മലേഗാവ് സ്‌ഫോടനക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ശ്രീകാന്ത് പുരോഹിതിന് സ്ഥാനക്കയറ്റം
വിരമിക്കൽ നടപടി സായുധ സേന സ്റ്റേ ചെയ്തിന് പിന്നാലെയാണ് സ്ഥാനക്കയറ്റം നൽകാൻ തീരുമാനിച്ചത്

ന്യുഡൽഹി: മലേഗാവ് സ്‌ഫോടനക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട പ്രസാദ് ശ്രീകാന്ത് പുരോഹിതിന് സ്ഥാനക്കയറ്റം നൽകാൻ തീരുമാനം. ബ്രിഗേഡിയർ പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകാനാണ് സൈന്യം അനുമതി നൽകിയത്. 2026മാർച്ച് 31 ന് വിരമിക്കേണ്ടാതായിരുന്ന പ്രസാദ് ശ്രീകാന്ത് പുരോഹിത് വിരമിക്കൽ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സായുധ സേന ട്രൈബ്യൂണലിന് ഹരജി സമർപ്പിച്ചിരുന്നു. വിരമിക്കൽ നടപടി ട്രൈബ്യൂണൽ സ്റ്റേ ചെയ്തിന് പിന്നാലെയാണ് സ്ഥാനക്കയറ്റം നൽകാൻ തീരുമാനിച്ചത്.
മലേഗാവ് സ്‌ഫോടനക്കേസിൽ ദീർഘകാലം നീണ്ടു നിന്ന വിചാരണ തന്റെ ഔദ്യോഗിക ജീവിതത്തെ ബാധിച്ചു. അർഹമായ സ്ഥാനക്കയറ്റം ലഭിച്ചില്ല എന്നു പറഞ്ഞാണ് പ്രസാദ് ശ്രീകാന്ത് പുരോഹിത് ട്രൈബ്യൂണലിനെ സമീപിച്ചത്. 2025 ജൂലൈ 31 നാണ് മുംബൈയിലെ പ്രത്യേക എൻഐഎ കോടതി ശ്രീകാന്ത് പുരോഹിതിനെ കുറ്റവിമുക്തനാക്കിയത്. പുരോഹിതിനൊപ്പം കേസിലെ മറ്റുപ്രതികളായ മുൻ എംപി പ്രജ്ഞാസിങ് ഠാക്കൂർ, വിരമിച്ച മേജർ രമേശ് ഉപാധ്യായ, അജയ് രഹിർക്കർ, സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി, സമീർ കുൽക്കർണി എന്നിവരെയും കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
മലേഗാവ് സ്‌ഫോടനം
2008 സെപ്റ്റംബർ 29ന് മഹാരാഷ്ട്രയിലെ മാലേഗാവിലുള്ള പള്ളിക്ക് സമീപം മോട്ടർ സൈക്കിളിൽ ഘടിപ്പിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 95 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആദ്യം കേസ് അന്വേഷിച്ചത് മഹാരാഷ്ട്ര പൊലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡായിരുന്നു. 2011 ൽ കേസ് എൻഐഎ ഏറ്റെടുത്തു. ആക്രമണം സംബന്ധിച്ച ഗൂഢാലോചനയിൽ പ്രജ്ഞയ്ക്കും പുരോഹിതിനും പങ്കുണ്ടെന്നായിരുന്നു അന്വേഷണസംഘം കണ്ടെത്തിയത്. പ്രോസിക്യൂഷന് പ്രതികൾക്കെതിരെയുള്ള കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കാൻ സാധിച്ചില്ലെന്ന് പറഞ്ഞാണ് കോടതി കുറ്റവിമുക്തരാക്കിയത്.
Adjust Story Font
16

