'പിങ്ക് സിറ്റി'യിൽ ആനയെ പിങ്ക് പെയിന്റടിച്ച് വിദേശിയുടെ ഫോട്ടോഷൂട്ട്;വ്യാപക പ്രതിഷേധം,അന്വേഷണത്തിന് ഉത്തരവ്
ആനയ്ക്ക് 65 വയസ് പ്രായമുണ്ടായിരുന്നെന്നും കഴിഞ്ഞ ഫെബ്രുവരിയിൽ ആന ചരിഞ്ഞതായും ഉടമ പറയുന്നു

- Published:
31 March 2026 12:01 PM IST

ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ ആനയെ പിങ്ക് നിറം പൂശി ഫോട്ടോഷൂട്ട് നടത്തിയ സംഭവം വലിയ വിവാദമാകുന്നു. മൃഗങ്ങളോടുള്ള ക്രൂരതയാണെന്നാരോപിച്ച് മൃഗസ്നേഹികള്‍ രംഗത്തെത്തിയതോടെ വനംവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. റഷ്യൻ ട്രാവല്‍ ഫോട്ടോഗ്രാഫറായ ജൂലിയ ബുറുലേവ ആണ് പിങ്ക് ആനയുടെയും മോഡലിന്‍റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
ആറാഴ്ചത്തെ ജയ്പൂർ സന്ദർശനത്തിനിടെയാണ് ഇത്തരമൊരു ആശയം തോന്നിയതെന്ന് ജൂലിയ പറയുന്നു. ജയ്പൂർ നഗരത്തിൻ്റെ പ്രശസ്തമായ 'പിങ്ക്' നിറത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മോഡലായ യശസ്വിയെയും പിങ്ക് നിറം പൂശിയ ആനയെയും ജയ്പൂരിലെ പ്രശസ്തമായ കൊട്ടാരത്തിന്റെ പശ്ചാത്തലത്തിലാണ് ഫോട്ടോയെടുത്തത്. രാജസ്ഥാൻ്റെ അടയാളമായ ആനകളെ ഈ പ്രോജക്റ്റിൽ ഉൾപ്പെടുത്തുക എന്നത് അനിവാര്യമാണെന്ന് തനിക്ക് തോന്നിയതായും ഫോട്ടോഗ്രാഫര്‍ പറയുന്നു.
സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രങ്ങളിലും വീഡിയോകളിലുമാണ് ആനയെ തല മുതൽ കാൽ വരെ പിങ്ക് ചായത്തിൽ മുക്കിയ നിലയിൽ കണ്ടത്. ജയ്പൂരിലെ പ്രശസ്തമായ കൊട്ടാരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ ഫോട്ടോഷൂട്ട് നടന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് പ്രതിഷേധത്തിന് കാരണമായത്. ചിലര്‍ കലാസൃഷ്ടിയെ അഭിനന്ദിച്ചെങ്കിലും ആനയുടെ ദേഹം മുഴുവന്‍ ചായം പൂശിയതിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. ആനകളെ ഇത്തരം കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് അധാര്‍മികമാണെന്നും ഇത് ആനയ്ക്ക് വലിയ തോതിൽ മാനസികവും ശാരീരികവുമായ പ്രയാസങ്ങൾ ഉണ്ടാക്കുമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ താൻ ഉപയോഗിച്ചത് പൂർണ്ണമായും ഓർഗാനിക് ആയ ചായമാണെന്ന് ഫോട്ടോഗ്രാഫറായ ജൂലിയ അവകാശപ്പെട്ടു. ഉത്സവ സമയങ്ങളിൽ ആനകളുടെ ദേഹത്ത് പരമ്പരാഗതമായി ഉപയോഗിക്കുന്ന നിറങ്ങൾക്ക് സമാനമാണിതെന്നും അവർ പറഞ്ഞു. ഈ ഷൂട്ടിനായി നിരവധി ആന വളർത്തൽ കേന്ദ്രങ്ങൾ സന്ദർശിച്ചതായും ആവശ്യമായ അനുമതികൾ വാങ്ങാൻ ശ്രമിച്ചതായും അവർ കൂട്ടിച്ചേർത്തു.
ഫോട്ടോഷൂട്ടിനായി ഉപയോഗിച്ച ചഞ്ചൽ എന്ന ആനയ്ക്ക് 65 വയസ്സ് പ്രായമുണ്ടെന്നും കഴിഞ്ഞ ഫെബ്രുവരിയിൽ ആന ചരിഞ്ഞതായും ഉടമ ഷാദിക് ഖാൻ പറഞ്ഞു.10 മിനിറ്റ് ദൈർഘ്യമുള്ള ഒരു ചെറിയ ഷൂട്ടാണ് നടന്നതെന്നും അത് കഴിഞ്ഞ ഉടനെ അത് കഴുകിക്കളഞ്ഞെന്നും ഉടമ പറയുന്നു. ചായം പൂശിയതുകൊണ്ട് ആനക്ക് പ്രത്യേകിച്ച് പ്രശ്നങ്ങളുണ്ടായിട്ടില്ലെന്നും ഉടമ വ്യക്തമാക്കുന്നു.
എന്നാല്‍ വ്യാപക പരാതി ഉയര്‍ന്നതിന് പിന്നാലെ സംഭവത്തെക്കുറിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. അനുമതികൾ ലഭിച്ചിട്ടുണ്ടോ എന്നും മൃഗക്ഷേമ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്നും അധികൃതർ പരിശോധിക്കും.
മൃഗങ്ങളെ വെറും കാഴ്ചവസ്തുക്കളായോ വിനോദത്തിനുള്ള ഉപകരണങ്ങളായോ കാണുന്ന പ്രവണതയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
Adjust Story Font
16
