Quantcast

സരസ്വതി പൂജയും ജുമുഅയും ഒരു ദിവസം; ഭോജ്ശാല കമാൽ മൗല മസ്ജിദിൽ സമയക്രമീകരണം ഏർപ്പെടുത്തി സുപ്രിംകോടതി

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്

MediaOne Logo
സരസ്വതി പൂജയും ജുമുഅയും ഒരു ദിവസം; ഭോജ്ശാല കമാൽ മൗല മസ്ജിദിൽ സമയക്രമീകരണം ഏർപ്പെടുത്തി സുപ്രിംകോടതി
X

ന്യുഡൽഹി: മധ്യപ്രദേശിലെ ധറിലുള്ള ഭോജ്ശാല കമാൽ മൗല മസ്ജിദിൽ വെള്ളിയാഴ്ച മുസ്‌ലിംകൾക്ക് ജുമുഅ നടത്താമെന്ന് സുപ്രിംകോടതി. വസന്തപഞ്ചമി ദിനത്തിലെ സരസ്വതി പൂജയും വെള്ളിയാഴ്ചയും ഒരുമിച്ച് വരുന്ന സാഹചര്യം പരിഗണിച്ചാണ് സുപ്രിംകോടതിയുടെ പ്രത്യേക ഇടപെടൽ.

വസന്തപഞ്ചമി പ്രമാണിച്ച് സൂര്യോദയം മുതൽ അസ്തമയം വരെ ഹിന്ദുവിഭാഗത്തിന് പൂജകൾ നടത്താം. ഉച്ചക്ക് ഒരു മണിമുതൽ മൂന്നു മണിവരെ മുസ്‌ലിംകൾക്ക് ജുമുഅ നടത്താനും അനുവാദമുണ്ടാകുമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. ജുമുഅ നിസ്‌കാരത്തിന് എത്തുന്നവരുടെ പേര് ജില്ലാ ഭരണകൂടത്തിന് നേരത്തെ നൽകണമെന്നും സുപ്രിംകോടതി നിർദേശിച്ചിട്ടുണ്ട്. പരസ്പര ബഹുമാനം പുലർത്തണമെന്നും ക്രമസമാധാന പാലനത്തിനായി ജില്ലാ ഭരണകൂടവുമായി സഹകരിക്കണമെന്നും കോടതി ഇരുവിഭാഗത്തോടും അഭ്യർഥിച്ചിട്ടുണ്ട്.

നിസ്‌കാരത്തിനായി എത്തുന്നവർക്കും വസന്തപഞ്ചമി പൂജയ്ക്കായി എത്തുന്നവർക്കും വെവ്വേറെ വഴികൾ ഒരുക്കണമെന്നും നിർദേശമുണ്ട്. പ്രദേശത്തെ ക്രമസമാധാനം നിലനിർത്താൻ എണ്ണായിരത്തോളം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. ഭോജ്ശാലക്ക് ചുറ്റും 300 മീറ്റർ പരിധിയിൽ 'നോ-ഫ്‌ളൈ സോൺ' പ്രഖ്യാപിച്ചിട്ടുണ്ട്. ഡ്രോണുകൾ, പാരഗ്ലൈഡിങ് എന്നിവയക്കും കർശന നിരോധനമുണ്ട്.

പുരാവസ്തു വകുപ്പിൻ്റെ സംരക്ഷണത്തിലുള്ള പള്ളി ദീർഘകാലമായി തർക്കവിഷയമാണ്. ഇത് സരസ്വതി ക്ഷേത്രമാണെന്നാണ് ഹിന്ദുത്വ സംഘടനകളുടെ വാദം. കഴിഞ്ഞ 23 വർഷമായി ചൊവ്വാഴ്ച ഹിന്ദുക്കളും വെള്ളിയാഴ്ച മുസ്‌ലിംകളുമാണ് ഇവിടെ പ്രാർഥന നടത്തുന്നത്. ഭോജ്ശാലയുമായി ബന്ധപ്പെട്ട കേസ് നിലവിൽ മധ്യപ്രദേശ് ഹൈക്കോടതിയിയുടെ പരിഗണനയിലാണ്. വിഷയം അടിയന്തരമായി പരിഗണിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനോട് സുപ്രിംകോടതി നിർദേശിച്ചിട്ടുണ്ട്. പുരാവസ്തു വകുപ്പ് സമർപ്പിച്ച മുദ്രവെച്ച റിപ്പോർട്ട് പരസ്യമായി കോടതിയിൽ തുറക്കാനും സുപ്രിംകോടതി നിർദേശിച്ചു.

റിപ്പോർട്ടിൻ്റെ പകർപ്പുകൾ ഇരുവിഭാഗങ്ങൾക്കും നൽകണം. റിപ്പോർട്ടിന്മേൽ ആക്ഷേപങ്ങൾ ഫയൽ ചെയ്യാൻ കക്ഷികൾക്ക് രണ്ടാഴ്ചത്തെ സമയം അനുവദിക്കും. ഹൈക്കോടതി കേസ് പരിഗണിക്കുന്നത് വരെ തർക്കസ്ഥലത്ത് നിലവിലുള്ള സ്ഥിതി (Status quo) തുടരണമെന്നും സുപ്രിംകോടതി ഉത്തരവിട്ടു.

TAGS :

Next Story