'ആർഎസ്എസ് നേതാക്കൾ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു; തുടക്കം മുതൽ രാഷ്ട്രനിർമാണത്തിൽ പങ്കുവഹിക്കുന്നു'; പ്രധാനമന്ത്രി
ആർഎസ്എസിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേക സ്മാരക തപാൽ സ്റ്റാമ്പും നാണയവും മോദി പുറത്തിറക്കി

നരേന്ദ്ര മോദി | Photo: PTI
ന്യൂഡൽഹി: ആർഎസ്എസ് 1925 മുതൽ രാഷ്ട്രനിർമാണത്തിൽ പങ്കുവഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആർഎസ്എസ് സ്ഥാപകൻ കെ.ബി ഹെഡ്‌ഗേവാർ ഉൾപ്പെടെയുള്ള അംഗങ്ങൾ സ്വാതന്ത്ര്യസമരകാലത്ത് ജയിലിലടക്കപ്പെട്ടിട്ടുണ്ടെന്നും മോദി പറഞ്ഞു. ആർഎസ്എസിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേക സ്മാരക തപാൽ സ്റ്റാമ്പും നാണയവും മോദി പുറത്തിറക്കി. പ്രത്യേകം രൂപകൽപ്പന ചെയ്ത നാണയവും സ്റ്റാമ്പും ആർഎസ്എസ് രാഷ്ട്രത്തിന് നൽകിയ സംഭാവനകളെ എടുത്തുകാണിക്കുന്നതാണെന്ന് മോദി പറഞ്ഞു.
'തുടക്കം മുതൽ ആർഎസ്‌എസ് രാഷ്ട്രം കെട്ടിപ്പടുക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യസമരകാലത്ത് (ആർഎസ്‌എസ് സ്ഥാപകൻ) ഹെഡ്‌ഗേവാർ ജയിലിലടക്കപ്പെട്ടു. അദ്ദേഹത്തോടൊപ്പം സംഘടനയിലെ നിരവധി അംഗങ്ങളും ഉണ്ടായിരുന്നു.' മോദി പറഞ്ഞു. ആർഎസ്‌എസ് സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ പങ്കെടുക്കുകയും നിരവധി സ്വാതന്ത്ര്യ സമര സേനാനികൾക്ക് അഭയം നൽകുകയും ചെയ്തുവെന്നും മോദി പറഞ്ഞു. 1942-ലെ ചിമൂർ (മഹാരാഷ്ട്ര) പ്രക്ഷോഭത്തിൽ ആർഎസ്എസ് സ്വയംസേവകർ ബ്രിട്ടീഷുകാരുടെ കൈകളാൽ ഒരുപാട് ദുരിതം അനുഭവിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.
'ജനാധിപത്യത്തിലും ഭരണഘടനാ സ്ഥാപനങ്ങളിലുമുള്ള ആർഎസ്‌എസ് വളണ്ടിയർമാരുടെ അചഞ്ചലമായ വിശ്വാസം അടിയന്തരാവസ്ഥയെ ചെറുക്കാൻ അവർക്ക് ശക്തി നൽകി.' മോദി പറഞ്ഞു. സാംസ്കാരിക മന്ത്രാലയം സംഘടിപ്പിച്ച ശതാബ്ദി ആഘോഷങ്ങളിൽ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത്, ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ എന്നിവർ പങ്കെടുത്തു.
Adjust Story Font
16

