Quantcast

അയോഗ്യനാക്കിയ നടപടി നിയമപരം; നിരപരാധിയെങ്കിൽ രാഹുലിനെ വിട്ടയക്കുമെന്ന് അമിത് ഷാ

നിയമപരമായ പ്രശ്നത്തിൽ ഞങ്ങളാരും കറുത്ത വസ്ത്രം ധരിച്ച് റോഡിലിറങ്ങിയിട്ടില്ലെന്നും അമിത് ഷാ ബുധനാഴ്ച പറഞ്ഞു

MediaOne Logo

Web Desk

  • Published:

    30 March 2023 4:18 AM GMT

amit shah
X

അമിത് ഷാ

ഡല്‍ഹി: രാഹുൽ ​ഗാന്ധിയെ അയോഗ്യനാക്കിയ നടപടി നിയമപരമായ വിഷയമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. നിരപരാധിയെങ്കിൽ നിയമം രാഹുലിനെ വിട്ടയക്കും. നിയമപരമായ പ്രശ്നത്തിൽ തങ്ങളാരും കറുത്ത വസ്ത്രം ധരിച്ച് റോഡിലിറങ്ങിയിട്ടില്ലെന്നും അമിത് ഷാ ബുധനാഴ്ച പറഞ്ഞു.

കോടതി ശിക്ഷിച്ചതിന് ശേഷം അംഗത്വം നഷ്‌ടപ്പെട്ട ഒരേയൊരു രാഷ്ട്രീയക്കാരൻ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയല്ലെന്നും അതിനെക്കുറിച്ച് കരയാനും പ്രതിഷേധിക്കാനും ഒന്നുമില്ലെന്നും അമിത് ഷാ വ്യക്തമാക്കി. കീഴ്ക്കോടതി വിധിക്കെതിരെ രാഹുലിന് മേല്‍ക്കോടതിയെ സമീപിക്കാം.പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ഷാ കൂട്ടിച്ചേർത്തു. ''തന്‍റെ ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം അപ്പീല്‍ നല്‍കിയിട്ടില്ല. എന്തൊരു അഹങ്കാരമാണിത്? നിങ്ങള്‍ക്ക് അനുകൂലമായിട്ടുള്ളത് വേണമെന്നാണോ? കോടതി വിധിയുടെ പേരില്‍ അയോഗ്യനാക്കപ്പെടുന്ന ആദ്യത്തെ രാഷ്ട്രീയക്കാരനല്ല രാഹുല്‍. ഇതിലും വലിയ സ്ഥാനത്തിരുന്ന അനുഭവ സമ്പത്തുള്ള രാഷ്ട്രീയക്കാര്‍ക്ക് അംഗത്വം നഷ്ടമായിട്ടുണ്ട്. മുൻ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് (ബിഹാർ), ജെ ജയലളിത (തമിഴ്നാട്) എന്നിവരുൾപ്പെടെ 17 രാഷ്ട്രീയ നേതാക്കൾ നിയമസഭയിലോ പാർലമെന്‍റിലോ അംഗമായിരുന്നപ്പോൾ കോടതി ശിക്ഷിച്ചിട്ടുണ്ടെന്നും അവർക്ക് ഗാന്ധിയെക്കാൾ കൂടുതൽ അനുഭവപരിചയമുണ്ടെന്നും'' അദ്ദേഹം പറഞ്ഞു.

അയോഗ്യതാ വിഷയത്തില്‍ ഇന്ന് രാഹുല്‍ ഗാന്ധിയെ സഹായിക്കുമായിരുന്ന ഓര്‍ഡിനന്‍സ് സ്വന്തം സര്‍ക്കാരിന്‍റെ കാലത്ത് കീറിയെറിഞ്ഞത് രാഹുല്‍ തന്നെയാണെന്നും അമിത് ഷാ ഓര്‍മിപ്പിച്ചു. കോടതി ശിക്ഷിക്കപ്പെടുന്ന ആർക്കും പാർലമെന്‍റിലോ അസംബ്ലിയിലോ അംഗത്വം നഷ്ടപ്പെടുന്നതാണ് രാജ്യത്തെ നിയമമെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസിന് ധാരാളം വലിയ അഭിഭാഷകരുണ്ട്, അവരിൽ ചിലർ രാജ്യസഭാംഗങ്ങളാണ്. നിയമപ്രശ്നങ്ങളെക്കുറിച്ച് അവർ അദ്ദേഹത്തെ ഉപദേശിക്കണം.തന്‍റെ ഔദ്യോഗിക വസതി ഒഴിയാൻ രാഹുലിന് ഉടൻ നോട്ടീസ് നൽകിയതിനെക്കുറിച്ചുള്ള ചോദ്യത്തിന്, തിടുക്കമില്ലെന്നും ഇത് സ്വാഭാവിക പ്രക്രിയ മാത്രമാണെന്നും ഷാ പറഞ്ഞു.

TAGS :

Next Story