വഴക്കിനിടെ ഭാര്യക്ക് നേരെ കല്ലെറിഞ്ഞ് ഭർത്താവ്; തലയിൽ വീണ് നാല് വയസുകാരനായ മകന് ദാരുണാന്ത്യം
സംഭവത്തിൽ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അമരാവതി: ദമ്പതികൾ തമ്മിലുള്ള വഴക്കിനിടെ പരിക്കേറ്റ് നാല് വയസുകാരിയായ മകന് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ അനന്തപൂരിലെ ലക്ഷ്യം പള്ളി ഗ്രാമത്തിൽ കഴിഞ്ഞദിവസമാണ് സംഭവം. എം. രമേശ്, ഭാര്യ മഹേശ്വരി എന്നിവർ തമ്മിലുള്ള വഴക്കിനിടെയാണ് മകനായ നാല് വയസുകാരൻ കൊല്ലപ്പെട്ടത്.
ഇരുവരും തമ്മിലുള്ള തർക്കം കൈയാങ്കളിയിൽ കലാശിച്ചതോടെ രമേശ് ഭാര്യക്ക് നേരെ വലിയൊരു കല്ലെടുത്ത് എറിയുകയായിരുന്നു. അടുത്തുനിന്ന മകന്റെ തലയിലാണ് കല്ല് വന്ന് വീണതെന്ന് അനന്തപൂർ ജില്ലാ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് രോഹിത് കുമാർ ചൗധരി പറഞ്ഞു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
സംഭവത്തിൽ ഭാരതീയ ന്യായ് സംഹിത സെക്ഷൻ 105 പ്രകാരം മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
Adjust Story Font
16

