'ഒരു ഗൂഢാലോചനയുമില്ല, അപകടത്തെ രാഷ്ട്രീയവത്കരിക്കരുത്': അജിത് പവാറിൻ്റെ മരണത്തിൽ ശരദ് പവാർ
വിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമായാണെന്നും ശരദ് പവാർ പറഞ്ഞു.

- Updated:
2026-01-28 16:58:12.0

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിന്റെ മരണത്തിൽ ഗൂഢാലോചനാ വാദങ്ങൾ തള്ളി എൻസിപി (ശരദ്ചന്ദ്ര പവാർ) തലവൻ ശരദ് പവാർ. അപകടത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും മരണത്തിൽ ഗൂഢാലോചനയില്ലെന്നും ശരദ് പവാർ പ്രതികരിച്ചു. ദൗർഭാഗ്യകരമായ അപകടമാണ് ഉണ്ടായത്. അതിന് രാഷ്ട്രീയവുമായി ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമായാണെന്നും ശരദ് പവാർ പറഞ്ഞു. 'അപകടത്തിൽ യാതൊരു ഗൂഢാലോചനയും ഉണ്ടായിട്ടില്ല. അതൊരു അപകടം മാത്രമാണ്. അജിത് പവാറിന്റെ വിയോഗത്തിലൂടെ മഹാരാഷ്ട്രയ്ക്ക് കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കഴിവുള്ളൊരു നേതാവിനെയാണ് നമുക്ക് നഷ്ടമായത്. മഹാരാഷ്ട്രയ്ക്ക് മികച്ചൊരു നേതാവിനെ നഷ്ടമായി. ആ നഷ്ടം ഒരിക്കലും നികത്തനാവില്ല'- ശരദ് പവാർ വിശദമാക്കി.
'ഒന്നും നമ്മുടെ കൈകളിലല്ല. കരയുന്നത് ലജ്ജാകരമാണെന്ന് തോന്നിയേക്കാം. ചില സംഭവങ്ങൾക്ക് പിന്നിൽ രാഷ്ട്രീയമില്ല. ഇക്കാര്യത്തിൽ എന്റെ നിലപാട് ഞാൻ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഗൂഢാലോചനയൊന്നുമില്ല. ഇത് തികച്ചും ഒരു യാദൃശ്ചികമാണ്. മഹാരാഷ്ട്രയും നാമെല്ലാവരും ഇതിന്റെ വേദന എന്നെന്നേക്കുമായി സഹിക്കേണ്ടിവരും'- പവാർ കൂട്ടിച്ചേർത്തു.
രണ്ട് മുന്നണികളിലാണെങ്കിലും പൂനെയിലും പിംപ്രി-ചിഞ്ച്‌വാഡിലും നടന്ന മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഇരു വിഭാഗം എൻസിപികളും ഒന്നിച്ച് മത്സരിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനുള്ള സംയുക്ത പ്രകടനപത്രികയും പുറത്തിറക്കിയിരുന്നു. 2023ലെ പിളർപ്പിന് ശേഷം ആദ്യമായിട്ടായിരുന്നു ഇത്തമൊരു പ്രാദേശിക സഖ്യം.
അപകടത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പെടെ പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരുന്നു. കാഴ്ചാപരിധി കുറഞ്ഞിട്ടും അജിത് പവാറും സംഘവും സഞ്ചരിച്ച വിമാനം ലാൻഡ് ചെയ്യാൻ അനുമതി നൽകിയതും ലിയാഡ്ജെറ്റ് 45 മോഡൽ വിമാനം നേരത്തെ അപകടത്തിൽപ്പെട്ടത് ചൂണ്ടിക്കാട്ടിയുമാണ് പ്രതിപക്ഷം ചോദ്യങ്ങൾ ഉയർത്തിയത്.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും സുപ്രിംകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. അജിത് പവാർ എൻഡിഎ വിടുമെന്ന് അഭ്യൂഹമുണ്ടായിരുന്നുവെന്നും പിന്നാലെയാണ് ദുരന്ത വാർത്ത എത്തുന്നതെന്നും മമത ബാനർജി സംശയം പ്രകടിപ്പിച്ചു. കാഴ്ചാപരിധി കുറഞ്ഞിട്ടും ലാൻഡിങ്ങിന് അനുമതി നൽകിയത് എന്തിനെന്നാണ് കോൺഗ്രസ് ചോദ്യം.
വിമാനത്തിന്‍റെ അറ്റകുറ്റപ്പണിയും ക്ലിയറൻസ് നൽകിയതും ആരുടെ ചുമതലയാണെന്നതടക്കം ഡിജിസിഎ അന്വേഷിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. അഞ്ച് കിലോമീറ്ററെങ്കിലും കാഴ്ചാപരിധിയില്ലെങ്കിൽ ലാൻഡിങ്ങിന് അനുമതി നൽകാറില്ല. ഇതടക്കം ഡിജിസിഎ കൃത്യമായി അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങും ആവശ്യപ്പെട്ടു.
രാവിലെ 8.45ന് മുംബൈ ബാരാമതി വിമാനത്താവളത്തിന് സമീപമായിരുന്നു അജിത് പവാറിന്റെ മരണത്തിനിടയാക്കിയ അപകടം. എട്ട് മണിയോടെ മുംബൈയിൽ നിന്ന് പറന്നുയർന്ന വിമാനം 45 മിനിറ്റിനുശേഷം ലാൻഡിങ് ശ്രമത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നുവീഴുകയായിരുന്നു. അജിത് പവാറും അംഗരക്ഷകരും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന ആറ് പേരും കൊല്ലപ്പെട്ടു.
വിഎസ്ആർ വെഞ്ച്വേഴ്‌സിന്റെ വിടി-എസ്എസ്കെ ലിയർജെറ്റ് 45 എന്ന വിമാനമാണ് ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറി അപകടത്തിൽപ്പെട്ടത്. രണ്ടായി പിളർന്ന വിമാനം തീപിടിച്ച് പൂർണമായും കത്തിനശിച്ചു. നിലവിലെ കാലാവസ്ഥ കാരണം ദൃശ്യപരത കുറവായതിനാലാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. വിമാനത്തിന് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നും സാങ്കേതിക തകരാറിനുള്ള സാധ്യത പരിശോധിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.
Adjust Story Font
16
