ഭക്ഷണം പഴകിയതിന് ജീവനക്കാരനെ കാന്റീനിലിട്ട് തല്ലി ശിവസേന എംഎൽഎ; ഗുണ്ടാരാജെന്ന് പ്രതിപക്ഷം
ഏക്നാഥ് ഷിന്‍ഡെ വിഭാഗം നയിക്കുന്ന ശിവസേന എംഎല്‍എ സഞ്ജയ് ഗെയ്ക്‌വാദാണ് ജീവനക്കാരനെ മര്‍ദിക്കുന്നത്

മുംബൈ: മഹാരഷ്ട്രയില്‍ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെച്ചൊല്ലി സർക്കാർ കാന്റീനിലെ ജീവനക്കാരെ മര്‍ദിച്ച് ഭരണപക്ഷ എംഎല്‍എ. ഏക്നാഥ് ഷിന്‍ഡെ വിഭാഗം നയിക്കുന്ന ശിവസേന എംഎല്‍എ സഞ്ജയ് ഗെയ്ക്‌വാദാണ് ജീവനക്കാരനെ മര്‍ദിക്കുന്നത്. അക്രമത്തിന്റെ വീഡിയോ പുറത്തായി.
ബുൽദാനയിൽ നിന്നുള്ള എംഎൽഎയാണ് ഗെയ്‌ക്‌വാദ്. സംഭവത്തില്‍ ബിജെപി നയിക്കുന്ന മഹായുതി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷമായ മഹാവികാസ് അഘാഡി രംഗത്ത് എത്തി. എംഎൽഎയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോട് പ്രതിപക്ഷം ആവശ്യപ്പെട്ടു. അതേസമയം വിഷയത്തില്‍ ക്ഷമാപണം നടത്താനോ ചെയ്തത് തെറ്റാണെന്ന് പറയാനോ എംഎല്‍എ തയ്യാറായിട്ടില്ല. അക്രമത്തെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു.
'' തൊഴിലാളികൾ, ഉദ്യോഗസ്ഥർ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകളാണ് ഭക്ഷണം കഴിക്കാനായി ഇവിടെയെത്തുന്നത്. സർക്കാർ കാന്റീനായതിനാൽ ഇവിടെ ഭക്ഷണത്തിന്റെ ഗുണനിലവാരം നല്ലതായിരിക്കണം. അയാളെ അടിച്ചതില്‍ എനിക്കൊരു ഖേദവുമില്ല. ഞാൻ ഒരു പൊതുപ്രതിനിധിയാണ്. നല്ല ഭാഷ മനസ്സിലാകുന്നില്ലെങ്കിലെ ഇങ്ങനെ പെരുമാറേണ്ടതുള്ളൂ''- അദ്ദേഹം പറഞ്ഞു.
അതേസമയം എംഎല്‍എക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല ഉദ്ധവ് വിഭാഗം ശിവസേന നേതാസ് സഞ്ജയ് റാവത്ത് ചോദിച്ചു. ഗുണ്ടാരാജാണ് ഇവിടെ നടക്കുന്നതെന്നും മഹാരാഷ്ട്ര സർക്കാരിന്റെ ഭാഗമായതിനാൽ, അദ്ദേഹം നിയമത്തിന് അതീതനാണെന്നാണോ കരുതേണ്ടതെന്നും എൻസിപി (എസ്പി) നേതാവ് ക്ലൈഡ് ക്രാസ്റ്റോ പറഞ്ഞു.
Adjust Story Font
16

