Quantcast

'പ്രിയങ്ക ജയിലിൽ വന്നുകണ്ടു; പിതാവിനെക്കുറിച്ച് ചോദിച്ചു കരഞ്ഞു'; വെളിപ്പെടുത്തി നളിനി

'തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ കണ്ട് നന്ദി പറയണം. ഗാന്ധി കുടുംബത്തോടും ഏറെ നന്ദിയുണ്ട്. അവസരം കിട്ടിയാൽ അവരെയും കാണണം.''

MediaOne Logo

Web Desk

  • Published:

    13 Nov 2022 4:34 PM GMT

പ്രിയങ്ക ജയിലിൽ വന്നുകണ്ടു; പിതാവിനെക്കുറിച്ച് ചോദിച്ചു കരഞ്ഞു; വെളിപ്പെടുത്തി നളിനി
X

ചെന്നൈ: പ്രിയങ്ക ഗാന്ധി ജയിലിൽ തന്നെ വന്നുകണ്ടിരുന്നുവെന്ന് രാജീവ് ഗാന്ധി കേസിൽ ജയിൽമോചിതയായ നളിനി. പിതാവ് രാജീവ് ഗാന്ധിയുടെ കൊലപാതകത്തെക്കുറിച്ച് ചോദിച്ചറിയുകയും വികാരഭരിതയായി കരയുകയും ചെയ്‌തെന്നും നളിനി വെളിപ്പെടുത്തി.

ചെന്നൈയിൽ വാർത്താസമ്മേളനത്തിലാണ് നളിനിയുടെ വെളിപ്പെടുത്തൽ. 2008ലാണ് വെല്ലൂർ സെൻട്രൽ ജയിലിലെത്തി പ്രിയങ്ക തന്നെ കണ്ടതെന്ന് അവർ പറഞ്ഞു. ''പ്രിയങ്ക എന്നെ ജയിലിൽ വന്നുകണ്ടു. പിതാവിന്റെ കൊലപാതകത്തെക്കുറിച്ച് അറിയുന്ന കാര്യങ്ങളെല്ലാം ചോദിച്ചു. പിതാവിന്റെ കാര്യം പറഞ്ഞ് വികാരഭരിതയായി കരയുകയും ചെയ്തു.''-നളിനി പറഞ്ഞു.

'തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ കാണാൻ ആഗ്രഹമുണ്ട്. സ്റ്റാലിനെ കണ്ട് നന്ദി പറയണം. ഗാന്ധി കുടുംബത്തോടും ഏറെ നന്ദിയുണ്ട്. അവസരം കിട്ടിയാൽ അവരെയും കാണണം.''-നളിനി ആഗ്രഹം പങ്കുവച്ചു.

ഇതേകേസിൽ ജയിൽമോചിതനായ ശേഷം ട്രിച്ചിയിലെ സ്‌പെഷൽ ക്യാംപിൽ കഴിയുന്ന ഭർത്താവ് ശ്രീഹരൻ എന്ന മുരുകനെ തിങ്കളാഴ്ച കാണാൻ പോകുകയാണെന്നും അവർ പറഞ്ഞു. വിദേശത്തുള്ള മകൾ അച്ഛനെ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. തമിഴ്‌നാട്ടിൽ ഒരുപാട് സ്ഥലങ്ങൾ പോയിക്കാണണമെന്ന് ആഗ്രഹമുണ്ട്. ഇനി ജോലിക്കൊന്നും പോകുന്നില്ല. ജീവിതം മൊത്തം തകർന്നുപോയിട്ടുണ്ട്. അതുകൊണ്ട് ഇനി കുടുംബത്തിനാണ് മുൻഗണന. കുടുംബത്തെ നോക്കി ജീവിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

ജീവപര്യന്തം ശിക്ഷയിൽ രാജ്യത്ത് ഏറ്റവും ദീർഘമായ കാലം ജയിലിൽ കഴിഞ്ഞ സ്ത്രീ കൂടിയാണ് നളിനി. ശനിയാഴ്ചയാണ് രാജീവ് ഗാന്ധി വധക്കേസിൽ നളിനി അടക്കം ആറു പ്രതികൾ ജയിൽമോചിതരായത്. ടി. സുധീന്ദ്ര രാജ എന്ന ശാന്തൻ, ജയകുമാർ, ജയകുമാറിന്റെ ബന്ധു റോബർട്ട് പയസ്, പി. രവിചന്ദ്രൻ എന്നിവരാണ് മോചിതരായ മറ്റുള്ളവർ. ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരമുള്ള പ്രത്യേകാധികാരം ഉപയോഗിച്ചാണ് സുപ്രിംകോടതി ഇവരെ മോചിപ്പിക്കാൻ ഉത്തരവിട്ടത്.

Summary: ''Priyanka Gandhi met me in jail; questioned about her father's killing and cried'', says Rajiv Gandhi assassination convict Nalini Sriharan

TAGS :

Next Story