'സഞ്ചാർ സാഥി ആപ്പ് നിര്‍ബന്ധമില്ല,വേണമെങ്കില്‍ ഡിലീറ്റ് ചെയ്യാം'; വിശദീകരണവുമായി കേന്ദ്രം
ആപ്പ് ഫോണുകളില്‍ സൂക്ഷിക്കണോ വേണ്ടയോ എന്നത് ഉപയോക്താക്കളുടെ തീരുമാനമാണെന്നും കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു

ന്യൂഡല്‍ഹി: സഞ്ചാർ സാഥി ആപ്പില്‍ വിശദീകരണവുമായി കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ആപ്പിന്റെ കാര്യത്തിൽ നിർബന്ധമില്ലെന്നും ഉപഭോക്താക്കൾക്ക് വേണമെങ്കില്‍ ഡിലീറ്റ് ചെയ്യാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ഉപഭോക്താക്കളെ സഹായിക്കുകയും അവരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ കടമ.സൈബർ സുരക്ഷ മുൻനിർത്തിയാണ് ആപ്പ് നിര്‍മിച്ചതെന്നും മന്ത്രി പറഞ്ഞു.
'ആപ്പ് ഫോണുകളില്‍ സൂക്ഷിക്കണോ വേണ്ടയോ എന്നത് ഉപയോക്താക്കളുടെ തീരുമാനമാണ്. ആപ്പ് വേണ്ടെങ്കിൽ, നിങ്ങൾക്ക് അത് ഡിലിറ്റ് ചെയ്യാം. ഇത് ഓപ്ഷണലാണ്. എല്ലാവർക്കും ഈ ആപ്പ് പരിചയപ്പെടുത്തേണ്ടത് നമ്മുടെ കടമയാണ്. അത് അവരുടെ ഫോണുകളില്‍ സൂക്ഷിക്കണോ ഡിലീറ്റ് ചെയ്യണോ എന്നത് ഉപയോക്താക്കളുടെ ഇഷ്ടമാണ്," സിന്ധ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം, കേന്ദ്രസർക്കാരിന്റെ സഞ്ചാർ സാഥി ആപ്പ്നിർബന്ധമാക്കുന്നതിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. കേന്ദ്ര സർക്കാർ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകണമെന്നും ബിഗ് ബ്രദർക്ക് എല്ലാം നിരീക്ഷിക്കാനുള്ള നീക്കമാണ് ഇതെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആരോപിച്ചു. രാജ്യത്ത് നിരീക്ഷണത്തിന്റെ കരിമ്പടം തീർക്കാനുള്ള മാർഗമാണിതെന്ന് ജോൺ ബ്രിട്ടാസ് എംപിയും പ്രതികരിച്ചു..
സൈബർ സുരക്ഷയ്ക്കായി പുതിയ സ്മാർട്ട് ഫോണുകളിൽ സഞ്ചാർ സാഥി ആപ്പ് നിർബന്ധമായും ഉൾപ്പെടുത്തണമെന്നായിരുന്നു കേന്ദ്രം നല്‍കിയ നിർദേശം. ഈ സൈബർ സുരക്ഷാ ആപ്ലിക്കേഷൻ പ്രീ- ഇൻസ്റ്റാൾ ചെയ്യണമെന്നാണ് സ്മാർട്ട്‌ഫോൺ നിർമാതാക്കൾക്ക് കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ നിർദേശം.
Adjust Story Font
16

