പാൽ പാക്കറ്റുകളിൽ കോളിഫോം ബാക്ടീരിയ സാന്നിധ്യമെന്ന് റിപ്പോർട്ട് ; ആരോപണം നിഷേധിച്ച് കമ്പനികൾ
സ്വതന്ത്ര ഏജൻസിയായ 'ട്രസ്റ്റിഫൈഡ്' ആണ് പരിശോധന നടത്തിയത്

- Published:
13 Feb 2026 8:07 PM IST

ന്യുഡൽഹി: രാജ്യത്തെ പ്രമുഖ പാൽ ബ്രാൻഡുകളായ അമുൽ, മദർ ഡയറി, കൺട്രി ഡിലൈറ്റ് എന്നിവയുടെ പാക്കറ്റ് പാലുകളിൽ അനുവദനീയമായതിലും കൂടുതൽ കോളിഫോം ബാക്ടീരിയകൾ കണ്ടെത്തിയതായി റിപ്പോർട്ട്. സ്വതന്ത്ര പരിശോധനാ ഏജൻസിയായ 'ട്രസ്റ്റിഫൈഡ്' ആണ് പരിശോധന നടത്തിയത്. അമുൽ താസ, അമുൽ ഗോൾഡ് എന്നീ പാക്കറ്റുകളിൽ എഫ്എസ്എസ്എഐ നിശ്ചയിച്ചിട്ടുള്ള പരിധിയേക്കാൾ 98 മടങ്ങ് അധികം കോളിഫോം ബാക്ടീരിയകൾ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ മാസം അമുൽ മസ്തി ദഹി (തൈര്) പാക്കറ്റുകളിലും സമാനമായ രീതിയിൽ ബാക്ടീരിയയും പൂപ്പലും കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മദർ ഡയറി, കൺട്രി ഡിലൈറ്റ് ഈ ബ്രാൻഡുകളുടെ പാൽ പാക്കറ്റുകളിൽ 'ടോട്ടൽ പ്ലേറ്റ് കൗണ്ട്' (ടിപിസി) സുരക്ഷിതമായ അളവിനേക്കാൾ വളരെ കൂടുതലാണെന്ന് ട്രസ്റ്റിഫൈഡ് പറയുന്നു. ശുചിത്വക്കുറവാണ് ഉയർന്ന ടിപിസി നിരക്കിന് കാരണമായി പറയുന്നത്. അതേസമയം, ടെട്രാ പാക്കറ്റുകളിൽ വിൽക്കുന്ന പാലും കപ്പുകളിൽ ലഭിക്കുന്ന തൈരും ഗുണനിലവാര പരിശോധനയിൽ വിജയിച്ചതായും റിപ്പോർട്ടിലുണ്ട്
എന്നാൽ, കണ്ടെത്തലുകൾ അമുൽ പൂർണ്ണമായും നിഷേധിച്ചു. തങ്ങളുടെ ഉൽപ്പന്നങ്ങൾ കർശനമായ ഗുണനിലവാര പരിശോധനകൾക്ക് വിധേയമാകാറുണ്ടെന്നും ഉപഭോക്താക്കൾക്കിടയിൽ ഭീതി പടർത്താനുള്ള ശ്രമമാണിതെന്നും അമുൽ പറഞ്ഞു. നിർമ്മാണ വേളയിൽ യാതൊരുവിധ വീഴ്ചയും സംഭവിക്കുന്നില്ല. പ്ലാന്റുകളിൽ നിന്ന് വിതരണക്കാർക്കും റീട്ടെയിൽ ഷോപ്പുകളിലും എത്തുമ്പോൾ പാലിലെ തണുപ്പ് നിലനിർത്തുന്നതിൽ ഉണ്ടാകുന്ന വീഴ്ചയാകാം ബാക്ടീരിയ വളരാൻ കാരണമെന്ന് കമ്പനി നിലപാട്. 50-ലധികം ഗുണനിലവാര പരിശോധനകൾക്ക് ശേഷമാണ് പാൽ വിപണിയിലെത്തുന്നതെന്നും കമ്പനി അവകാശപ്പെട്ടു.
വയറിളക്കം, ഛർദി, പനി എന്നിവയ്ക്ക് കോളിഫോം ബാക്ടീരിയകൾ കാരണമാവും. കറവസമയത്ത് പശുക്കളുടെ അകിടുകൾ കൃത്യമായി വൃത്തിയാക്കാത്തതും പരിസരത്തെ ശുചിത്വക്കുറവുമാണ് പ്രധാനമായും പാൽ മലിനമാകാൻ കാരണം.
Adjust Story Font
16
