സ്വർണപ്പാളി വിവാദം; ഉണ്ണികൃഷ്ണൻ പോറ്റിക്ക് പിന്നാലെ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ വിജിലൻസ്
സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ കഴിഞ്ഞദിവസം ദേവസ്വം വിജിലൻസ് ചോദ്യം ചെയ്തതിരുന്നു

Photo|Special Arrangement
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്തതിന് പിന്നാലെ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ ഒരുങ്ങി ദേവസ്വം വിജിലൻസ്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് വാസുദേവൻ ഉൾപ്പെടെയുള്ളവരെയാണ് ചോദ്യം ചെയ്യുക. വാസുദേവൻ ആണ് ദ്വാരപാലകശില്പങ്ങൾക്കായി നിർമിച്ച പീഠങ്ങൾ കൈവശം വെച്ചിരുന്നത്. ഇത് വിജിലൻസ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഒപ്പമുള്ള മറ്റ് സ്പോൺസർമാരായ അനന്ത സുബ്രഹ്മണ്യം, രമേശ് എന്നിവരെയും ചോദ്യം ചെയ്തേക്കും.
ശബരിമലയിലെ വസ്തുക്കൾ വിവിധ ഇടങ്ങളിൽ പ്രദർശിപ്പിച്ച് പണപ്പിരിവ് നടത്തിയോ എന്നതിൽ അടക്കം ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് വിജിലൻസ് വിവരങ്ങൾ തേടിയിട്ടുണ്ട്. കൃത്യമായ ചോദ്യാവലി ഇതിനായി ദേവസ്വം വിജിലൻസ് തയാറാക്കിയിരുന്നു.
സ്വർണപ്പാളി വിവാദത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ കഴിഞ്ഞ ദിവസമാണ് ദേവസ്വം വിജിലൻസ് ചോദ്യം ചെയ്തതത്. തിരുവിതാംകൂർ ദേവസ്വം ആസ്ഥാനത്തായിരുന്നു ചോദ്യം ചെയ്യൽ.
നിരവധി ആരോപണങ്ങൾ ഉണ്ണികൃഷ്ണൻ പോറ്റിക്കുെതിരെയുണ്ട്. ഇവയുടെ നിജസ്ഥിതി അറിയേണ്ടതുണ്ട്. ശബരിമലയിൽ നിന്ന് കൊണ്ടുപോയത് സ്വർണപ്പാളി ആണോ ചെമ്പുപാളി ആണോ എന്നും ഇത് ഒരു മാസത്തോളം കൈയിൽ സൂക്ഷിച്ചത് എന്തിന് തുടങ്ങിയ ദുരൂഹ വിഷയങ്ങളിൽ വ്യക്തത വരുത്താനാണ് വിജിലൻസ് നീക്കം.
സ്വർണപ്പാളിയുമായി ബന്ധപ്പെട്ട ഇടപാടുകാരെയെല്ലാം വിജിലൻസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യാൻ വിളിപ്പിച്ചുകൊണ്ടുള്ള നോട്ടീസ് പലർക്കും അയച്ചിട്ടുണ്ട്.
ദേവസ്വം ബോർഡ് തനിക്ക് തന്നത് ചെമ്പ് പാളികൾ തന്നെയാണെന്നും അതിന് മുകളിൽ സ്വർണം ഉണ്ടെന്ന് താൻ ഇപ്പോഴാണ് അറിയുന്നതെന്നുമായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദം. ജയറാമിന്റെ വീട്ടിൽ സ്വർണപ്പാളി കൊണ്ടുപോയിട്ടില്ല. ഫാക്ടറിയിൽ തന്നെയാണ് പൂജ നടത്തിയത്. പ്രമുഖർക്കൊപ്പമുള്ള ഫോട്ടോ താൻ ദുരുപയോഗം ചെയ്തിട്ടില്ലെന്നും പോറ്റി പറഞ്ഞിരുന്നു.
Adjust Story Font
16

