മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢിന്റെ ബാബരി വിധിയെ സംബന്ധിച്ച വെളിപ്പെടുത്തൽ; ക്യൂറേറ്റീവ് പെറ്റീഷന് സാധ്യതയുണ്ടെന്ന് പ്രഫ. മോഹൻ ഗോപാൽ
സുപ്രിം കോടതിയുടെ അന്തിമ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നതിന് ഇന്ത്യയിൽ ലഭ്യമായ അവസാന നിയമപരമായ മാർഗമാണ് ക്യൂറേറ്റീവ് പെറ്റീഷൻ

കോഴിക്കോട്: മുൻ ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഢിന്റെ ബാബരി മസ്ജിദ് വിധിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വെളിപ്പെടുത്തലിൽ ക്യൂറേറ്റീവ് പെറ്റീഷന് സാധ്യതയുണ്ടെന്ന് നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യയുടെ മുൻ ഡയറക്ടർ പ്രഫ മോഹൻ ഗോപാൽ. സുപ്രിം കോടതിയുടെ അന്തിമ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നതിന് ഇന്ത്യയിൽ ലഭ്യമായ അവസാന നിയമപരമായ മാർഗമാണ് ക്യൂറേറ്റീവ് പെറ്റീഷൻ. പുനഃപരിശോധനാ ഹരജി ഉൾപ്പെടെയുള്ള മറ്റ് എല്ലാ വഴികളും തീർന്നതിന് ശേഷമാണ് ഇത് സമർപ്പിക്കപ്പെടുന്നത്. സി.എച്ച് മുഹമ്മദ് കോയ ദ്വിദിന ദേശീയ സെമിനാറിൽ അഡ്വ. ഹാരിസ് ബീരാൻ എംപിയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പ്രഫ. മോഹൻ ഗോപാൽ
ബാബരി മസ്ജിദിന്റെ നിർമാണമായിരുന്നു അയോധ്യയിലെ അടിസ്ഥാനപരമായ കളങ്ക പ്രവർത്തനം എന്നായിരുന്നു ചന്ദ്രചൂഢിന്റെ പ്രസ്താവന. 1949-ൽ ബാബരി മസ്ജിദിന് അകത്ത് രാം ലല്ലയുടെ വിഗ്രഹങ്ങൾ സ്ഥാപിച്ച് ആ ആരാധനാലയത്തെ കളങ്കപ്പെടുത്തിയതിൻ്റെ പേരിൽ ഹിന്ദു കക്ഷികൾക്കെതിരെ നിയമനടപടി എടുക്കാത്തതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് 'മസ്ജിദിന്റെ നിർമാണമാണ് അടിസ്ഥാനപപരമായ കളങ്ക പ്രവർത്തനം' എന്ന് ചന്ദ്രചൂഢ് പറഞ്ഞത്. അത് പുരാവസ്തു ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും അദേഹം വാദിച്ചു. ഏതെങ്കിലും കെട്ടിടം പൊളിച്ചാണ് ബാബരി മസ്ജിദ് നിർമിച്ചത് എന്നതിന് തെളിവുകളില്ലെന്ന് സുപ്രിം കോടതി വിധി നിലനിൽക്കെയാണ് മുൻ ചീഫ് ജസ്റ്റിസിന്റെ പരാമർശം.
ഒരു വിധിനിർണയം നടത്തുന്നതിന് വേണ്ടി സമീപ്പിക്കേണ്ടുന്ന അടിസ്ഥാന പ്രോട്ടോകോൾ പാലിച്ചാൽ ജനങ്ങൾക്ക് ബോധമാകുന്ന രൂപത്തിൽ വിധി പറയാൻ സാധിക്കുമെന്നും എന്നാൽ അയോദ്ധ്യ വിധിയിൽ തുടക്കം മുതൽ തന്നെ അത്തരം കാര്യങ്ങൾ പാലിച്ചിരുന്നില്ലെന്നും മോഹൻ ഗോപാൽ പറഞ്ഞു. പൂർണമായും ദൈവശാസ്ത്രമായ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ബാബരി മസ്ജിദ് വിധി പറഞ്ഞതെന്നും മോഹൻ ഗോപാൽ പറഞ്ഞു. ജഡ്ജിമാരോട് വിധിനിർണയത്തിൽ സുതാര്യമായിരിക്കണമെന്നും മോഹൻ ഗോപാൽ ആവശ്യപ്പെട്ടു.
നീതിയുടെ ഗുരുതരമായ പിഴവ് അല്ലെങ്കിൽ കോടതി പ്രക്രിയയുടെ ദുരുപയോഗം എന്നിവ തടയുന്നതിനുള്ള ഒരു ഉപകരണമാണ് ക്യൂറേറ്റീവ് പെറ്റീഷൻ. സ്വാഭാവിക നീതി തത്വങ്ങളുടെ ലംഘനം പോലുള്ള വളരെ പരിമിതമായ കാരണങ്ങളാൽ മാത്രമേ ഇത് സമർപ്പിക്കാൻ കഴിയൂ. മുതിർന്ന ജഡ്ജിമാരുടെ ഒരു ബെഞ്ചാണ് ഇതുമായി ബന്ധപ്പെട്ട ഹരജി പരിശോധിക്കുന്നത്.
Adjust Story Font
16

