'ശ്രദ്ധ വേണം, അല്ലേൽ കൈവിടും': മഹാരാഷ്ട്രയിലെ എസ്‌ഐആറിൽ പ്രതിപക്ഷപാർട്ടികളുടെ സംയുക്ത സമിതി വേണമെന്ന് എസ്പി എംഎൽഎ
എസ്ഐആറില്‍ ഗുരുതരമായ ക്രമക്കേടുകൾ നടക്കാൻ സാധ്യതയുണ്ടെന്നും എസ്പി എംഎല്‍എ

- Published:
26 Feb 2026 6:20 PM IST

റായിസ് ഷെയ്ഖ്
മുംബൈ: മഹാരാഷ്ട്രയിലെ എസ്ഐആര്‍ നടപടികൾ നിരീക്ഷിക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമായി എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഉൾപ്പെടുത്തി ഒരു സംയുക്ത സമിതി ഉടനടി രൂപീകരിക്കണമെന്ന് സമാജ്‌വാദി പാർട്ടി എംഎൽഎ റായിസ് ഷെയ്ഖ്.
നിലവിലെ നിയമസഭാ ബജറ്റ് സമ്മേളനത്തിനിടെ, ഈ വിഷയം ചർച്ച ചെയ്യുന്നതിനും കൃത്യമായ ഒരു കർമ്മപദ്ധതിക്ക് രൂപം നൽകുന്നതിനുമായി അടിയന്തര യോഗം വിളിച്ചു ചേർക്കണമെന്നും ഭീവണ്ടി ഈസ്റ്റ് എംഎൽഎയായ റൈസ് ഷെയ്ഖ് ആവശ്യപ്പെട്ടു.
മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ഹർഷവർദ്ധൻ സപ്കാൽ, എൻസിപി (എസ്പി) സംസ്ഥാന അധ്യക്ഷൻ ശശികാന്ത് ഷിൻഡെ, ശിവസേന നേതാവും എംപിയുമായ സഞ്ജയ് റാവത്ത് എന്നിവർക്ക് അയച്ച കത്തിലാണ് എസ്‌ഐആർ പ്രക്രിയയിൽ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിന് ഏകോപിത പ്രവർത്തനങ്ങൾ ആവശ്യമാണെന്ന് ഷെയ്ഖ് വ്യക്തമാക്കുന്നത്.
“എസ്ഐആറില്‍ ഗുരുതരമായ ക്രമക്കേടുകൾ നടക്കാൻ സാധ്യതയുണ്ട്. ന്യൂനപക്ഷ സമുദായങ്ങൾ, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ, സാധാരണ പൗരന്മാർ എന്നിവരുടെ പേരുകൾ നിയമവിരുദ്ധമായി വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടേക്കാം”-ഷെയ്ഖ് പറഞ്ഞു. സമാനമായ പരാതികൾ മുമ്പും ഉയർന്നുവന്നിട്ടുള്ള സാഹചര്യങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
വോട്ടർ പട്ടികയില്‍ നിന്ന് ഏകപക്ഷീയമായി പേരുകൾ നീക്കം ചെയ്യുന്നത് തടയാൻ ഒരു നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുക, ഓരോ മണ്ഡലത്തിലും പ്രവർത്തകർക്ക് മാർഗനിർദേശം നൽകുക, പൗരന്മാരെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുക, ആവശ്യമുള്ളിടത്ത് നിയമസഹായം നൽകുക, നടപടിക്രമങ്ങൾ സുതാര്യമായും നിയമപരമായും ആണെന്ന് ഉറപ്പാക്കാൻ മുഴുവൻ പ്രക്രിയയുടെയും അവലോകനം നടത്തുക എന്നിവയുൾപ്പെടെ പരിഗണിക്കേണ്ട പ്രധാന നടപടികളെക്കുറിച്ചും ഷെയ്ഖ് വിശദീകരിച്ചു.
Adjust Story Font
16
