Quantcast

'നാല് മിനിറ്റില്‍ പറഞ്ഞത് 52 സോറി, എന്നിട്ടും മതിയാക്കിയില്ല': ജീവനൊടുക്കാൻ ശ്രമിച്ച് എട്ടാംക്ലാസുകാരന്‍

മൊബൈല്‍ ഫോണ്‍ കൊണ്ടുവന്ന് ക്ലാസ് മുറി ചിത്രീകരിച്ചതില്‍ നടപടിയെടുക്കുമെന്ന സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ മനംനൊന്താണ് ശ്രമം

MediaOne Logo

Web Desk

  • Published:

    30 Nov 2025 1:29 PM IST

നാല് മിനിറ്റില്‍ പറഞ്ഞത് 52 സോറി, എന്നിട്ടും മതിയാക്കിയില്ല:  ജീവനൊടുക്കാൻ ശ്രമിച്ച് എട്ടാംക്ലാസുകാരന്‍
X

ഭോപാല്‍: സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്ന് ക്ലാസ് മുറി ചിത്രീകരിച്ചതില്‍ നടപടിയെടുക്കുമെന്ന സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ മനംനൊന്ത്ജീവനൊടുക്കാൻ ശ്രമിച്ച് എട്ടാംക്ലാസുകാരന്‍. മധ്യപ്രദേശിലെ റത്‌ലം പ്രദേശത്താണ് സംഭവം. കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരമായ പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദേശീയതലത്തില്‍ ശ്രദ്ധേയനായ സ്‌കേറ്റിങ് താരമായ എട്ടാംക്ലാസുകാരന്‍ സ്‌കൂളിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരികയും ക്ലാസ്മുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്‌തെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം. കുട്ടിയുടെ നടപടി ബോധ്യമായതോടെ വെള്ളിയാഴ്ച മാതാപിതാക്കളെ വിളിപ്പിച്ചുവരുത്തുകയായിരുന്നു.

എന്നാല്‍, ചെയ്ത തെറ്റ് ബോധ്യമായതോടെ പ്രിന്‍സിപ്പലിന്റെ ഓഫീസിലെത്തി വിദ്യാര്‍ഥി ക്ഷമാപണം നടത്തി. തന്റെ ചെയ്തിയിലുള്ള നിരാശയും തുടര്‍ന്നുണ്ടായേക്കാവുന്ന നടപടിയും ഭയന്ന് നാല് മിനിറ്റ് നേരം കുട്ടി ഓഫീസില്‍ പ്രിന്‍സിപ്പലിനോട് ക്ഷമാപണം നടത്തുകയും 52 തവണ സോറി പറയുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

തന്റെ കരിയര്‍ അവസാനിപ്പിക്കുമെന്നും മെഡലുകളെല്ലാം തിരിച്ച് വാങ്ങിക്കുമെന്നും പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയതായി കുട്ടി പിന്നീട് പറഞ്ഞു. സ്‌കേറ്റിങ് ഇനത്തില്‍ മികവ് തെളിയിക്കാനുള്ള ശ്രമങ്ങള്‍ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്നവനെന്ന നിലയ്ക്ക് ഇത് താങ്ങാനാവുന്നതിലും അപ്പുറമായതിനാലായിരിക്കണം കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് നിഗമനം.

'എന്റെ കുട്ടിയെ കാണാനെത്തിയതായിരുന്നു ഞാന്‍. സ്‌കൂളിലെത്തിയപ്പോള്‍ കാണുന്നത് നിലത്തുവീണുകിടക്കുന്ന മകനെയാണ്. സ്‌കേറ്റിങില്‍ രണ്ട് തവണ ദേശീയ മെഡലുകള്‍ നേടിയവനാണ്. സ്‌കൂളിലെത്തണമെന്ന് പറഞ്ഞാണ് ആദ്യം കോള്‍ വന്നത്. എന്നാല്‍, വളരെ പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു കോളും വന്നു.' കുട്ടിയുടെ പിതാവ് പ്രീതം കതാരാ പറഞ്ഞു.

കുട്ടിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പ്രതികരിച്ചു.

'സ്‌കൂളിലേക്ക് ഫോണ്‍ കൊണ്ടുവരരുതെന്ന് കര്‍ശനമായ നിര്‍ദേശമാണ്. നടന്നത് ലംഘനമാണ്. അന്വേഷണം നടത്തും. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്'. എസ്ഡിഎം ആര്‍ച്ചി ഹരിത് പറഞ്ഞു.

TAGS :

Next Story