ബി.ജെ.പി രാജ്യത്ത് ഭിന്നിപ്പ് സൃഷ്ടിക്കുന്നു, ചെറിയൊരു തീപ്പൊരി മതി കത്തി നശിക്കാൻ: രാഹുല്‍ ഗാന്ധി
എല്ലാവരെയും ഒരുമിപ്പിക്കേണ്ടത് പ്രതിപക്ഷത്തിന്‍റെ കടമയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു
ഡല്‍ഹി: ബി.ജെ.പി രാജ്യത്ത് ഭിന്നിപ്പുണ്ടാക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പിക്കെതിരായ 70 ശതമാനം വോട്ടുകളും ഒന്നിപ്പിക്കേണ്ടതുണ്ട്. മതസമുദായങ്ങൾ ഉൾപ്പെടെ എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ലണ്ടനിൽ സംഘടിപ്പിച്ച `ഐഡിയാസ് ഫോർ ഇന്ത്യ `എന്ന പരിപാടിയിൽ രാഹുൽ പറഞ്ഞു.
രാജ്യത്തെ സംവാദത്തിന്‍റെ അന്തരീക്ഷം ഇല്ലാതാക്കിയും ഭരണ ഘടന സ്ഥാപനങ്ങൾ കീഴടക്കിയും ബി.ജെ.പി ഇന്ത്യയിൽ മുന്നോട്ടു പോകുകയാണെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. സി.ബി.ഐ, ഇഡി തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയിലാക്കി കഴിഞ്ഞു. ചെറിയൊരു തീപ്പൊരി വീണാൽ കത്തി പടരാൻ കഴിയുന്ന നിലയിലേക്ക് രാജ്യം മാറി. ബി.ജെ.പി, രാജ്യത്തെ നല്ലൊരിടമല്ലാതാക്കി മാറ്റി.
മതങ്ങളെയും സമുദായങ്ങളെയും ഒരുമിപ്പിച്ചു കൊണ്ടുപോകാനാണ് കോൺഗ്രസിന്‍റെ ശ്രമം. ബി.ജെ.പി രാജ്യത്തു ഭിന്നിപ്പ് സൃഷ്ടിക്കുമ്പോൾ ഐക്യത്തോടെ കൊണ്ടുപോകേണ്ടത് പ്രതിപക്ഷത്തിന്‍റെ കടമയാണ്. പ്രശ്‍നങ്ങൾ കേൾക്കാനുള്ള മനസ് പ്രധാനമന്ത്രി കാട്ടുന്നില്ല. താഴേയ്ക്കും ഈ മനോഭാവമാണ് അരിച്ചിറങ്ങുന്നത്.
സംവാദത്തിന്‍റെ അടിത്തറയിൽ നിന്നാണ് ഐ.ഐ.ടിയും ഐ.ഐ.എമ്മുകളുമൊക്കെ നേരത്തേ പടുത്തുയർത്തിയത്. വിമാനത്താവളങ്ങളുടെ സ്വകാര്യ വത്കരണം ശക്തമായി നടക്കുന്നു. ഒരു കമ്പനിക്ക് മാത്രമായി വിമാനത്താവളവും തുറമുഖവും ഉൾപ്പെടെ അടിസ്ഥാന സൗകര്യ മേഖല തീറെഴുതി കുത്തകവൽക്കരണം നടത്തുന്നത് അപകടകരമാണെന്ന് രാഹുൽ പറഞ്ഞു.
Adjust Story Font
16