ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ ബലാത്സംഗക്കൊല: പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം
കൊൽക്കത്തയിലെ സിയാൽദാ അഡീഷണൽ ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജഡ്ജി അനിർബാൻ ദാസ് ആണ് വിധി പ്രഖ്യാപിച്ചത്

ന്യൂഡല്‍ഹി: ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ പ്രതിയായ സഞ്ജയ് റോയിക്ക് ആജീവനാന്ത ജീവപര്യന്തം. കൊൽക്കത്തയിലെ സിയാൽദാ അഡീഷണൽ ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജഡ്ജി അനിർബാൻ ദാസ് ആണ് വിധി പ്രഖ്യാപിച്ചത്. പ്രതി അന്‍പതിനായിരം രൂപ പിഴയടക്കാനും കോടതി വിധിച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന വാദം കോടതി തള്ളി.
പ്രതി കുറ്റക്കാരനെന്ന് വിചാരണ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പ്രതി ഡോക്ടറെ ആക്രമിച്ചതും ലൈംഗികമായി പീഡിപ്പിച്ചതും തെളിഞ്ഞതായി കോടതി വ്യക്തമാക്കിരുന്നു. 25 വര്‍ഷത്തില്‍ കുറയാത്ത തടവോ ജീവപര്യന്തം തടവോ അല്ലെങ്കില്‍ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതി ചെയ്തിരിക്കുന്നതെന്നും കോടതി വാക്കാൽ പറഞ്ഞിരുന്നു. വനിതാഡോക്ടറുടെ കുടുംബത്തിന് 17 ലക്ഷം രൂപ ബംഗാൾ സർക്കാർ നൽകണമെന്നും കോടതി ഉത്തരവിട്ടു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒൻപതിനാണ് ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളില്‍ 31കാരിയായ പിജി ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. കൊല്‍ക്കത്ത പൊലീസാണ് കേസില്‍ ആദ്യം അന്വേഷണം നടത്തിയതെങ്കിലും പ്രതിഷേധം കനത്തതോടെ കേസ് സിബിഐക്ക് കൈമാറുകയായിരുന്നു. കേസില്‍ ഒന്നിലധികം പ്രതികളുണ്ടെന്ന് ആരോപണം ഉയര്‍ന്നുവെങ്കിലും ഒരാള്‍ മാത്രമാണ് പ്രതിയെന്നാണ് പിന്നീട് സിബിഐ കണ്ടെത്തിയത്.
Adjust Story Font
16

