'ചോദ്യപേപ്പറിൽ നായയുടെ പേരിന് ഓപ്ഷനായി 'റാം'; മതനിന്ദയെന്ന് ഹിന്ദുത്വ സംഘടനകൾ , ഛത്തീസ്ഗഢില്‍ വിവാദം
വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌റംഗ്ദളിന്റെയും പ്രവർത്തകർ ഡിഇഒയുടെ കോലം കത്തിച്ചു

റായ്പൂർ: ഛത്തീസ്ഗഢിലെ മഹാസമുണ്ട് ജില്ലയിൽ അർധവാർഷിക പരീക്ഷയുടെ ചോദ്യപേപ്പറിനെച്ചൊല്ലി വിവാദം. ഇംഗ്ലീഷ് പേപ്പറിലെ മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യത്തെച്ചൊല്ലിയാണ് വിവാദം.ചോദ്യങ്ങളിലൊന്നില്‍ നായയുടെ പേരായി തെരഞ്ഞെടുക്കേണ്ട ഓപ്ഷനുകളിൽ 'റാം' ഉൾപ്പെടുത്തിയത് മതനിന്ദയാണെന്ന് ഹിന്ദുത്വ സംഘടനകള്‍ ആരോപിച്ചു.
വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌റംഗ്ദളിന്റെയും പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തുകയും ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കോലം കത്തിക്കുകയും ചെയ്തു. 'മോനയുടെ നായയുടെ പേര്' എന്താണെന്ന് തിരിച്ചറിയാനാണ് കുട്ടികളോട് ചോദ്യപേപ്പറില്‍ ആവശ്യപ്പെട്ടത്. ഇതില്‍ നല്‍കിയിരിക്കുന്ന നാല് ഒോപ്ഷനില്‍ ഒന്ന് 'ബാല', 'ഷേരു', റാം എന്നിങ്ങനെയാണ് നല്‍കിയിരുന്നത്. റാം എന്ന പദം ഹിന്ദു ദൈവമായ രാമനെ പരാമര്‍ശിക്കുന്നതാണെന്നാണെന്നും ചോദ്യം മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും ഹിന്ദു വലതുപക്ഷ സംഘടനകൾ പറഞ്ഞു.
ചോദ്യപേപ്പര്‍ വിവാദമായതോടെ വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌റംഗ്ദളിന്റെയും പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തുകയും മഹാസമുണ്ടിലെ ഡിഇഒ വിജയ് ലാഹ്‍റയുടെ ഓഫീസിനുമുന്നില്‍ വെച്ച് അദ്ദേഹത്തിന്‍റെ കോലം കത്തിക്കുകയും ചെയ്തു.
സംഭവത്തില്‍ പ്രതിഷേധക്കാര്‍ മഹാസമുണ്ട് ജില്ലാ കലക്ടർ വിനയ് കുമാർ ലങ്കെയ്ക്ക് പരാതി നല്‍കി.അതേസമയം, ചോദ്യപേപ്പര്‍ അച്ചടിച്ച സ്ഥാപനമാണ് ഇതിന് ഉത്തരവാദിയെന്നും നല്‍കിയ ചോദ്യങ്ങള്‍ മാറ്റം വരുത്തി അച്ചടിക്കുകയായിരുന്നുവെന്നും ഇതിന് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ഉത്തരവാദിയല്ലെന്നും ഡിഇഒ അവകാശപ്പെട്ടു. 'ശ്രീരാമനെ ഞങ്ങൾ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. വിശദീകരണം ആവശ്യപ്പെട്ട് പ്രിന്റർക്ക് ഉടൻ നോട്ടീസ് നൽകും", ഡിഡിഇ പറഞ്ഞു.
Adjust Story Font
16

