ഡിസ്ചാർജ് ചെയ്തതിന് പിന്നാലെ ശരത് പവാർ വീണ്ടും ആശുപത്രിയിൽ: ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർമാർ
അജിത് പവാറിന്റെ മരണവും എൻസിപികളിലെ ലയനവും മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ സജീവ ചർച്ചയാകുന്നതിനിടെയാണ് ശരദ് പവാർ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

- Published:
22 Feb 2026 7:45 PM IST

മുംബൈ: ഡിസ്ചാര്‍ജ് ചെയ്തതിന് പിന്നാലെ എന്‍സിപി നേതാവ് ശരത് പവാറിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിർജ്ജലീകരണത്തെ തുടർന്നാണ് പൂനെയിലെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. എന്നാല്‍ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. തുടർപരിശോധനകൾക്കും ഹൈഡ്രേഷനും (ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനുള്ള ചികിത്സ) വേണ്ടിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മകള്‍ സുപ്രിയ സുലെ പറഞ്ഞു.
ഫെബ്രുവരിയില്‍ ഇത് രണ്ടാം തവണയാണ് 85കാരനായ പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. നെഞ്ചിലെ അണുബാധയെയും ശ്വാസതടസ്സത്തേയും തുടർന്ന് ഫെബ്രുവരി 9ന് ഇതേ ആശുപത്രിയിൽ തന്നെ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഫെബ്രുവരി 14നാണ് അദ്ദേഹം ഡിസ്ചാർജ് ആയത്. രാഷ്ട്രീയ-പൊതു പരിപാടികളിൽ സജീവമാകുന്നതിന് മുൻപെ മതിയായ വിശ്രമം എടുക്കാൻ ഡോക്ടർമാർ നേരത്തെ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു.
അജിത് പവാറിന്റെ മരണവും എൻസിപികളിലെ ലയനവും മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ സജീവ ചർച്ചയാകുന്നതിനിടെയാണ് ശരദ് പവാർ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അജിത് പവാറിന്റെ മരണത്തിന് പിന്നാലെ അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഏറെ നാളുകൾക്ക് ശേഷമായിരുന്നു അന്ന് അദ്ദേഹം മാധ്യമങ്ങളെ കണ്ടിരുന്നത്.
Adjust Story Font
16
