Quantcast

വിഘടന വാദി നേതാവ് യാസിൻ മാലിക്കിന് ജീവപര്യന്തം തടവ്

കേസിൽ വധശിക്ഷ വേണമെന്നായിരുന്നു എൻഐഎ ആവശ്യപ്പെട്ടിരുന്നത്

MediaOne Logo

Web Desk

  • Updated:

    2022-05-25 13:18:58.0

Published:

25 May 2022 12:54 PM GMT

വിഘടന വാദി നേതാവ് യാസിൻ മാലിക്കിന് ജീവപര്യന്തം തടവ്
X

ന്യൂഡൽഹി: തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയ കേസിൽ കശ്മീരിലെ വിഘടന വാദി നേതാവ് യാസിൻ മാലിക്കിന് ജീവപര്യന്തം തടവ്. ഡൽഹിയിലെ പ്രത്യേക എൻഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. യുഎപിഎയിലെ ഏഴു വകുപ്പുകൾ പ്രകാരം യാസീൻ മാലിക് കുറ്റവാളിയാണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. പത്ത് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. കേസിൽ വധശിക്ഷ വേണമെന്നായിരുന്നു എൻഐഎ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഒന്നിനും വേണ്ടി യാചിക്കില്ലെന്നും കേസിൽ കോടതിക്ക് തീരുമാനമെടുക്കാമെന്നും യാസീൻ മാലിക് പറഞ്ഞിരുന്നു.

താൻ കഴിഞ്ഞ 28 വർഷത്തിനിടയിൽ ഏതെങ്കിലും തീവ്രവാദ പ്രവർത്തനങ്ങളിലോ അതിക്രമത്തിലോ പങ്കാളിയായിട്ടുണ്ടെന്ന് ഇന്ത്യൻ ഇൻറലിജൻറ്‌സ് തെളിയിച്ചാൽ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്നും തൂക്കുകയർ സ്വീകരിക്കുമെന്നും യാസീൻ മാലിക് പറഞ്ഞതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. താൻ ഏഴു പ്രധാനമന്ത്രിമാരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ടെന്ന കാര്യം അദ്ദേഹം ഓർമിപ്പിച്ചതും അഭിഭാഷകൻ പറഞ്ഞു.

യാസീൻ മാലിക്കിന്റെ നേതൃത്വത്തിലുള്ള ജെ.കെ.എൽ.എഫ്( ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട്) പാർട്ടിയെ 2019 മാർച്ചിൽ നിരോധിച്ചിരുന്നു. യു.എ.പി.എ പ്രകാരം കേന്ദ്ര സർക്കാരാണ് പാർട്ടിയെ ജമ്മു കശ്മീരിൽ നിരോധിച്ചിരുന്നത്. അന്ന് യാസീൻ മാലിക്കിനെ അറസ്റ്റ് ചെയ്ത പൊലീസ് ജമ്മു കോട് ബൽവാൽ ജയിലിൽ പാർപ്പിച്ചിരുന്നു.

Separatist leader Yasin Malik jailed for life

TAGS :

Next Story