ബിജെപിയില്‍ ചേര്‍ന്ന ശേഷം ഒരന്വേഷണവുമില്ല, നന്നായി ഉറങ്ങാന്‍ പറ്റുന്നുണ്ട്: മുന്‍ കോണ്‍ഗ്രസ് എംഎല്‍എ
2019ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് ഹര്‍ഷവര്‍ധന്‍ പാട്ടീല്‍ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയത്
ബിജെപിയില്‍ ചേര്‍ന്നതിനു ശേഷം നല്ല ഉറക്കം കിട്ടുന്നുണ്ടെന്ന് ഹര്‍ഷവര്‍ധന്‍ പാട്ടീല്‍. ഒരു അന്വേഷണവും നേരിടേണ്ടിവരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് വിട്ടാണ് ഹര്‍ഷവര്‍ധന്‍ പാട്ടീല്‍ ബിജെപിയിലെത്തിയത്. പ്രതിപക്ഷത്തെ ലക്ഷ്യംവെച്ച് സിബിഐ, ഇ.ഡി, എന്‍സിബി പോലുള്ള കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് എൻസിപി അധ്യക്ഷന്‍ ശരദ് പവാർ ആരോപിച്ചതിന് പിന്നാലെയാണ് ഹര്‍ഷവര്‍ധന്‍ പാട്ടീലിന്‍റെ പ്രതികരണം.
പുനെ ജില്ലയിലെ ഇന്ദാപൂരിലെ എംഎല്‍എ ആയിരുന്നു ഹര്‍ഷവര്‍ധന്‍ പാട്ടീല്‍. 2019ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് വിട്ട് ബിജെപിയിലെത്തുകയായിരുന്നു.
"ഞങ്ങൾക്കും ബിജെപിയിലേക്ക് പോകേണ്ടിവന്നു. ഞാൻ എന്തിനാണ് ബിജെപിയിൽ ചേർന്നതെന്ന് അദ്ദേഹം (വേദിയിൽ തന്‍റെ തൊട്ടടുത്ത് ഇരിക്കുന്ന പ്രതിപക്ഷത്തുള്ള ഒരാളെ പരാമർശിച്ച്) ചോദിച്ചു. ഞാൻ എന്തിനാണ് ബിജെപിയിലേക്ക് പോയതെന്ന് അദ്ദേഹത്തിന്‍റെ നേതാവിനോട് ചോദിക്കാൻ ഞാൻ പറഞ്ഞു. എല്ലാം എളുപ്പവും സമാധാനപരവുമാണ് ബിജെപിയിൽ. അന്വേഷണങ്ങളൊന്നും നേരിടേണ്ടിവരാത്തതിനാല്‍ എനിക്ക് നല്ലതുപോലെ ഉറങ്ങാന്‍ പറ്റുന്നുണ്ട്". പുനെയിലെ മാവലിൽ നടന്ന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ഹര്‍ഷവര്‍ധന്‍ പാട്ടീല്‍ ഇങ്ങനെ പറഞ്ഞത്.
പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തുന്നു എന്നാണ് കഴിഞ്ഞ ദിവസം ശരദ് പവാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഈ ഏജന്‍സികളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണ്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ സ്വത്തുവിവരങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പിന്നാലെയായിരുന്നു ശരദ് പവാറിന്‍റെ പ്രതികരണം.
Adjust Story Font
16