സംഭൽ വെടിവെപ്പ്: 'മെഡിക്കൽ, പൊലീസ് റിപ്പോർട്ടുകൾ തമ്മിൽ വൈരുധ്യം'; പൊലീസിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടത് എന്തുകൊണ്ട്?
2024 നവംബർ 24ന് ചന്ദൗസി പട്ടണത്തിലെ ഷാഹി ജുമാ മസ്ജിദിലെ സർവേയെ പ്രദേശവാസികൾ എതിർത്തതിനെ തുടർന്നുണ്ടായ സംഘർഷത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടിരുന്നു

- Updated:
2026-01-19 07:30:44.0

സംഭലില്‍ പെട്രോളിങ്ങിനിടെ സര്‍ക്കിള്‍ ഓഫീസര്‍ അനുജ് ചൗധരിയും സംഘവും Photo: PTI
ലഖ്‌നൗ: സംഭൽ ഷാഹി ജുമാ മസ്ജിദ് സർവേക്കിടെ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് പൊലീസുകാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട് കോടതി. സംഭൽ സർക്കിൾ ഓഫീസറായിരുന്ന അനൂജ് ചൗധരി, ഇൻസ്പെക്ടർ അനൂജ് കുമാർ തോമർ എന്നിവരുൾപ്പെടെ 12 പൊലീസുകാർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടത്.
സംഘർഷത്തിനിടെ പള്ളിക്ക് സമീപമുണ്ടായിരുന്ന തന്റെ മകൻ ആലമിനെ പൊലീസ് വെടിവെച്ചെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസി യാമിൻ സമർപ്പിച്ച പരാതിയിലാണ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ്. 2024 നവംബർ 24ന് ചന്ദൗസി പട്ടണത്തിലെ ഷാഹി ജുമാ മസ്ജിദിലെ സർവേക്കെതിരെ പ്രദേശവാസികൾ പ്രതിഷേധിച്ചതോടെയാണ് സംഘർഷമുണ്ടായത്.
തന്റെ മകന്റെ ശരീരത്തിൽ മൂന്ന് വെടിയുണ്ടകൾ തുളച്ചുകയറിയെന്നായിരുന്നു പിതാവ് യാമിൻ കോടതിയിൽ വ്യക്തമാക്കിയത്. മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകാനുള്ള ഭയം കാരണമാണ് നേരത്തെ മുന്നോട്ടുവരാതിരുന്നതെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഇയാൾ കോടതിയെ സമീപിച്ചത്.
വെടിയേറ്റ ആലമിന്റെ ശരീരത്തിൽ നിന്ന് കണ്ടെടുത്തത് പൊലീസുകാരുടെ ബുള്ളറ്റായിരുന്നില്ലെന്നാണ് ആരോപണം നിഷേധിച്ചുകൊണ്ട് സംഭൽ പൊലീസ് കോടതിയിൽ പറഞ്ഞത്. സംഘർഷവുമായി ബന്ധപ്പെട്ട് ആലമിനെ തങ്ങൾ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു എന്നും പൊലീസ് കോടതിയിൽ പറഞ്ഞു.
'ആലമിന്റെ ശരീരത്തിൽ നിന്ന് പുറത്തെടുത്ത വെടിയുണ്ട ഫോറൻസിക് പരിശോധനയ്ക്ക് കൊടുത്തയച്ചിരുന്നു. പരിശോധനയിൽ ആലമിന്റെ ശരീരത്തിലുണ്ടായിരുന്നത് 7.65 എംഎം ബുള്ളറ്റായിരുന്നുവെന്ന് തെളിഞ്ഞു. ഇത് പൊലീസിന്റെ കയ്യിലുള്ളതല്ല. പരിശോധനാ ഫലത്തിലുള്ളത് പ്രകാരം, ആലമിന് വെടിയേറ്റതിൽ പൊലീസിന് പങ്കൊന്നുമില്ല'- സംഭൽ പൊലീസ് കോടതിയിൽ വ്യക്തമാക്കി.
കേസിൽ ഹാജരാക്കപ്പെട്ട മെഡിക്കൽ രേഖകൾ പരിശോധിച്ചതിന് ശേഷം ആലമിന് വെടിയേറ്റതുമായും സംഭൽ സംഘർഷത്തിൽ പൊലീസ് വെടിയുതിർത്തതുമായി ഇതിന് ബന്ധമുണ്ടോയെന്നും റിപ്പോർട്ടുകൾ തമ്മിൽ വൈരുധ്യമുണ്ടോയെന്നും കോടതി സംശയം പ്രകടിപ്പിച്ചു.
'ആലമിന്റെ തലക്ക് പിറകിൽ രണ്ട് ബുള്ളറ്റുകളും കയ്യിൽ ഒരു ബുള്ളറ്റും തുളച്ചുകയറിയതായാണ് മെഡിക്കൽ രേഖയിലുള്ളത്. കയ്യിലെ ഒരു എല്ലിനും കാര്യമായ പരിക്കുണ്ട്. എന്നാൽ, സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന്റെയും മെഡിക്കൽ റിപ്പോർട്ടിന്റെയും കാര്യത്തിൽ വൈരുധ്യമുണ്ട്.' കോടതി നിരീക്ഷിച്ചു. ഇതിൽ അടിയന്തരമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അന്നത്തെ സർക്കിൾ ഓഫീസർ, എസ്എച്ച്ഒ ഉൾപ്പെടെ 12 ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്യാൻ ഉത്തരവിടുകയായിരുന്നു.
എന്നാൽ, പൊലീസുകാർക്കെതിരെയുള്ള അന്വേഷണ ഉത്തരവ് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ എസ്പി വിസമ്മതിച്ചു. ഉത്തരവിനെതിരെ അപ്പീൽ പോകുമെന്ന് സംഭൽ പൊലീസ് അറിയിച്ചു.
2024 നവംബർ 24ന് ചന്ദൗസി പട്ടണത്തിലെ ഷാഹി ജുമാ മസ്ജിദിലെ സർവേയെ പ്രദേശവാസികൾ എതിർത്തതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. പൊലീസ് വെടിവെപ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടിരുന്നു. ശ്രീ ഹരി ഹർ ക്ഷേത്രം കൽക്കിക്ക് സമർപ്പിച്ചിരിക്കുന്ന സ്ഥലത്ത് 1526ൽ മുഗൾ ഭരണാധികാരി ബാബർ പള്ളി നിർമിച്ചതാണെന്ന് അവകാശപ്പെട്ടുകൊണ്ട് നൽകിയ കേസിലാണ് വിചാരണ കോടതി സർവേക്ക് ഉത്തരവിട്ടത്.
Adjust Story Font
16
