Quantcast

'ജഷ്‌നെ അൽവിദ'-സ്‌കൂളിലെ യാത്രയപ്പിന് ഉർദു പേര്; അന്വേഷണം ആരംഭിച്ച് രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പ്

ക്ഷണക്കത്ത് സോഷ്യൽമീഡിയയിൽ വൈറലായതിനെത്തുടർന്ന് അന്വേഷണം പ്രഖ്യാപിച്ചത്

MediaOne Logo

Web Desk

  • Published:

    7 March 2025 11:58 AM IST

india,Rajasthan school,Urdu name,Jashn-e-Alvida,രാജസ്ഥാന്‍,ജഷ്‌നെ അൽവിദ,യാത്രയപ്പ് ചടങ്ങ്,latest national news
X

ജയ്പൂർ: രാജസ്ഥാനിലെ ബാരൻ ജില്ലയിലെ സ്‌കൂളിലെ യാത്രയപ്പ് പരിപാടിക്ക് ഉർദുപേര് നൽകിയതിൽ അന്വേഷണം ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്. ബാരനിലെ ഷഹാബാദിലെ മഹാത്മാഗാന്ധി ഗവ.സ്‌കൂളിൽ ഫെബ്രുവരി 28 ന് നടന്ന യാത്രയപ്പ് ചടങ്ങിനാണ് 'ജഷ്‌നെ അൽവിദ' (വിടവാങ്ങൽ ആഘോഷം) എന്ന പേര് നൽകിയത്. പരിപാടിയുടെ ക്ഷണക്കത്ത് പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്.

സരസ്വതി ദേവിയുടെ ചിത്രവുമടങ്ങിയ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചത്. കിഷൻഗഞ്ചിലെ ചീഫ് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ദേവേന്ദ്ര സിംഗ്, രണ്ട് പ്രിൻസിപ്പൽമാരുമടങ്ങുന്ന പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. ഇതിന്റെ ഭാഗമായി അന്വേഷണസംഘം ചൊവ്വാഴ്ച സംഘം സ്‌കൂൾ സന്ദർശിച്ചു.

അതേസമയം, സംഭവത്തിൽ വിശദീകരണവുമായി സ്‌കൂൾ പ്രിൻസിപ്പൽ വികേഷ് കുമാർ രംഗത്തെത്തി. '12-ാം ക്ലാസ് വിദ്യാർഥികളുടെ അനുമോദന ചടങ്ങും യാത്രയപ്പ് പരിപാടിയുമാണ് നടത്തിയിരുന്നത്. സ്‌കൂളിൽ ചില മുസ്‍ലിം വിദ്യാർഥികളുണ്ട്, അവരാണ് ചടങ്ങിന് ഈ പേര് നിർദ്ദേശിക്കുകയും ചെയ്തത്. പിന്നീട്, സ്‌കൂൾ വികസന മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്യുകയും മാതാപിതാക്കളും പേരിന് സമ്മതം നൽകുകയും ചെയ്‌തെന്ന് പ്രിൻസിപ്പൽ ദി ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.

'ക്ഷണക്കത്ത് അച്ചടിച്ചതിന് ശേഷമാണ് പരിപാടിയുടെ പേർ സർക്കാർ നിർദേശങ്ങൾ പാലിക്കുന്നതല്ലെന്ന് മനസിലായത്.ഉടൻ തന്നെ ഞങ്ങൾ അവ പിൻവലിച്ചു.എന്നാൽ ചില വിദ്യാർഥികളുടെ കൈയിൽ കാർഡുകൾ ഉണ്ടായിരുന്നു. അവരാണ് കാർഡ് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത് വൈറലാക്കിയത്. തുടർന്ന് മാധ്യമങ്ങളും അവ ഏറ്റെടുത്തു'.പ്രിൻസിപ്പൽ പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി സ്‌കൂളിലെത്തുകയും വിദ്യാർഥികൾ നിർദേശിച്ച പേരിന്റെയും സ്റ്റാഫ് മീറ്റിംഗുകളുടെ വിശദാംശങ്ങൾ,പരിപാടിയുടെ വീഡിയോകൾ,പത്രക്കുറിപ്പുകൾ തുടങ്ങിയവയും ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായാണ് ക്ഷണക്കത്ത് തയ്യാറാക്കിയിരിക്കുന്നതെന്നും അന്വേഷണറിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നും കമ്മീഷൻ അംഗം ചീഫ് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ദേവേന്ദ്ര സിംഗ് പറഞ്ഞു.

TAGS :

Next Story