രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റം
ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ 472 സീറ്റുകളിൽ കോൺഗ്രസ് ലീഡ് ചെയ്യുകയാണ്

രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ കോൺഗ്രസിന് മുന്നേറ്റം. ജില്ലാ പഞ്ചായത്ത്, പഞ്ചായത്ത് ഭരണസമിതികളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപിയെ ഏറെ പിന്നിലാക്കിയാണ് കോൺഗ്രസ് മുന്നേറ്റം. ഇതുവരെ പുറത്തുവരുന്ന ഫലപ്രകാരം 472 സീറ്റുകളിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി 380 ഇടത്തും മുന്നിലുണ്ട്. മറ്റുള്ളവരും സ്വതന്ത്രന്മാരും 260 സീറ്റുകളിലും മുന്നിട്ടുനിൽക്കുന്നു.
മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ ശക്തമായി തുടരുമ്പോഴാണ് രാജസ്ഥാനിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റം തുടരുന്നത്. സംസ്ഥാനത്ത് കോൺഗ്രസ് പാളയത്തിലെ പടലപ്പിണക്കങ്ങൾ മുതലെടുത്ത് ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചുവരാനാകുമെന്ന കണക്കുകൂട്ടലിലായിരുന്നു ബിജെപി. എന്നാൽ, ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ കോൺഗ്രസിന് കാര്യമായ തിരിച്ചടിയില്ലെന്നാണ് വ്യക്തമാകുന്നത്.
ആറു ജില്ലകളിൽനിന്നുള്ള തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് മൂന്നു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടന്നത്. 1,564 പഞ്ചായത്ത് അംഗങ്ങൾ, ആറ് ജില്ലാ പഞ്ചായത്ത് അധ്യക്ഷന്മാർ, ഉപാധ്യക്ഷന്മാർ, 200 അംഗങ്ങൾ തുടങ്ങിയവർക്കു വേണ്ടിയുള്ള തെരഞ്ഞെടുപ്പാണ് കഴിഞ്ഞ മാസം 26, 29, മാസം ഒന്ന് തിയതികളിലായി നടന്നത്.
Adjust Story Font
16

