Quantcast

ഞാന്‍ എവിടെയെങ്കിലും പോവാനിറങ്ങിയാല്‍ അപ്പോള്‍ യു.പി പൊലീസ് ഈ 'തമാശ' തുടങ്ങും: പ്രിയങ്ക ഗാന്ധി

'എവിടെ പോകാനും ഞാന്‍ അനുമതി വാങ്ങണോ?' യുപി പൊലീസിനോട് പ്രിയങ്ക ഗാന്ധി

MediaOne Logo

Web Desk

  • Updated:

    2021-10-20 12:52:20.0

Published:

20 Oct 2021 12:11 PM GMT

ഞാന്‍ എവിടെയെങ്കിലും പോവാനിറങ്ങിയാല്‍ അപ്പോള്‍ യു.പി പൊലീസ് ഈ തമാശ തുടങ്ങും: പ്രിയങ്ക ഗാന്ധി
X

ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ കാണാന്‍ എത്തുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ തടയുന്നത് യു.പി പൊലീസ് പതിവാക്കുകയാണ്. നേരത്തെ ലഖിംപൂര്‍ ഖേരിയില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തെ കാണാനെത്തിയപ്പോഴും പ്രിയങ്കയെ യു.പി പൊലീസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു. ഇപ്പോള്‍ ആഗ്രയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച തൊഴിലാളിയുടെ കുടുംബത്തെ കാണാനെത്തിയപ്പോഴും പൊലീസ് പ്രിയങ്കയെ തടഞ്ഞു.

'ഞാന്‍ വീട്ടിലാണെങ്കില്‍ ഓകെ. ഓഫീസില്‍ പോവുകയാണെങ്കിലും ഓകെ. പക്ഷേ ഞാന്‍ വേറെ എവിടെയെങ്കിലും പോവാനിറങ്ങിയാല്‍ പൊലീസ് ഈ തമാശ തുടങ്ങും. ഇത് പരിഹാസ്യമാണ്. ജനങ്ങളെയും ബാധിക്കുന്നു. എത്ര പേര്‍ ഗതാഗതക്കുരുക്കിലായെന്ന് നോക്കൂ'- പ്രിയങ്ക ഗാന്ധി പറഞ്ഞു.

'എവിടെ പോകാനും ഞാന്‍ അനുമതി വാങ്ങണോ' എന്നായിരുന്നു പ്രിയങ്കയുടെ ചോദ്യം. ഇത് ക്രമസമാധാന പ്രശ്നമാണെന്നായിരുന്നു പൊലീസ് ഓഫീസറുടെ മറുപടി.

'എന്താണ് പ്രശ്നം? ഒരാള്‍ മരിച്ചു. എന്താണ് ക്രമസമാധാന പ്രശ്നം? സര്‍ക്കാര്‍ എന്തിനെയാണ് ഭയക്കുന്നത്? പറയൂ'- പ്രിയങ്ക മറുപടി നല്‍കി.

ആഗ്രയില്‍ അരുണ്‍ എന്നയാളാണ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്. ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് 25 ലക്ഷം രൂപ മോഷ്ടിച്ചു എന്നായിരുന്നു പൊലീസിന്‍റെ ആരോപണം. സ്റ്റേഷനിലെ ശുചീകരണ തൊഴിലാളിയായിരുന്നു അരുണ്‍. ചോദ്യംചെയ്യലിനിടെ ആരോഗ്യം മോശമായ അരുണ്‍ മരിച്ചു എന്നായിരുന്നു പൊലീസിന്‍റെ വിശദീകരണം. അരുണിന്‍റെ കുടുംബത്തെ കാണാനെത്തിയപ്പോഴാണ് പ്രിയങ്കയെ യു.പി പൊലീസ് തടഞ്ഞത്. യു.പി പൊലീസ് പറയുന്നത് ആവശ്യമായ അനുമതിയില്ലാതെയാണ് പ്രിയങ്ക എത്തിയത് എന്നാണ്.

TAGS :

Next Story