പൂനെ കൊലക്കേസ്; സിയയുടെ അഭിഭാഷകനെ ചൊല്ലി തർക്കം; 10 കോടിയുടെ മാനനഷ്ട നോട്ടീസ് അയച്ച് വക്കീൽ
ജൂൺ 18-ന് സിയ കാമുകൻ ചേതൻ ചൗധരിയുമായി ചേർന്ന് കേതൻ അഗർവാളിനെ കൊക്കയിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തി എന്നതാണ് കേസ്

- Published:
30 Jun 2026 2:39 PM IST

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ പ്രതിശ്രുത വരനായ കേതൻ അഗർവാളിനെ ലോഹഗഡ് കോട്ടയിലെ കൊക്കയിലേക്ക് തള്ളിവിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വക്കാലത്തിനെ ചൊല്ലിയും നിയമപോരാട്ടം. പ്രതിയായ സിയ ഗോയലിന്റെ സഹോദരൻ സാഹിലിന് 10 കോടി രൂപയുടെ മാനനഷ്ട നോട്ടീസ് അയച്ചിരിക്കുകയാണ് പൂനെയിലെ പ്രമുഖ അഭിഭാഷകൻ ആശുതോഷ് ശ്രീവാസ്തവ. സിയയുടെ ഔദ്യോഗിക വക്കീൽ ആരാണെന്ന തർക്കമാണ് പുതിയ നിയമയുദ്ധത്തിന് വഴിവെച്ചിരിക്കുന്നത്.
ജൂൺ 18-ന് സിയ കാമുകൻ ചേതൻ ചൗധരിയുമായി ചേർന്ന് കേതൻ അഗർവാളിനെ കൊക്കയിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തി എന്നതാണ് കേസ്. കേസിൽ സിയ തനിക്ക് വക്കാലത്ത് ഏൽപ്പിച്ചു എന്നാണ് അഡ്വ. അശുതോഷ് ശ്രീവാസ്തവ അവകാശപ്പെടുന്നത്. എന്നാൽ, ശ്രീവാസ്തവ ഉന്നയിക്കുന്ന വാദങ്ങൾ തെറ്റാണെന്നും തങ്ങളുടെ കുടുംബം അഡ്വ. വിപുൽ ദുഷിംഗിനെയാണ് ചുമതലപ്പെടുത്തിയതെന്നും സിയയുടെ സഹോദരൻ സാഹിൽ ഗോയൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 'ആശുതോഷ് ശ്രീവാസ്തവ എന്റെ വക്കീലല്ല, വിപുൽ ദുഷിംഗാണ് എൻ്റെ വക്കീലെന്നും സിയ കോടതിയിൽ പറയുകയായിരുന്നു.
ഇതിന് പിന്നാലെയാണ് സാഹിലിന് മാനനഷ്ട നോട്ടീസ് അയച്ചിരിക്കുന്നത്. സിയ തനിക്ക് ഒപ്പിട്ട് നൽകിയ വക്കാലത്ത് കൈയ്യിലുണ്ട്. താൻ അനുമതിയില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് കാണിച്ച് കുടുംബാംഗങ്ങൾ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുകയാണെന്നും ശ്രീവാസ്തവ അയച്ച നോട്ടീസിൽ ആരോപിക്കുന്നു. പ്രായപൂർത്തിയായ ഒരു പ്രതി സ്വമേധയാ നൽകിയ നിയമപരമായ അധികാരത്തെയാണ് കുടുംബം ചോദ്യം ചെയ്യുന്നത്. സാഹിലിന്റെ പ്രസ്താവനകൾ തന്റെ പ്രൊഫഷണൽ സൽപ്പേരിന് കടുത്ത കളങ്കമുണ്ടാക്കിയെന്നും നോട്ടീസിൽ പറയുന്നുണ്ട്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വാർത്താ പോർട്ടലുകളിലും നൽകിയ അപകീർത്തികരമായ വീഡിയോകളും പ്രസ്താവനകളും അടിയന്തിരമായി പിൻവലിക്കണമെന്നും, 48 മണിക്കൂറിനകം പരസ്യമായി മാപ്പപേക്ഷിക്കണമെന്നുമാണ് സാഹിൽ ഗോയലിനോട് ശ്രീവാസ്തവ ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലെങ്കിൽ ഏഴ് ദിവസത്തിനുള്ളിൽ കോടി നഷ്ടപരിഹാരം നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്.
Adjust Story Font
16
