ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ശിക്ഷിക്കരുത്; മണ്ഡല പുനർനിർണയത്തിനെതിരെ സിദ്ധരാമയ്യയുടെ മുന്നറിയിപ്പ്
'സംസ്ഥാനങ്ങൾ ഡൽഹിയുടെ കീഴിലുള്ള മുൻസിപ്പാലിറ്റികളല്ല, ഫെഡറലിസം ഭരണഘടനാപരമായ അവകാശം'

- Published:
21 Jan 2026 3:22 PM IST

ബംഗളൂരു: കേന്ദ്രസർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇന്ത്യയുടെ ഫെഡറൽ സംവിധാനം അപകടത്തിലാണെന്നും സംസ്ഥാനങ്ങളെ അടിച്ചമർത്തുന്ന കേന്ദ്രീകൃത ഭരണരീതിയാണ് ഇപ്പോൾ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സെന്റർ ഫോർ സോഷ്യലിസ്റ്റ് സ്റ്റഡീസിന്റെയും സമാജവാദി സമാഗമത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിലായിരുന്നു സിദ്ധരാമയ്യയുടെ വിമർശനം.
നന്നായി പ്രവർത്തിക്കുന്ന സംസ്ഥാനങ്ങളെ ശിക്ഷിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. 'കർണാടക പ്രതിവർഷം അഞ്ച് ലക്ഷം കോടി രൂപയോളം കേന്ദ്ര നികുതിയായി നൽകുന്നുണ്ട്. എന്നാൽ, തിരികെ ലഭിക്കുന്നത് ഒരു രൂപയ്ക്ക് വെറും 13 പൈസ മാത്രമാണ്. ഇതാണോ നീതി? ഇതാണോ ഫെഡറലിസം?'എന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനങ്ങൾ ഡൽഹിയുടെ കീഴിലുള്ള മുൻസിപ്പാലിറ്റികളല്ലെന്നും ഫെഡറലിസം എന്നത് ഭരണഘടനാപരമായ അവകാശമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ജനസംഖ്യാ നിയന്ത്രണത്തിലും വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സാമൂഹിക സൂചികകളിലും മികച്ച നേട്ടം കൈവരിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ മണ്ഡല പുനർനിർണയത്തിലൂടെ രാഷ്ട്രീയമായി തളർത്താനുള്ള ശ്രമമാണ് നടക്കുന്നത്. ജനസംഖ്യ കുറച്ചതിന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കുന്നത് ശരിയല്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
'നിർദ്ദേശിക്കപ്പെട്ട മണ്ഡല പുനർനിർണയം ഫെഡറലിസത്തെ മാത്രമല്ല, ഭരണഘടനയിൽ വിഭാവനം ചെയ്തിട്ടുള്ള 'നമ്മൾ ഭാരതീയർ' എന്ന ആശയത്തിനും എതിരാണെന്ന് മുൻ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് സുദർശൻ റെഡ്ഡി പറഞ്ഞു. ഇന്ത്യയുടെ വൈവിധ്യങ്ങളെ തകർത്ത് ഏകീകൃത സ്വഭാവം അടിച്ചേൽപ്പിക്കാൻ ശ്രമം നടക്കുകയാണെന്നും വിയോജിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും കർണാടക സ്റ്റേറ്റ് പോളിസി ആൻഡ് പ്ലാനിംഗ് കമ്മീഷൻ വൈസ് ചെയർമാൻ ബി.ആർ പാട്ടീൽ പറഞ്ഞു.
Adjust Story Font
16
