ലക്ഷങ്ങൾ ശമ്പളമുള്ള സീനിയർ ടെക്കിയുടെ കരിയര്‍ തകര്‍ത്തത് 1500 രൂപയുടെ ഹെൽമെറ്റ്; സംഭവം ഇതാണ്!
അതേ ഓഫീസിലെ ജൂനിയറാണ് റെഡ്ഡിറ്റിൽ സംഭവത്തെക്കുറിച്ച് പങ്കുവച്ചത്

- Published:
26 Feb 2026 11:23 AM IST

ഡൽഹി: 1500 രൂപയുടെ ഹെൽമെറ്റ് ഒരാളുടെ കരിയറിനെ തകർക്കുമോ ? കേൾക്കുമ്പോൾ അതിശയം തോന്നുമല്ലേ...ഒരു വലിയ ഐടി കമ്പനിയിൽ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന സീനിയര്‍ ടെക്കിയുടെ ജോലിയാണ് കേവലമൊരു ഹെൽമെറ്റ് തെറിപ്പിച്ചത്. അതേ ഓഫീസിലെ ജൂനിയറാണ് റെഡ്ഡിറ്റിൽ സംഭവത്തെക്കുറിച്ച് പങ്കുവച്ചത്.
ജൂനിയറിന്‍റെ ഹെൽമെറ്റാണ് സീനിയര്‍ മോഷ്ടിച്ചത്. മോഷ്ടാവിനെ പിടികൂടിയ കമ്പനി സീനിയറിനെ പിന്നീട് ബ്ലാക്ക്‌ലിസ്റ്റ് ചെയ്യുകയും പിരിച്ചുവിടുകയും ചെയ്തു. ഇപ്പോൾ നോട്ടീസ് പിരീഡിലാണ് മുതിര്‍ന്ന ജീവനക്കാരൻ. '' ഏതൊരു സാധാരണ ദിവസത്തെയും പോലെ ഞാൻ രാവിലെ 11:30 ഓടെ വാഹനം പാര്‍ക്ക് ചെയ്ത ശേഷം ഹെൽമെറ്റ് സ്കൂട്ടറിന്‍റെ ഹാൻഡിൽ ബാറിലാണ് ഹെൽമെറ്റ് വച്ചത്. തെറ്റ് എന്‍റെ ഭാഗത്താണെന്ന് അറിയാം. കാരണം എന്നത്തേയും പോലെ ഞാൻ ലോക്ക് ചെയ്തിരുന്നില്ല. വൈകിട്ട് 6 മണിക്ക് തിരിച്ചെത്തിയപ്പോൾ ഹെൽമെറ്റ് നഷ്ടപ്പെട്ടിരുന്നു. പകരം കേടായ ഒരു ഹെൽമെറ്റാണ് അവിടെ കണ്ടത്'' ജൂനിയര്‍ കുറിക്കുന്നു.
ഇത് അറിയാതെ സംഭവിച്ചതല്ലെന്നും മനഃപൂര്‍വം ആരോ ചെയ്തതാണെന്നും മനസിലാക്കിയ ജൂനിയര്‍ ഉടൻ കമ്പനിയെ വിവരം അറിയിച്ചു. ജൂനിയർ ജീവനക്കാരൻ പരാതിപ്പെട്ടതിനെത്തുടർന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് സത്യം പുറത്തുവന്നത്. ജീവനക്കാരൻ ഉടൻ തന്നെ ഗതാഗത വകുപ്പിൽ വിവരം അറിയിച്ചു. ഒരു ആഴ്ചയ്ക്കുള്ളിൽ ഹെൽമെറ്റിനെക്കുറിച്ച് അദ്ദേഹത്തിന് ഒരു കോൾ ലഭിച്ചു. തന്നെക്കാൾ സീനിയറായ നിരവധി കമ്പനികളിൽ ജോലി ചെയ്ത് പരിചയമുള്ള ഒരാളാണ് ഹെൽമെറ്റ് മോഷ്ടിച്ചതെന്ന് അറിഞ്ഞപ്പോൾ ജൂനിയര്‍ ഞെട്ടിപ്പോയി.
ഒരു ഹെൽമെറ്റിന്‍റെ വിലയേക്കാൾ ഉപരിയായി, കമ്പനിയുടെ കോഡ് ഓഫ് കോണ്ടക്ട് (Code of Conduct) ലംഘിച്ചതിനാണ് അദ്ദേഹത്തെ ബ്ലാക്ക്‍ലിസ്റ്റ് ചെയ്തത്. ഓഫീസ് ബേസ്‌മെന്‍റുകളിൽ സാധാരണയായി സിസിടിവി ക്യാമറകൾ ഉണ്ടാകാറുണ്ട്. സ്വന്തം ഓഫീസിലെ ക്യാമറകളെ പോലും ഭയക്കാതെയാണ് ആ സീനിയർ ഉദ്യോഗസ്ഥൻ ഈ സാഹസത്തിന് മുതിർന്നത് എന്നത് അത്ഭുതകരമാണെന്നാണ് നെറ്റിസൺസ് ചൂണ്ടിക്കാട്ടിയത്.
Adjust Story Font
16
