Quantcast

രാജാറാം മോഹൻ റോയ് ബ്രിട്ടീഷ് ഏജന്റ് ആയിരുന്നുവെന്ന് മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി

ഇന്ത്യൻ സമൂഹത്തെ ജാതിയുടെ അടിസ്ഥാനത്തിൽ വിഭജിക്കാൻ 'ബ്രിട്ടീഷ് ഏജന്റ്' ആയാണ് റോയ് പ്രവർത്തിച്ചതെന്ന് ഇന്ദർ സിങ് പർമാർ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    16 Nov 2025 2:41 PM IST

രാജാറാം മോഹൻ റോയ് ബ്രിട്ടീഷ് ഏജന്റ് ആയിരുന്നുവെന്ന് മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി
X

ഭോപ്പാൽ: രാജാറാം മോഹൻ റോയ് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഏജന്റായിരുന്നുവെന്ന് മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്ദർ സിങ് പർമാർ. അഗർ മാൾവയിൽ നടന്ന ബിർസ മുണ്ട ജയന്തി പരിപാടിയിൽ സംസാരിക്കുമ്പോഴാണ് വിവാദ പരാമർശം.

ഇന്ത്യൻ സമൂഹത്തെ ജാതിയുടെ അടിസ്ഥാനത്തിൽ വിഭജിക്കാൻ 'ബ്രിട്ടീഷ് ഏജന്റ്' ആയാണ് റോയ് പ്രവർത്തിച്ചതെന്ന് പർമാർ പറഞ്ഞു. ആ സമയത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ വലിയ തോതിൽ മതപരിവർത്തനം നടന്നിരുന്നു. റോയ് ഉൾപ്പെടെ നിരവധി ഇന്ത്യൻ പരിഷ്‌കർത്താക്കളെ ബ്രിട്ടീഷുകാർ അടിമകളാക്കിയിരുന്നു. മതപരിവർത്തന നീക്കങ്ങൾക്ക് തടയിട്ട് ഗോത്ര സ്വത്വവും സമൂഹവും സംരക്ഷിച്ചത് ബിർസ മുണ്ടയാണെന്നും പർമാർ പറഞ്ഞു.

പർമാറിനെതിരെ കോൺഗ്രസ് രംഗത്തെത്തി. പർമാറിന്റെ പരാമർശങ്ങൾ ലജ്ജാകരമാണെന്ന് കോൺഗ്രസ് വക്താവ് ഭൂപേന്ദ്ര ഗുപ്ത പറഞ്ഞു. ചരിത്രത്തെ കുറിച്ച് കേവല ധാരണപോലുമില്ലാതെയാണ് പർമാറിന്റെ പരാമർശങ്ങൾ. രാജാറാം മോഹൻ റോയ് സതി നിർത്തലാക്കി, അത് എന്ത് തരം ബ്രോക്കറേജായിരുന്നു? അന്ന് ബ്രിട്ടീഷുകാരുടെ യഥാർഥ ഒറ്റുകാരായിരുന്നവർ ഇന്ന് ചരിത്രം മറന്ന് ആരോപണം ഉന്നയിക്കുകയാണെന്നും ഗുപ്ത പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മന്ത്രിയായ പർമാർ നേരത്തെയും വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു. ഇന്ത്യയെ കണ്ടെത്തിയത് വാസ്‌കോഡ ഗാമയല്ല, ചന്ദൻ എന്ന വ്യാപാരിയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സർവകലാശാല ബിരുദദാന സമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു ചരിത്രം തെറ്റായാണ് പഠിപ്പിക്കുന്നതെന്നും ചന്ദനാണ് ഇന്ത്യ കണ്ടെത്തിയതെന്നുമുള്ള പാർമറുടെ പരാമർശം.

സ്വകാര്യ കോളജുകൾ അവരുടെ ലൈബ്രറികളിൽ 88 പുസ്തകങ്ങൾ നിർബന്ധമായും ഉൾപ്പെടുത്തണമെന്ന പാർമറുടെ നിർദേശവും വിവാദമായിരുന്നു. മുതിർന്ന ആർഎസ്എസ് നേതാവ് സുരേഷ് സോണിയുടേതടക്കം ആർഎസ്എസുമായി ബന്ധമുള്ള വ്യക്തികൾ എഴുതിയ പുസ്തകങ്ങളായിരുന്നു ഇവയിൽ ഭൂരിഭാഗവും.

രാജ്യത്ത് നുണകളാണ് ചരിത്രമായി പഠിപ്പിക്കുന്നത് എന്നായിരുന്നു പൊതുവിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് പാർമറുടെ മറ്റൊരു പ്രസ്താവന. രാജ്യത്ത് നുണകൾ മാത്രമേ പഠിപ്പിച്ചിട്ടുള്ളൂ, ഇന്ത്യയുടെ യഥാർഥ ചരിത്രത്തെ മാറ്റിമറിച്ച ചരിത്രകാരൻമാർ വിദേശ പര്യവേക്ഷകരെ നായകൻമാരായി ചിത്രീകരിച്ചു. സ്വാതന്ത്ര്യത്തിന് മുമ്പും പിമ്പും രാജ്യത്തിന്റെ ചരിത്രപരമായ ധാരണ മാറ്റാൻ ഏജന്റുമാർ നിയോഗിക്കപ്പെട്ടിരുന്നു എന്നാണ് പാർമർ അന്ന് പറഞ്ഞത്.

TAGS :

Next Story