സംഭൽ ഷാഹി മസ്ജിദ്; സർവേ ഉത്തരവ് ശരിവച്ച് അലഹബാദ് ഹൈക്കോടതി
സർവേ ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി നൽകിയ ഹരജി തള്ളി

ഡൽഹി: സംഭൽ ഷാഹി മസ്ജിദിലെ സർവേ ഉത്തരവ് ശരിവച്ച് അലഹബാദ് ഹൈക്കോടതി. സർവേ ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി നൽകിയ ഹരജി തള്ളി. വിചാരണ കോടതി ഉത്തരവിൽ ഒരു പ്രശ്നവുമില്ലെന്ന് അലഹബാദ് കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ നവംബറിൽ സർവേക്കിടെയുണ്ടായ സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു.
പുരാതന ഹിന്ദു ക്ഷേത്രമായ ഹരിഹർമന്ദിർ തകർത്താണ് മുഗൾ കാലഘട്ടത്തിൽ പള്ളി നിർമിച്ചതെന്ന ഹിന്ദുത്വ സംഘടനകളുടെ അവകാശവാദത്തെ തുടർന്നാണ് തർക്കം രൂപപ്പെട്ടത്. പിന്നീട് സംഭൽ കോടതി സർവേയ്ക്ക് ഉത്തരവിടുകയായിരുന്നു. കോടതിവിധി വന്ന് മണിക്കൂറുകൾക്കകം തന്നെ മസ്ജിദിൽ പ്രാഥമിക സർവേ നടത്തി. തുടർന്ന് നവംബർ 24നും മസ്‌ജിദിൽ സർവേ നടത്തി. 24നുണ്ടായ സർവേയുടെ തുടക്കം മുതൽ ഉദ്യോഗസ്ഥ സംഘം പ്രകോപനങ്ങൾ സൃഷ്ടിച്ചിരുന്നു. സർവേയ്ക്കായി ഉദ്യോഗസ്ഥരും അഭിഭാഷകരും ജയ് ശ്രീറാം വിളികളോടെയാണെത്തിയത്. തുടർന്ന് മസ്ജിദിനകത്തുണ്ടായിരുന്ന എല്ലാവരേയും പുറത്താക്കി.
ദീർഘ നേരത്തെ അഭ്യർഥനയ്ക്കൊടുവിലാണ് ഇമാമിനെ പള്ളിയിൽ തന്നെ തുടരാൻ അനുവദിച്ചത്. പള്ളിക്കു പുറത്ത് ധാരാളം വിശ്വാസികൾ തടിച്ചുകൂടിയിരുന്നു. ഇതിനിടെ, ഒരു കൂട്ടം ഹിന്ദുത്വവാദികൾ പ്രകോപനപരമായ രൂപത്തിൽ ജയ്ശ്രീറാം വിളിച്ചുവന്ന് പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നു. പൊലീസ് പൊടുന്നനെ ലാത്തിവീശി. ടിയർ ഗ്യാസ് പ്രയോഗിച്ചു. തൊട്ടുപിന്നാലെ ജനക്കൂട്ടത്തിനു നേരെ നിറയൊഴിക്കുകയും ചെയ്തു. പൊലീസ് വെടിവെപ്പിൽ അഞ്ച് മുസ്‌ലിം ചെറുപ്പക്കാർ പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Adjust Story Font
16

