Quantcast

രത്തൻ ടാറ്റയുടെ ജീവചരിത്രവുമായി മലയാളി; പ്രസിദ്ധീകരണാവകാശം ഹാർപ്പർ കോളിൻസിന്

രത്തൻ എൻ ടാറ്റ: ദി ഓതറൈസ്ഡ് ബയോഗ്രഫി എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ഈ നവംബറിൽ പുറത്തിറങ്ങും

MediaOne Logo

Web Desk

  • Published:

    8 Jan 2022 6:48 AM GMT

രത്തൻ ടാറ്റയുടെ ജീവചരിത്രവുമായി മലയാളി; പ്രസിദ്ധീകരണാവകാശം  ഹാർപ്പർ കോളിൻസിന്
X

പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ ജീവിതം പുസ്തകമാകുന്നു. മലയാളിയായ മുൻ സിവിൽസർവീസ് ഉദ്യോഗസ്ഥനായ ഡോ.തോമസ് മാത്യുവാണ് ജീവചരിത്രം തയ്യാറാക്കുന്നത്. ബ്രിട്ടീഷ് പ്രസാധകരായ ഹാർപ്പർകോളിൻസാണ് രണ്ടുകോടി രൂപക്ക് ജീവചരിത്രത്തിന്റെ പ്രസിദ്ധീകരണാവകാശം സ്വന്തമാക്കിയത്. രത്തൻ എൻ ടാറ്റ: ദി ഓതറൈസ്ഡ് ബയോഗ്രഫി എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ഈ വർഷം നവംബറിൽ പുറത്തിറങ്ങും.

84 കാരനായ രത്തൻ ടാറ്റയുടെ കുട്ടിക്കാലം, കോളജ് കാലഘട്ടം, ആദ്യകാലത്ത് അദ്ദേഹത്തെ സ്വാധീനിച്ചവർ എന്നിവയെക്കുറിച്ചെല്ലാം പുസ്തകത്തിൽ വിശദമായി തന്നെ വായിക്കാനാവും. ടാറ്റോയുടെ നാനോ പ്രൊജക്ട്, മുൻ ടാറ്റ സൺസ് ചെയർമാൻ സൈറസ് മിസ്ത്രിയെ പുറത്താക്കൽ, ടാറ്റ സ്റ്റീൽ ലിമിറ്റഡിനെ കോറസ് ഏറ്റെടുക്കൽ തുടങ്ങിയ സംഭവങ്ങളും പുസ്തകത്തിലുൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.

ഇന്ത്യയിലെ ഏറ്റവും വലിയ നോൺഫിക്ഷൻ കരാറാണ് ഹാർപ്പർ കോളിൻസുമായി നടപ്പാക്കിയിരിക്കുന്നത്. പുസ്തകത്തിന് പ്രസിദ്ധീകരണാവകാശത്തിന് പുറമെ, ഇ-ബുക്ക്, ഓഡിയോ ബുക്ക് എന്നിവയുടെ വിൽപനാവകാശങ്ങളും കരാറായിട്ടുണ്ട്. ഇംഗ്ലീഷിലും മറ്റ് പ്രധാന ഇന്ത്യൻ ഭാഷകളിലും പുസ്തകം പ്രസിദ്ധീകരിക്കും. മലയാളത്തിലും പുസ്തകം ലഭ്യമാകുമെന്നാണ് അറിയുന്നത്.

മൂന്ന് പതിറ്റാണ്ടായി രത്തൻ ടാറ്റയുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് തോമസ് മാത്യു. മുമ്പ് നാലുപുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.ദി വിംഗ്ഡ് വണ്ടേഴ്സ് ഓഫ് രാഷ്ട്രപതി ഭവൻ, എബോഡ് അണ്ടർ ദി ഡോം, ഒബാമ ഭരണകാലത്തെ ഇന്ത്യ-യു എസ് ബന്ധത്തെക്കുറിച്ചുള്ള പുസ്തകം, കൺസേവിംഗ് ആന്റ് അപ്ഗ്രേഡിംഗ് പ്രസിഡന്റ്സ് എസ്റ്റേറ്റ് എന്നിവയാണ് ആ പുസ്തകങ്ങൾ. വിവിധ മന്ത്രാലയങ്ങളിൽ സേവനമനുഷ്ഠിച്ച ശേഷം മുൻ രാഷ്ട്രപതി പ്രണവ് മുഖർജിയുടെ അഡീഷണൽ സെക്രട്ടറിയായാണ് തോമസ് മാത്യു വിരമിച്ചത്. ഇന്ത്യയിലെ പ്രമുഖ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡ് അംഗം, ഫോട്ടോഗ്രാഫർ, ഡിഫൻസ് അനലിസ്റ്റ് എന്നീ മേഖലയിലും കഴിവുതെളിയിച്ച വ്യക്തികൂടിയാണിദ്ദേഹം.

TAGS :

Next Story