'വോട്ടെടുപ്പിന്റെ തലേന്ന് ബിഹാറിലേക്ക് 4 സ്പെഷ്യൽ ട്രെയിനുകളിൽ 6,000 യാത്രക്കാർ'; ചോദ്യങ്ങളുയർത്തി കപിൽ സിബൽ
നാല് സ്പെഷ്യൽ ട്രെയിനുകളിലുണ്ടായിരുന്നത് യഥാർത്ഥ വോട്ടർമാരാണോ അതോ എന്തെങ്കിലും പ്ലാൻഡ് ഓപ്പറേഷനാണോ എന്നും സിബൽ

കപിൽ സിബൽ Photo-PTI
ന്യൂഡൽഹി: ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് നടന്ന നവംബർ ആറിന് മുമ്പ്, ഹരിയാനയില്‍ ബിഹാറിലേക്ക് നാല് പ്രത്യേക തീവണ്ടികൾ ഓടിച്ചതായി കപിൽ സിബല്‍ എംപി.
6,000 പേരുമായി പോയ നാല് സ്പെഷ്യൽ ട്രെയിനുകളിലുണ്ടായിരുന്നത് യഥാർത്ഥ വോട്ടർമാരാണോ അതോ എന്തെങ്കിലും പ്ലാൻഡ് ഓപ്പറേഷനാണോ എന്നും സിബൽ ചോദിച്ചു.
യഥാർത്ഥ വോട്ടർമാർക്ക് പ്രത്യേക ട്രെയിൻ വേണ്ട, സ്പെഷ്യൽ ട്രെയിൻ അന്ന് ഓടിയത് എന്തിനെന്നത് സംശയാസ്പദമാണെന്നും മുൻ കേന്ദ്ര നിയമമന്ത്രി കൂടിയായ സിബല്‍ ചോദിച്ചു. തന്‍റെ ചോദ്യങ്ങൾക്ക് കേന്ദ്ര റെയിൽവേ മന്ത്രി ഉത്തരം പറയണമെന്നും സിബൽ ആവശ്യപ്പെട്ടു.
ഒരു തീവണ്ടി 1500 യാത്രക്കാരുമായി മൂന്നിന് രാവിലെ പത്തിന് കർണാലിൽനിന്ന് പാനിപ്പത്ത് വഴി ബറൗണിയിലേക്ക് പോയി. അടുത്തത് 11-ന് കർണാലിൽനിന്ന് പട്‌ന വഴി ബാഗൽപുരിലേക്ക് പോയി. ഇതിലും 1500 പേരുണ്ടായിരുന്നു. മൂന്നാമത്തേത് വൈകീട്ട് നാലിന് ഗുഡ്ഗാവിൽനിന്ന് പുറപ്പെട്ട് പട്‌നവഴി ബാഗൽപുരിലെത്തി -സിബൽ പറഞ്ഞു. ഇവയ്ക്ക് ബിജെപിയാണ് പണം നൽകിയത്. ഇതിൽപ്പോയവരുടെ പക്കൽ വ്യാജ തിരഞ്ഞെടുപ്പ് കാർഡുകൾ ഉണ്ടായിരുന്നതായും സിബൽ ആരോപിച്ചു.
അതേസമയം കപിൽ സിബലിന് മറുപടിയുമായി റെയിൽവേ മന്ത്രാലയം രംഗത്തെത്തി. ഉത്സവ സീസണിൽ എവിടെ പെട്ടെന്ന് തിരക്കുണ്ടായാലും സ്പെഷ്യൽ ട്രെയിനുകൾ ഏർപ്പെടുത്തുമെന്നാണ് റെയിൽവേയുടെ മറുപടി. അതാണ് ബിഹാറിലും സംഭവിച്ചതെന്നും റെയിൽവേ മന്ത്രാലയം വിവരിച്ചു.
നവംബർ 6,11 എന്നി രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. നാളെയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. നവംബർ 14 ന് ഫലം പ്രഖ്യാപിക്കും.
Adjust Story Font
16

