്‍ജ വന്‍ശക്തിയും തമ്മിലുള്ള കൂടിക്കാഴ്ചയാണിത്'. അദ്ദേഹം പറഞ്ഞു.
2025 ജൂലൈയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രസീല്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ലൂല ഇന്ത്യ സന്ദര്‍ശിക്കുന്നത്. പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. ഡല്‍ഹിയില്‍ നടന്ന എഐ ഇംപാക്ട് ഉച്ചക്കോടിയില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.
https://twitter.com/i/broadcasts/1kJzDMMObYvKv
Adjust Story Font
16

