Quantcast

അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തം; ബി.ജെ.പിക്കുള്ളിലും എതിര്‍പ്പ്

വരുൺ ഗാന്ധി എംപി ഉൾപ്പെടെയുള്ള നേതാക്കൾ പാർട്ടിക്കുള്ളിൽ നിന്നുതന്നെ അഗ്നിപഥ് പദ്ധതിക്കെതിരെ നിലപാട് സ്വീകരിച്ചു

MediaOne Logo

Web Desk

  • Updated:

    2022-06-17 01:30:05.0

Published:

17 Jun 2022 6:20 AM IST

അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തം; ബി.ജെ.പിക്കുള്ളിലും എതിര്‍പ്പ്
X

ഡല്‍ഹി: അഗ്നിപഥ് പദ്ധതിക്ക് എതിരെ ഇന്നും രാജ്യവ്യാപക പ്രതിഷേധം തുടരും. സേനയിലെ താൽക്കാലിക നിയമനത്തിന് എതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്ത് എത്തിയതോടെ കേന്ദ്ര സർക്കാർ സമ്മർദത്തിലാണ്. പാർട്ടിക്കുള്ളിൽ നിന്നുമുള്ള എതിർ സ്വരങ്ങളും പദ്ധതിയെ ന്യായീകരിക്കുന്ന ബി.ജെ.പി വാദങ്ങളെ ദുർബലപ്പെടുത്തുന്നുണ്ട്. അതിനിടെ പദ്ധതിയുടെ ഭാഗമായി സേനയിൽ ചേരാൻ ഉള്ള ഉയർന്ന പ്രായപരിധി കേന്ദ്രസർക്കാർ ഭേദഗതി ചെയ്തു.

വരുൺ ഗാന്ധി എംപി ഉൾപ്പെടെയുള്ള നേതാക്കൾ പാർട്ടിക്കുള്ളിൽ നിന്നുതന്നെ അഗ്നിപഥ് പദ്ധതിക്കെതിരെ നിലപാട് സ്വീകരിച്ചതോടെയാണ് കേന്ദ്രസർക്കാർ മാനദണ്ഡങ്ങളിൽ ഇളവ് പ്രഖ്യാപിച്ചത്. പദ്ധതിയുടെ ഭാഗമായി സേനയിൽ ചേരാനുള്ള ഉയർന്ന പ്രായപരിധിയാണ് 21ല്‍ നിന്നും 23 ആക്കി കേന്ദ്രസർക്കാർ ഉയർത്തിയത്. കഴിഞ്ഞ രണ്ടു വർഷമായി സേനയിലേക്ക് റിക്രൂട്ട്മെന്‍റ് നടക്കാത്ത സാഹചര്യത്തിലാണ് പ്രായപരിധിയിൽ ഇളവ് പ്രഖ്യാപിക്കുന്നത് എന്നാണ് കേന്ദ്ര സർക്കാരിൻറെ അവകാശവാദം.

ഇന്നലെ സംഘർഷമുണ്ടായ ബിഹാർ, യുപി ഉൾപ്പെടെയുള്ള ഏഴ് സംസ്ഥാനങ്ങൾക്കു പുറമേ മറ്റു സംസ്ഥാനങ്ങളിലേക്കും പ്രതിഷേധം വ്യാപിച്ചേക്കാം എന്നാണ് കേന്ദ്ര സർക്കാരിൻറെ ആശങ്ക. ബിഹാറിൽ മാത്രം 10 ജില്ലകളിൽ നടന്ന സംഘർഷങ്ങളിൽ മൂന്ന് ട്രെയിനുകൾക്കാണ് പ്രതിഷേധക്കാർ തീവെച്ചത്. കോൺഗ്രസ്, ജെ.ഡി.യു, സി.പി.എം തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി കേന്ദ്ര സർക്കാരിൻറെ അഗ്നിപഥ് പദ്ധതിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന് പിന്തുണയുമായി ഹരിയാന സംസ്ഥാന സർക്കാരും അഗ്നിപഥ് പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി സേനയിൽ ചേരുന്നവർക്ക് സംസ്ഥാന പൊലീസിൽ പരിഗണന നൽകുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

TAGS :

Next Story