Quantcast

'കേരളത്തിൽ മതേതരത്വത്തിന് പ്രാധാന്യം നൽകുന്നു'; ത്രിപുരയിൽ ബി.ജെ.പി ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് മാണിക് സർക്കാർ

പ്രധാന മന്ത്രി നരേന്ദ്രമോദി ത്രിപുരയെക്കുറിച്ച് പറയുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്നും മാണിക് സർക്കാർ

MediaOne Logo

Web Desk

  • Updated:

    2023-02-14 04:07:45.0

Published:

14 Feb 2023 4:01 AM GMT

കേരളത്തിൽ മതേതരത്വത്തിന് പ്രാധാന്യം നൽകുന്നു; ത്രിപുരയിൽ ബി.ജെ.പി ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് മാണിക് സർക്കാർ
X

അഗർത്തല: കേരളത്തെ പ്രശംസിച്ചും ത്രിപുരയിലെ ബി.ജെ.പി ഭരണത്തെ വിമർശിച്ചും സിപിഎം പോളിറ്റ് ബ്യൂറോ അംഗവും ത്രിപുര മുൻ മുഖ്യമന്ത്രിയുമായ മാണിക് സർക്കാർ. കേരളത്തിൽ മതേതരത്വത്തിന് ഉയർന്ന പ്രാധാന്യം നൽകുന്നു. എന്നാൽ ത്രിപുരയിൽ ജനാധിപത്യത്തെയും മതേതരത്വത്തെയും കശാപ്പ് ചെയ്യുകയാണെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

പ്രധാന മന്ത്രി നരേന്ദ്രമോദി ത്രിപുരയെക്കുറിച്ച് പറയുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ്. ത്രിപുരയിലെ വികസനപ്രവർത്തനങ്ങൾ നടന്നത് ബിജെപി ഭരണത്തിലാണെന്ന പ്രചാരണം തെറ്റാണ്. സത്യാവസ്ഥ ത്രിപുരയിലെ ജനങ്ങൾക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസുമായി കൈകോർക്കാൻ സിപിഎമ്മിനെ പ്രേരിപ്പിച്ചതിന്റെ ക്രെഡിറ്റ് ബിജെപി സർക്കാരിനാണ്. ആർ.എസ്.എസ് നിയന്ത്രിക്കുന്ന സർക്കാരും മോദിയുമാണ് സിപിഎമ്മിനെ കോൺഗ്രസുമായി കൂട്ടിയിണക്കിയതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എത്താതിരിക്കുന്നതിനെ പറ്റി കോൺഗ്രസ് നേതാക്കളോട് ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സിപിഎം സീറ്റ് വിഭജന ക്രമീകരണം കഴിഞ്ഞ മാസം പ്രഖ്യാപിച്ചതുമുതൽ, തങ്ങൾ പൊതുശത്രുവായ ബി.ജെ.പിക്കെതിരെ ഒന്നിച്ചുപൊരുതുകയാണെന്ന് ആവർത്തിച്ചു പറയുകയാണ് ഇരുപാർട്ടികളും. മണിക് സർക്കാരുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ സംയുക്ത റാലികളും സംയുക്ത വാർത്താ സമ്മേളനങ്ങളും സംഘടിപ്പിച്ചിരുന്നു.

ത്രിപുരയിൽ 13 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുക. കോൺഗ്രസ് സിപിഎം സീറ്റ് ധാരണ അംഗീകരിക്കാൻ ചില നേതാക്കൾ മടിച്ചെങ്കിലും എല്ലാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഇടതുമുന്നണി പ്രഖ്യാപിച്ചതോടെ അവർ സ്വയം കീഴടങ്ങുകയായിരുന്നു. ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസിന്റെ ഉന്നത നേതൃത്വം വിട്ടുനിൽക്കുകയാണ്. ഗാന്ധി കുടുംബം, മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുതിർന്ന നേതാക്കൾ, പ്രമുഖ ആദിവാസി നേതാക്കൾ, കനയ്യ കുമാർ ഇവരെല്ലാവരും നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് വിട്ടുനിന്നു.

കോൺഗ്രസിന്റെ ലോക്‌സഭാ നേതാവ് അധീർ രഞ്ജൻ ചൗധരി, പശ്ചിമ ബംഗാളിൽ നിന്നുള്ള എംപി ദീപ ദാസ് മുൻസി, സംസ്ഥാന ഇൻചാർജ് അജോയ് കുമാർ എന്നിവർ ഏതാനും റാലികളിൽ പങ്കെടുത്തു. ത്രിപുരയിലെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് നിരീക്ഷകരായ അസം എംപി അബ്ദുൾ ഖലീഖ്, ഡൽഹി സംസ്ഥാന നേതാവ് അരവിന്ദർ സിംഗ് ലൗലി, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മേൽനോട്ടം വഹിക്കാൻ ചുമതലപ്പെടുത്തിയ രാജ്യസഭാ എംപി മുകുൾ വാസ്‌നിക് എന്നിവർ ത്രിപുരയിൽ ഒരു ദിവസം മാത്രമാണ് ചെലവഴിച്ചത്.

TAGS :

Next Story