തെലങ്കാനയിൽ തുരങ്കം തകർന്നു; ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു
മൂന്നുപേർ രക്ഷപ്പെട്ടു

ഹൈദരാബാദ്: തെലങ്കാനയിൽ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിന്റെ ഒരുഭാഗം തകർന്നുവീണ് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സംശയം. ശനിയാഴ്ച ശ്രീശൈലം അണക്കെട്ടിന്റെ പിന്നിലെ തുരങ്കത്തിന്റെ ചോർച്ച പരിഹരിക്കുന്നതിനിടെയാണ് അപകടം. മൂന്നുപേർ രക്ഷപ്പെട്ടതായും ബാക്കിയുള്ളവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
നാഗർകുർനൂൾ ജില്ലയിലെ ശ്രീശൈലം ഇടത് കര കനാലിന്റെ ഭാഗമായാണ് കനാലുള്ളത്. ഇതിന്റെ മേൽക്കൂര മൂന്ന് മീറ്ററോളം തകർന്നുവീഴുകയായിരുന്നു. ജീവനക്കാർ ഈ സമയത്ത് ഇവിടെ ജോലി ചെയ്യുകയായിരുന്നു. 13 കിലോമീറ്റർ ഉള്ളിലായിട്ടാണ് അപകടം നടന്നിട്ടുള്ളത്. നാല് ദിവസം മുമ്പാണ് തുരങ്കം വീണ്ടും തുറന്നതെന്നും അധികൃതർ അറിയിച്ചു.
മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി. വിവരം അറിഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥർക്ക് ജാഗ്രതാ നിർദേശം നൽകിയെന്ന് അദ്ദേഹം അറിയിച്ചു. ജില്ലാ കലക്ടർ, എസ്പി, അഗ്നിശമന വകുപ്പ്, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തന നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. ജലസേചന മന്ത്രി എൻ. ഉത്തംകുമാറും അദ്ദേഹത്തിന്റെ വകുപ്പിലെ മറ്റു ഉദ്യോഗസ്ഥരും പ്രത്യേക ഹെലികോപ്റ്ററിൽ അപകടസ്ഥലത്തേക്ക് പുറപ്പെട്ടു.
Adjust Story Font
16

